ഗ്രൂപ് പോരിന് അന്ത്യമാകുന്നു, അർജന്റീന, ഇംഗ്ലണ്ട്, പോർചുഗൽ ടീമുകൾ കളത്തിൽ
text_fieldsഅർജന്റീനയുടെ അലക്സിസ് മക് അലിസ്റ്റർ സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിൽ
ടെക്സാസ്: ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിലെ പോരാട്ടങ്ങൾ നാളെ അവസാനിക്കും. കരുത്തരായ അർജന്റീന, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങിയ ടീമുകൾ ഇന്ത്യൻ സമയം ഞായറാഴ്ച ഗ്രൂപ്പിലെ അവസാന അങ്കത്തിനിറങ്ങും.
ജെ ഗ്രൂപ്പിൽ ലയണൽ മെസ്സിയുടെ ഗോൾവേട്ടയോടെ നോക്കൗട്ടിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കളായ അർജന്റീനക്ക് ജോർഡനാണ് എതിരാളികൾ. ഇന്ത്യൻ സമയം ഞയാറാഴ്ച രാവിലെ 7.30നാണ് മത്സരം. ഗ്രൂപ് എല്ലിൽ ഇംഗ്ലണ്ട് പാനമയുമായി മത്സരിക്കും. കെ ഗ്രൂപ്പിൽ രാവിലെ അഞ്ചിന് പേർചുഗലും കൊളംബിയയും ഏറ്റുമുട്ടും. ഉസ്ബകിസ്താനും കോംഗോയും തമ്മിലാണ് ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരം. എൽ ഗ്രൂപ്പിൽ ക്രൊയേഷ്യ ഘാനയെയും ജെ ഗ്രൂപ്പിൽ അൽജീരിയ ഓസ്ട്രിയയെയും നേരിടും.
രണ്ട് കളികളിലും തോറ്റ് പുറത്തായ ജോർഡനെതിരെ അർജന്റീനക്ക് വെല്ലുവിളികളില്ല. മൂന്നാം ജയത്തോടെ നോക്കൗട്ടിലേക്ക് കുതിക്കാനാണ് അർജന്റീന ഇറങ്ങുന്നത്. ചില താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും. ലോകകപ്പിലെ 18 ഗോളുകളുമായി മുന്നേറുന്ന ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഗോളടി യന്ത്രം.
കൂടുതൽ ഗോളുകൾ ലക്ഷ്യമിടുന്ന മെസ്സി ആദ്യ ഇലവനിൽ തന്നെയുണ്ടാകും. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ സെൻറർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറോ കളിക്കാനിടയില്ല. നിക്കളസ് ഒട്ടമെൻഡിയോ മാർകോസ് സെൻസിയോ പകരം ബൂട്ടണിയും. ലിസാൻഡ്രോ മാർട്ടിനസിന് വിശ്രമമനുവദിക്കുകയാണെങ്കിലും ഇരുവരും ഒരുമിച്ചിറങ്ങും.
പ്രമുഖ ടൂർണമെന്റുകളിൽ ആദ്യ കളിയിൽ തകർപ്പൻ ജയവും രണ്ടാം കളിയിൽ കടുത്ത ‘വിറയലും’ അനുഭവപ്പെടുന്ന ശീലം ഇംഗ്ലണ്ട് കഴിഞ്ഞ കളിയിലും ആവർത്തിക്കുകയായിരുന്നു. ക്രൊയേഷ്യയെ 4-2ന് കീഴടക്കിയ ഇംഗ്ലീഷുകാർ രണ്ടാം കളിയിൽ ഘാനയോട് ഗോൾരഹിത സമനിലയിൽ കുരുങ്ങുകയായിരുന്നു.
ഇന്ന് ജയിക്കുകയും ഘാന രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ ക്രൊയേഷ്യയെ തോൽപിക്കാതിരിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിന് എൽ ഗ്രൂപ് ജേതാക്കളായി നോക്കൗട്ട് കാണാം. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാൽ നോക്കൗട്ടിൽ പോർചുഗൽ എതിരാളികളാകാൻ സാധ്യതയുണ്ട്. ദുർബലരായ പാനമയെ എളുപ്പം മറികടക്കാനുള്ള കരുത്ത് ഇംഗ്ലണ്ടിനുണ്ട്.
കെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചിട്ടില്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിന് എതിരാളികളായ കൊളംബിയ നിസ്സാരക്കാരല്ല. രണ്ട് കളികളിലും ജയിച്ച് കൊളംബിയ നോക്കൗട്ട് ഉറപ്പിച്ചതിനാൽ വീര്യം കൂടും. കോംഗോയോട് സമനില വഴങ്ങിയ പറങ്കിപ്പട രണ്ടാം കളിയിൽ ഉസ്ബകിസ്താനെ 5-0നാണ് തകർത്തത്.
ക്രിസ്റ്റ്യാനോ ഗോളടിച്ച് തുടങ്ങിയതും ആശ്വാസമാണ്. ഇന്ന് ജയിച്ചാലും സമനിലയായാലും പോർചുഗൽ അടുത്ത റൗണ്ടിലെത്തും. കോംഗോ ഉസ്ബകിസ്താനെ തോൽപിച്ചാലും പോർചുഗലിന് രണ്ടാം സ്ഥാനം ഉറപ്പിച്ച് മുന്നോട്ടു പോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

