ലോകകപ്പിനൊരുങ്ങിയ ഇറാന് കനത്ത സുരക്ഷയൊരുക്കി മെക്സിക്കോ; ടീം ക്യാമ്പിന് തോക്കേന്തിയ കാവൽ
text_fieldsമെക്സിക്കോ: രാഷ്ട്രീയ സംഘർഷങ്ങൾക്കും യുദ്ധഭീതിക്കും നടുവിൽ കനത്ത സുരക്ഷാ വലയത്തിൽ 2026 ഫിഫ ലോകകപ്പിനായുള്ള ഇറാന്റെ ഒരുക്കങ്ങൾ മെക്സിക്കോയിൽ ആരംഭിച്ചു. മെക്സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലെ പരിശീലന ക്യാമ്പിലാണ് ഇറാൻ ടീമിനായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഔദ്യോഗികമായി ഒന്നും തീരുമാനമായിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് കളിമുറ്റത്ത് ഇറാൻ തങ്ങളുടെ പോരാട്ടവീര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.
ഇറാൻ ടീം പരിശീലനം നടത്തുന്ന എസ്റ്റാഡിയോ കാലിയന്റേക്ക് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുപത്തിനാല് മണിക്കൂറും കാവലുണ്ട്. അത്യാധുനിക റൈഫിളുകൾ ധരിച്ച ഉദ്യോഗസ്ഥരും തുറന്ന സുരക്ഷാ വാഹനങ്ങളും പരിശീലന സമുച്ചയത്തിന് ചുറ്റും നിരന്തര നിരീക്ഷണം നടത്തുന്നു. കനത്ത സുരക്ഷാ ഭീഷണിയുള്ളതിനാൽ ക്യാമ്പിലേക്കുള്ള പ്രവേശനം ഫിഫയും പ്രാദേശിക അധികൃതരും കർശനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പ് ഒരുക്കാൻ പ്രാദേശിക ക്ലബ് അധികൃതർക്ക് ആഴ്ചകളോളം കഠിനാധ്വാനം ചെയ്യേണ്ടി വന്നു.
കനത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും നാട്ടുകാരിൽ നിന്ന് വലിയ പിന്തുണയാണ് ഇറാൻ ടീമിന് ലഭിക്കുന്നത്. പേർഷ്യൻ, സ്പാനിഷ് ഭാഷകളിലുള്ള സ്വാഗത ബോർഡുകൾ പരിശീലന ക്യാമ്പിന് ചുറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ അനുഭവങ്ങളെക്കുറിച്ച് ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് കഴിഞ്ഞ ദിവസം മനസ്സ് തുറന്നിരുന്നു. മുൻപ് മെക്സിക്കോ സന്ദർശിച്ചപ്പോൾ താനും സുഹൃത്തും സായുധ കവർച്ചക്കാരുടെ മുന്നിൽപ്പെട്ട സംഭവം അദ്ദേഹം ഓർത്തെടുത്തു. എന്നാൽ തങ്ങൾ ഇറാനികളാണെന്ന് അറിഞ്ഞതോടെ കവർച്ചക്കാർ പിന്മാറുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തുവെന്ന് ജഹാൻബക്ഷ് വെളിപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ തുറന്നുപറച്ചിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
ലോകകപ്പിന് മുന്നോടിയായി ഇറാൻ ആഗ്രഹിച്ച രീതിയിലുള്ള കളിപരിചയം നേടാൻ അവർക്ക് സാധിച്ചിട്ടില്ലെന്നത് തിരിച്ചടിയാണ്. ഗ്രനഡയുമായുള്ള സൌഹൃദ മത്സരം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ക്ലബ് ടിജുവാനയുടെ അണ്ടർ-21 ടീമിനെതിരെയാണ് ഇറാൻ പരിശീലന മത്സരം കളിച്ചത്. ഈ മത്സരത്തിൽ അവർ 3-0 ന് വിജയിച്ചിരുന്നു.
ഇറാന്റെ മത്സരക്രമം:
ജൂൺ 16 ന്യൂസിലാൻഡിനെതിരെ (ആദ്യ മത്സരം), തുടർന്ന് ബെൽജിയം, ഈജിപ്ത് എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ അമേരിക്കയിൽ വെച്ച് നടക്കും. രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ ഇറാൻ ടീമിന് യു.എസ് വിസ ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, താരങ്ങൾക്കും ഒഫീഷ്യലുകൾക്കും മത്സരങ്ങൾക്കായി യാത്രാാനുമതി നൽകുമെന്ന് അമേരിക്കൻ അധികൃതർ ഒടുവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ആരാധകർക്ക് തിരിച്ചടിയായി യു.എസ് ഉപരോധം
ടീമിന് യാത്രാാനുമതി ലഭിച്ചെങ്കിലും കളി കാണാൻ സ്റ്റേഡിയത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന ഇറാൻ ആരാധകർക്ക് പ്രതിസന്ധികൾ ബാക്കിയാണ്. യു.എസ് ഉപരോധങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സങ്കീർണ്ണതകൾ കാരണം ഇറാന്റെ ലോകകപ്പ് ടിക്കറ്റ് വിഹിതം ഫിഫ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇറാൻ ആരാധകർക്ക് മത്സരങ്ങൾ നേരിട്ട് കാണാനുള്ള അവസരമൊരുക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് ഫിഫ വ്യക്തമാക്കുന്നുണ്ടെങ്കിലും, ടിക്കറ്റ് ലഭ്യതയെക്കുറിച്ചും യാത്രാ വിസയെക്കുറിച്ചും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതിർത്തിയിലെ സായുധ കാവലിനും കരിനിഴലുകൾക്കും നടുവിലും, പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കാനുറച്ചാണ് ഇറാൻ സംഘം മെക്സിക്കോയിൽ ബൂട്ട് കെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

