സമനിലക്കുരുക്കിലും നോക്കൗട്ട് ടിക്കറ്റുറപ്പിച്ച് ജപ്പാനും സ്വീഡനും
text_fieldsഡാളസ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആവേശപ്പോരാട്ടത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ പിരിഞ്ഞു. ഡാളസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സമനിലയോടെ ഗ്രൂപ്പിൽ നിന്ന് ജപ്പാനും സ്വീഡനും ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിൽ അഞ്ച് പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറിയത്. നാല് പോയിന്റുള്ള സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത നെതർലൻഡ്സാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ച്ചവെച്ചതോടെ ഗോളുകളൊന്നും പിറന്നിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 56-ാം മിനിറ്റിൽ റിറ്റ്സു ഡൊവാന്റെ കൃത്യതയാർന്ന പാസിൽ നിന്ന് ഡെയ്‌സൻ മെയ്ഡയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. സാമുറായ് ബ്ലൂസിന്റെ ഈ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. ആറ് മിനിറ്റുകൾക്കകം സ്വീഡൻ തിരിച്ചടിച്ചു. 62-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായൊരു ലോങ് റേഞ്ചറിലൂടെ അന്തോണി എലാംഗ സ്വീഡന് സമനില സമ്മാനിക്കുകയായിരുന്നു. തുടർന്ന് ഇരുടീമുകളും വിജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും പ്രതിരോധക്കോട്ടകൾ തകർക്കാനായില്ല. അവസാന മിനിറ്റുകളിൽ സ്വീഡന്റെ സൂപ്പർ താരം അലക്സാണ്ടർ ഇസാക്കിന്റെ തകർപ്പൻ ഹെഡ്ഡർ ജപ്പാൻ ഗോൾകീപ്പർ സുസൂക്കി അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി.
അടുത്തത് കനത്ത പോരാട്ടങ്ങൾ
തുടർച്ചയായ മൂന്നാം തവണയാണ് ജപ്പാൻ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. യൂറോപ്യൻ ടീമുകൾക്കെതിരെ തോൽവിയറിയാതെയുള്ള തങ്ങളുടെ പതിനൊന്നാം മത്സരം കൂടിയാണ് ജപ്പാൻ ഡാലസിൽ പൂർത്തിയാക്കിയത്. നോക്കൗട്ടിൽ കരുത്തരായ എതിരാളികളാണ് ഇരുടീമുകളെയും കാത്തിരിക്കുന്നത്. തിങ്കളാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാൻ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും. മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടിയ സ്വീഡൻ അടുത്ത ദിവസം ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസിനെ നേരിടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

