ആരാവും ലോകകപ്പിലെ മികച്ച താരം; ഗോൾഡൻ ബോൾ പോരാട്ടത്തിൽ മെസ്സിയെ പിന്തള്ളി എംബാപ്പെ ഒന്നാമത്
text_fields2026 ലോകകപ്പ് ഫുട്ബാൾ അതിന്റെ ഏറ്റവും നിർണായകവും ആവേശകരവുമായ അന്ത്യഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന സെമിഫൈനൽ ചിത്രങ്ങൾ തെളിഞ്ഞുകഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ വമ്പന്മാർ തന്നെയാണ് ഇത്തവണ അവസാന നാലിൽ ഇടംപിടിച്ചിരിക്കുന്നത്. ആദ്യ സെമിയിൽ സ്പെയിൻ ഫ്രാൻസിനെയും,അറ്റ്ലാന്റയിൽ നടക്കുന്ന രണ്ടാം സെമിയിൽ അർജന്റീന ഇംഗ്ലണ്ടിനെയുമാണ് നേരിടുന്നത്.
ടീമുകൾ ലോകകിരീടത്തിനായി തന്ത്രങ്ങൾ മെനയുമ്പോൾ, കളിക്കാർക്കിടയിൽ ഏറ്റവും മികച്ച താരത്തിനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരത്തിനായുള്ള പോരാട്ടവും മുറുകുകയാണ്. പുതിയ ഫിഫ പവർ റാങ്കിങ് പ്രകാരം, അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയാണ് ഇപ്പോൾ സാധ്യതാ പട്ടികയിൽ ഒന്നാമതുള്ളത്.
ഫിഫ ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ താരത്തിന് നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബോൾ. 1978-ലെ ലോകകപ്പ് മുതലാണ് അഡിഡാസ് സ്പോൺസർ ചെയ്യുന്ന ഈ അവാർഡ് നൽകിത്തുടങ്ങിയത്. ഫിഫയുടെ ടെക്നിക്കൽ പാനൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. ഈ പുരസ്കാരത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഇത് കിരീടം നേടുന്ന ടീമിലെ അംഗത്തിന് തന്നെ ലഭിക്കണമെന്നില്ല എന്നതാണ്. സിനദിൻ സിദാൻ (2006), ഡീഗോ ഫോർലാൻ (2010), ലയണൽ മെസ്സി (2014), ലൂക്കാ മോഡ്രിച്ച് (2018) എന്നിവരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ (2014, 2022) ഗോൾഡൻ ബോൾ നേടിയ ഏക താരം ലയണൽ മെസ്സിയാണ്.
ഗോൾഡൻ ബോൾ സാധ്യതാ പട്ടികയിലെ മുൻനിരക്കാർ:
1. കിലിയൻ എംബാപ്പെ: മെസ്സിയുടെ മാന്ത്രികതയെ വെല്ലുവിളിക്കാൻ പോന്ന പ്രകടനവുമായാണ് എംബാപ്പെ കുതിക്കുന്നത്. 8 ഗോളുകളും 3 അസിസ്റ്റുകളുമായി ഈ ഫ്രഞ്ച് സൂപ്പർതാരം ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് റേസുകളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. സെനഗലിനും മൊറോക്കോയ്ക്കുമെതിരെ എംബാപ്പെ നേടിയ ഗോളുകൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ്.
2. ലയണൽ മെസ്സി (അർജന്റീന): 39-ാം വയസ്സിലും എതിരാളികളെ വിറപ്പിക്കുന്ന ഫോമിലാണ് അർജന്റീനയുടെ ഇതിഹാസ നായകൻ. 8 ഗോളുകൾ ഇതുവരെ നേടിയ മെസ്സി, സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടറിൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. നിലവിലെ റാങ്കിങ്ങിൽ താരം രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ സെമിയിലെ പ്രകടനം മെസ്സിയുടെ റാങ്കിങ്ങിൽ നിർണായകമാകും.
3. ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്): നോർവേക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയ റയൽ മാഡ്രിഡ് താരം. ഇംഗ്ലണ്ടിനായി ഇതുവരെ 6 ഗോളുകൾ നേടിയ ബെല്ലിങ്ഹാം, സമ്മർദ്ദഘട്ടങ്ങളിൽ നടത്തുന്ന അവിശ്വസനീയ പ്രകടനങ്ങളിലൂടെയാണ് റാങ്കിങ്ങിൽ മൂന്നാമതെത്തിയത്.
4. ഹാരി കെയ്ൻ (ഇംഗ്ലണ്ട്): ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഈ ടൂർണമെന്റിലും 6 ഗോളുകളുമായി മികച്ച ഫോമിലാണ്. പ്രീ-ക്വാർട്ടറിലടക്കം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതിൽ കെയ്‌നിന്റെ പങ്ക് വലുതാണ്.
5. മൈക്കൽ ഒലീസെ (ഫ്രാൻസ്): 5 അസിസ്റ്റുകളുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാളായി ഒലീസെ മാറിയിരിക്കുന്നു. ഫ്രാൻസിന്റെ മുന്നേറ്റങ്ങളിൽ ഈ യുവതാരത്തിന്റെ സാന്നിധ്യം വളരെ നിർണായകമാണ്.
മറ്റ് പ്രധാന താരങ്ങൾ:
റോഡ്രി (സ്പെയിൻ): ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തിന്റെ നെടുംതൂൺ. സ്പെയിനെ ഫൈനലിലെത്തിച്ചാൽ 2024-ലെ ബലോൻ ദ് ഓർ ജേതാവായ റോഡ്രിക്കും സാധ്യതകളേറും.
എർലിങ് ഹാളണ്ട് (നോർവേ): ടീം ക്വാർട്ടറിൽ പുറത്തായെങ്കിലും, 7 ഗോളുകളുമായി നോർവേയെ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തിച്ചത് ഈ സ്ട്രൈക്കറുടെ മികവിലാണ്.
ലമീൻ യമാൽ (സ്പെയിൻ): പരിക്ക് കാരണം ചില മത്സരങ്ങൾ നഷ്ടമായെങ്കിലും, 18-കാരനായ ഈ സ്പാനിഷ് വിസ്മയം ഇതിനോടകം രണ്ട് തവണ 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയിട്ടുണ്ട്.
സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിലെ പ്രകടനങ്ങൾ ഈ റാങ്കിങ്ങിൽ ഇനിയും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ജൂലൈ 20-ന് ഫൈനലിന് ശേഷം ലോകകപ്പിലെ ആ സുവർണ്ണതാരം ആരായിരിക്കുമെന്ന് അറിയാൻ ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

