റെക്കോർഡ് ബുക്കിലേക്ക് പിക്ഫോർഡ്; ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന ഗോൾകീപ്പർ
text_fieldsമിയാമി : ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ നേരിടാൻ ഇറങ്ങുന്നതോടെ ഇംഗ്ലീഷ് പടയുടെ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് കുറിക്കുന്നത് പുതിയൊരു ചരിത്രനേട്ടം. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് 32-കാരനായ ഈ എവർട്ടൺ ഗോൾകീപ്പർ സ്വന്തമാക്കുന്നത്. ഇതോടെ മുൻ താരം പീറ്റർ ഷിൽട്ടന്റെ 17 മത്സരങ്ങളെന്ന റെക്കോർഡ് പിക്ഫോർഡ് പഴങ്കഥയാക്കും. നോർവേയ്ക്കെതിരായ പോരാട്ടം പിക്ഫോർഡിന്റെ 18-ാമത് ലോകകപ്പ് മത്സരമായിരിക്കും. മെക്സിക്കോയ്ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ 3-2 വിജയത്തിൽ നിർണായക പങ്കുവഹിച്ച പിക്ഫോർഡ്, ടീമിലെ തന്റെ അനിഷേധ്യമായ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് സീസണുകളിൽ പിക്ഫോർഡിന്റെ പ്രകടനം മികച്ചതായിരുന്നു. 23 ക്ലീൻ ഷീറ്റുകളുമായി ഡേവിഡ് റയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 89 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ മാത്രം വഴങ്ങിയ പിക്ഫോർഡ് 44 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്. ഒപ്റ്റയുടെ കണക്കുകൾ പ്രകാരം, ഗോൾ വഴങ്ങാൻ കാരണമായ പിഴവുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് വെറും രണ്ടു തവണ മാത്രമാണ്.
മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ പോൾ റോബിൻസൺ പിക്ഫോർഡിനെ പ്രശംസിച്ചു രംഗത്തെത്തി. "കഴിഞ്ഞ കുറച്ചു കാലമായി തന്റെ കണക്കുകൾ കൊണ്ട് പിക്ഫോർഡ് എല്ലാവരെയും അമ്പരപ്പിക്കുകയാണ്. എവർട്ടണിനും ഇംഗ്ലണ്ടിനും വേണ്ടി അദ്ദേഹം നൽകുന്ന സംഭാവനകൾ പലപ്പോഴും വേണ്ടത്ര വിലമതിക്കപ്പെട്ടിട്ടില്ല. അസാമാന്യമായ ഷോട്ടുകൾ തടുക്കാനും പന്ത് കൃത്യമായി വിതരണം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഇംഗ്ലണ്ടിന് വലിയ മുതൽക്കൂട്ടാണ്," റോബിൻസൺ പറഞ്ഞു.
2018-ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാണ് പിക്ഫോർഡ്. അന്നുമുതൽ അദ്ദേഹത്തിന് വെല്ലുവിളിയാകാൻ മറ്റ് ഗോൾകീപ്പർമാർക്ക് സാധിച്ചിട്ടില്ല. നിലവിലെ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലും പിക്ഫോർഡിൽ പൂർണ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. പീറ്റർ ഷിൽട്ടൺ, ഡേവിഡ് സീമാൻ തുടങ്ങിയ ഇതിഹാസ ഗോൾകീപ്പർമാർക്ക് ശേഷം ഇംഗ്ലണ്ട് ടീമിൽ ഗോൾകീപ്പർ സ്ഥാനത്തെച്ചൊല്ലി വലിയ തർക്കങ്ങളില്ലാത്ത ഏക കാലഘട്ടമാണിതെന്ന് ഫുട്ബോൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

