ആസ്റ്റെക്കയിൽ അടിയും തിരിച്ചടിയും; മെക്സിക്കോയ്‌ക്കെതിരെ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് ലീഡ്
text_fieldsമെക്സിക്കോ സിറ്റി: ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോയ്‌ക്കെതിരെ പന്ത് തട്ടാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യപകുതിയിൽ ലീഡ്. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്റ്റെക്ക സ്റ്റേഡിയത്തിൽ കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2-1 എന്ന സ്കോറിന് മുന്നിലാണ്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് കരുത്തായത്.
മത്സരത്തിന്റെ തുടക്കത്തിൽ ആതിഥേയരായ മെക്സിക്കോയാണ് കളം നിറഞ്ഞത്. പതിനഞ്ചാം മിനിറ്റിൽ റൗൾ ജിമെനെസ് തൊടുത്ത ശക്തമായ ഹെഡ്ഡർ ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്‌ഫോർഡ് അത്ഭുതകരമായി തട്ടിയകറ്റിയതോടെയാണ് ഇംഗ്ലണ്ട് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഡെക്ലാൻ റൈസ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് വഴങ്ങിയത് ഇംഗ്ലണ്ടിന് തുടക്കത്തിൽ സമ്മർദ്ദമായി.
എന്നാൽ, പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ട് മുപ്പത്തിയാറാം മിനിറ്റിൽ ആദ്യ ഗോളിലൂടെ മുന്നിലെത്തി. ബുക്കായോ സാക്ക നൽകിയ മനോഹരമായ ക്രോസ് കൃത്യമായി തലവെച്ച് ജൂഡ് ബെല്ലിംഗ്ഹാം മെക്സിക്കൻ വല കുലുക്കി. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുൻപേ, വെറും 99 സെക്കൻഡുകൾക്കുള്ളിൽ ഇംഗ്ലണ്ട് ലീഡ് ഇരട്ടിയാക്കി. ഹാരി കെയ്ൻ നൽകിയ പാസ് സ്വീകരിച്ച്, തകർപ്പൻ ഷോട്ടിലൂടെ ബെല്ലിംഗ്ഹാം വീണ്ടും മെക്സിക്കൻ ഗോൾമുഖം വിറപ്പിച്ചു.
രണ്ട് ഗോളിന് പിന്നിലായതോടെ തളരാതെ പോരാടിയ മെക്സിക്കോ, നാൽപ്പത്തിരണ്ടാം മിനിറ്റിൽ തിരിച്ചടിച്ചു. ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ജൂലിയൻ ക്വിനോണസ് നേടിയ ഗോൾ, അസ്റ്റെക്കയിലെ ആരാധകരെ ആവേശത്തിലാഴ്ത്തി. ഇതോടെ, രണ്ടാം പകുതിയിൽ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ലോകകപ്പ് ക്വാർട്ടർ ഫൈനൽ മോഹവുമായിറങ്ങിയ ഇരു ടീമുകളും വിജയത്തിനായി പൊരുതുമ്പോൾ, ആതിഥേയരുടെ ഹോം ഗ്രൗണ്ടിലെ തന്ത്രങ്ങൾ ഇംഗ്ലീഷ് സംഘത്തിന് എത്രത്തോളം വെല്ലുവിളിയാകുമെന്നത് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

