ഇനി അൽപ്പം ഉറക്കം കളയാം; വമ്പന്മാർ നേർക്കുനേർ; പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്ക് സമാപനമായതോടെ കാൽപ്പന്ത് ലോകം ഇനി പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ ചൂടിലേക്ക് കടക്കുകയാണ്. ഇനി പിഴവുകൾക്ക് സ്ഥാനമില്ല, ശനിയാഴ്ച രാത്രി കാനഡയും മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. വമ്പൻ അട്ടിമറികളും അപ്രതീക്ഷിത കുതിപ്പുകളും കണ്ട ആദ്യ റൗണ്ടുകൾക്ക് ശേഷം, കിരീടത്തിലേക്കുള്ള ദൂരം കുറയുന്ന അവസാന പതിനാറിൽ ലോകം കാത്തിരിക്കുന്ന നിരവധി ക്ലാസിക് പോരാട്ടങ്ങൾക്കാണ് ഇനി കളമൊരുങ്ങുന്നത്. അവസാന പതിനാറിൽ ഇടം നേടിയ കരുത്തരായ ടീമുകൾ എല്ലാം തന്നെ ഇനി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാകും കച്ചമുറുക്കുക.
പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു പ്രധാന പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയും ഈജിപ്തും തമ്മിലുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസ്സിയും ഈജിപ്ഷ്യൻ രാജാവ് മുഹമ്മദ് സലാഹും നേർക്കുനേർ വരുന്നു എന്നതാണ് ചൊവ്വാഴ്ച രാത്രി നടക്കുന്ന ഈ മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നത്. ഈ ടൂർണമെൻ്റിൽ ഇതിനോടകം തന്നെ മിന്നുന്ന ഫോമിലുള്ള മെസ്സിയെ തടയുക എന്നത് ഈജിപ്തിന് വലിയ വെല്ലുവിളിയായിരിക്കും.
തുടർച്ചയായ എട്ട് മത്സരങ്ങളിൽ ഗോൾ നേടി റെക്കോർഡുകൾ തിരുത്തിയെഴുതുന്ന മെസ്സി അർജൻ്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്. മറുഭാഗത്ത്, തൻ്റെ വേഗതകൊണ്ടും ഗോൾ നേടാനുള്ള അസാമാന്യ മികവുകൊണ്ടും അർജൻ്റീനിയൻ പ്രതിരോധ നിരയ്ക്ക് വലിയ തലവേദന സൃഷ്ടിക്കാൻ മുഹമ്മദ് സലാഹിന് കഴിയും. ലോക ഫുട്ബാളിലെ ഏറ്റവും മികച്ച രണ്ട് ഇതിഹാസ താരങ്ങൾ ഒരു നോക്കൗട്ട് പോരാട്ടത്തിൽ ഏറ്റുമുട്ടുമ്പോൾ അത് ഫുട്ബാൾ ആരാധകർക്ക് എക്കാലത്തെയും മികച്ച ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.
യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലും സ്പെയ്നും തമ്മിലുള്ള മറ്റൊരു നിർണായക പ്രീ ക്വാർട്ടർ പോരാട്ടമാണ് ഫുട്ബാൾ ലോകത്തെ പ്രധാനപ്പെട്ട മറ്റൊരു ചർച്ചാവിഷയം. കടുത്ത സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പാനിഷ് യുവതിളക്കം ലാമിൻ യമാലും തമ്മിലുള്ള തലമുറകളുടെ പോരാട്ടം കൂടിയായിരിക്കും ഇത്.
വിമർശകർക്ക് മറുപടി നൽകാനും ടീമിനെ മുന്നോട്ട് നയിക്കാനും റൊണാൾഡോയ്ക്ക് തൻ്റെ പഴയ മികവ് പുറത്തെടുക്കേണ്ടതുണ്ട്. എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന സ്പെയ്ൻ ഈ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം അവകാശപ്പെടുന്നുണ്ട്. പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള ഈ വാശിയേറിയ ഐബീരിയൻ പോരാട്ടം ചൊവ്വാഴ്ച പുലർച്ചെയാണ് ഫുട്ബാൾ പ്രേമികൾക്ക് മുന്നിലെത്തുക.
ഈ വമ്പൻ മത്സരങ്ങൾക്ക് പുറമെ മറ്റ് പ്രമുഖ ടീമുകളും അവസാന എട്ടിലേക്ക് യോഗ്യത നേടാനായി അതിവാശിയോടെ കളത്തിലിറങ്ങുന്നുണ്ട്. മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് പരാഗ്വയാണ് എതിരാളികൾ. ഗോളടി യന്ത്രം എർലിങ് ഹാലണ്ടിൻ്റെ നോർവെയെ നേരിടാൻ ഇറങ്ങുന്ന ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല.
ഹാലണ്ടിൻ്റെ മുന്നേറ്റങ്ങളെ ബ്രസീലിയൻ പ്രതിരോധം എങ്ങനെ നേരിടുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ കളിക്കുന്ന മെക്സിക്കോയെ ഇംഗ്ലണ്ടിന് നേരിടേണ്ടതുണ്ട്. മികച്ച ഫോമിലുള്ള ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടിന് മെക്സിക്കൻ കാണികളുടെ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് വലിയൊരു കടമ്പയാണ്. ഇതിനുപുറമെ അമേരിക്കയും ബെൽജിയവും തമ്മിലും, കൊളംബിയയും സ്വിറ്റ്സർലൻഡും തമ്മിലുമുള്ള വാശിയേറിയ മത്സരങ്ങളും പ്രീ ക്വാർട്ടറിൻ്റെ ആവേശം ഇരട്ടിയാക്കും.
ടീമുകളുടെ പോരാട്ടങ്ങൾക്കൊപ്പം തന്നെ ടൂർണമെൻ്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടവും പ്രീ ക്വാർട്ടറോടെ കൂടുതൽ കടുക്കുകയാണ്. ലോകോത്തര സ്ട്രൈക്കർമാരുടെ ഒരു വലിയ നിര തന്നെ പുരസ്കാരത്തിനായി രംഗത്തുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളുമായി അർജൻ്റീനയുടെ ലയണൽ മെസ്സിയാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. എന്നാൽ ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ തൊട്ടുപിന്നിൽ തന്നെയുണ്ട്.
അഞ്ച് ഗോളുകൾ വീതം നേടിയ നോർവെയുടെ എർലിങ് ഹാലണ്ടും ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്നും സജീവമായി ഈ ഗോൾ വേട്ടയിൽ ഇടംപിടിച്ചിട്ടുണ്ട്. മികച്ച ടീമുകൾ മാത്രം അവശേഷിക്കുന്ന ഈ നിർണായക ഘട്ടത്തിൽ ഇനിയുള്ള ഓരോ മത്സരവും ഫൈനലിന് തുല്യമായ ആവേശമാണ് ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്ക് സമ്മാനിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

