അടി കുറസാവോയ്ക്ക്, ഇടി ബ്രസീലിന്! ജർമനിയുടെ 7-1 ജയത്തിന് പിന്നാലെ കാനറികളെ 'എയറിലാക്കി' സോഷ്യൽ മീഡിയ
text_fieldsഹൂസ്റ്റൺ (യു.എസ്): ഫിഫ ലോകകപ്പ് 2026ൽ കന്നിക്കാരായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് (7-1) തകർത്തുവിട്ട് മുൻ ചാമ്പ്യന്മാരായ ജർമനി തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞു. ആക്രമണ ഫുട്ബാളിന്റെ വസന്തം തീർത്ത മത്സരത്തിൽ ജർമൻ പട ഗോളടിച്ചു കൂട്ടിയപ്പോൾ, ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ കുറസാവോക്ക് അത് കടുത്ത ഒരു പാഠമായി മാറി.
എന്നാൽ, കളി നടന്നത് ജർമനിയും കുറസാവോയും തമ്മിലാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളന്മാർ ലക്ഷ്യം വെക്കുന്നത് മറ്റൊരാളെയാണ്; സാക്ഷാൽ ബ്രസീലിനെ!
ജർമനി 7-1 എന്ന് കേട്ടാൽ ബ്രസീൽ ഞെട്ടും!
ജർമനി 7-1 എന്ന സ്കോറിന് ജയിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബ്രസീൽ ആരാധകർ വലിയ രീതിയിലാണ് ട്രോളപ്പെടുന്നത്. ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ 2014 ലോകകപ്പ് സെമിഫൈനലാണ് ആരാധകർ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത്.
അന്ന് സ്വന്തം മണ്ണിൽ വെച്ച് ഇതേ 7-1 എന്ന സ്കോറിനാണ് ജർമനി ബ്രസീലിന്റെ നെഞ്ച് തകർത്തത്. തോമസ് മുള്ളറും ടോണി ക്രൂസും മിറോസ്ലാവ് ക്ലോസയുമെല്ലാം അന്ന് ബ്രസീൽ പ്രതിരോധത്തെ കീറിമുറിച്ച ഓർമ്മകൾ ട്രോളുകളായി സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. 'ബ്രസീലിനെ വരെ ഞങ്ങൾ 7-1ന് തോൽപ്പിച്ചിട്ടുണ്ട്, അപ്പോഴാണ് ഈ കുഞ്ഞൻ ക്യുറസാവോ എന്നാണ് ജർമൻ ആരാധകരുടെ വാദം'.
തോറ്റെങ്കിലും തലയുയർത്തി കുറസാവോ
ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ പരിചയക്കുറവും പരസ്പര ധാരണയില്ലായ്മയും ക്യുറസാവോ നിരയിൽ പ്രകടമായിരുന്നു. ആക്രമണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പ്രതിരോധത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചു. എങ്കിലും ഏഴ് ഗോൾ വഴങ്ങിയ ശേഷവും അവർ കാണിച്ച പോരാട്ടവീര്യത്തെ ഫുട്ബാൾ ലോകം കൈയടിയോടെയാണ് സ്വീകരിക്കുന്നത്. തോൽവി ഉറപ്പായ ഘട്ടത്തിലും പ്രതിരോധത്തിലേക്ക് വലിഞ്ഞ് സമയം കളയാൻ അവർ തയ്യാറായില്ല, പകരം ജർമൻ ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു.
ലോക ചാമ്പ്യന്മാരായ ജർമനിക്കെതിരെ നേടിയ ആ ഒരു ഗോൾ ക്യുറസാവോയെ സംബന്ധിച്ച് ഒരു വിജയത്തോളം പോന്നതാണെന്നാണ് ആരാധക വിലയിരുത്തൽ.
ജർമനിക്ക് ഇനി കഠിനം
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ജർമനിക്ക് ഇത്തവണത്തെ ഈ വമ്പൻ തുടക്കം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന ഇത്തവണത്തെ ജർമൻ പടക്ക് കിരീടം തിരിച്ചുപിടിക്കുക മാത്രമാണ് ലക്ഷ്യം. ജർമനിയുടെ അടുത്ത മത്സരങ്ങൾ അത്ര എളുപ്പമാകില്ല. ഐവറി കോസ്റ്റ്, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ അടുത്ത പോരാട്ടങ്ങൾ. കന്നി ലോകകപ്പിൽ ആദ്യ മത്സരത്തിൽ കനത്ത തോൽവി നേരിട്ടെങ്കിലും അടുത്ത മത്സരങ്ങളിൽ അട്ടിമറി ലക്ഷ്യമിട്ടാകും കുറസാവോ ഇനി ബൂട്ട് കെട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

