ജഴ്സിയിൽ പോളണ്ടിന് നന്ദിയുമായി ഹെയ്തി; രാഷ്ട്രീയം കളിയിൽ വേണ്ടെന്ന് ഫിഫ
text_fieldsലോകകപ്പിൽ അണിയുന്നതിന് ഫിഫ വിലക്കിയ ഹെയ്തി സ്വാതന്ത്ര്യ സമരചരിത്രം ഓർമിപ്പിച്ചുള്ള ജഴ്സി
അറ്റ്ലാന്റ: 52 വർഷത്തിനു ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യതനേടിയ ഹെയ്തി എന്ന കരീബിയൻ രാജ്യം ജയവുമില്ലാതെയാണ് മടങ്ങുന്നത്. എന്നാൽ, 1974നു ശേഷം ലോകകപ്പിലേക്കുള്ള തങ്ങളുടെ വരവിനെ രാഷ്ട്രീയമായി അടയാളപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. ബ്രസീൽ ഉൾപ്പെടെ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പിൽ മൂന്നിൽ മൂന്നും തോൽക്കാനായിരുന്നു വിധി.
അവസാന മത്സരത്തിൽ മൊറോക്കോക്കെതിരെ രണ്ട് ഗോൾ അടിച്ചതുമാത്രമായി ഈ ലോകകപ്പിലെ നേട്ടം. കളികഴിഞ്ഞ് ഹെയ്തി മടങ്ങുമ്പോൾ അവരുടെ ജഴ്സിയിലെ ഫിഫ ഇടപെടലാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ വാർത്തകളിൽ പ്രധാനം. ലോകകപ്പിനായി നേരത്തേ രൂപകൽപന ചെയ്ത് പുറത്തിറക്കിയ ജഴ്സി അണിഞ്ഞായിരുന്നില്ല ഹെയ്തി ഗ്രൂപ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും കളിച്ചത് എന്നതാണ് ശ്രദ്ധേയം. 200ൽ ഏറെ വർഷം പഴക്കമുള്ള ഹെയ്തിയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകാത്മക ചിത്രം ജഴ്സയിൽ പകർത്തിയതാണ് ഫിഫയെ ചൊടിപ്പിച്ചത്. ലോകകപ്പിനെ രാഷ്ട്രീയ സന്ദേശത്തിനുള്ള വേദിയാക്കരുതെന്ന് പറഞ്ഞായിരുന്നു ഫിഫ ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായി ജഴ്സി മാറ്റിച്ചത്. ഹെയ്തി സ്വാതന്ത്ര്യ സമരസേനാനികളും, പോളിഷ് സൈന്യവും ചേർന്ന ഒരു ചരിത്ര ചിത്രമാണ് വിവാദമായത്. ഫിഫ നിർദേശത്തെ തുടർന്ന് അവസാന മണിക്കൂറിൽ മാറ്റിയ ഹോം-എവേ കിറ്റുമായാണ് ടീം കളിച്ചത്.
അൽപം ചരിത്രം
1802 കാലമാണ് ചിത്രത്തിനു പിന്നിലെ കഥാ പശ്ചാത്തലം. ഫ്രഞ്ച് കോളനിയായിരുന്നു അന്ന് ഈ കരീബിയൻ രാജ്യം. രാജഭരണത്തിനെതിരെ ഹെയ്തിയിൽ സ്വാതന്ത്ര്യ സമരം നടക്കുന്ന നാളുകൾ. ഇതിനിടയിൽ, ഫ്രഞ്ച് സേനയെ സഹായിക്കാനായി നെപ്പോളിയൻ 5000ത്തോളം പോളിഷ് സേനയെയും ഹെയ്തിയിലേക്ക് അയച്ചു. എന്നാൽ, ഇവിടെയെത്തിയ ശേഷമാണ് കോളനി ഭരണത്തിനെതിരായ സ്വാതന്ത്ര്യപോരാട്ടത്തെ അടിച്ചമർത്താനാണെന്ന് തങ്ങളെ കൊണ്ടുവന്നതെന്ന് പോളിഷ് സൈന്യമറിയുന്നത്. ഇവർ പക്ഷം മാറി.
ഹെയ്തി സ്വാതന്ത്ര്യ പോരാട്ടത്തിനായി പോളിഷ് സൈന്യത്തിൽ വലിയൊരു വിഭാഗം മാറി. 1804ൽ ഹെയ്തി സ്വതന്ത്രമായി. പിന്നാലെ വന്ന ഭരണകൂടങ്ങൾ തങ്ങളെ സഹായിച്ച പോളിഷ് സൈന്യത്തിന് ആദരവായി പലതും പ്രഖ്യാപിച്ചു. അവരുടെ പിന്മുറക്കാർക്ക് രാജ്യത്ത് പൗരത്വവും ഭൂമിയും വരെ വാങ്ങാൻ അനുമതി നൽകി. 220 വർഷത്തോളമായുള്ള ഈ ഐക്യദാർഢ്യവും സ്നേഹപ്രകടനവും ലോകകപ്പ് ഫുട്ബാളിലെ തങ്ങളുടെ ചരിത്ര പങ്കാളിത്തത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിനായിരുന്നു അമേരിക്കയിൽ ഫിഫ കത്രികവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

