അന്ന് ഖത്തർ, ഇന്ന് ബോസ്റ്റൺ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ
text_fieldsബോസ്റ്റൺ: ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിയുടെ നിരാശ രണ്ടാം പകുതിയിലെ തകർപ്പൻ ഗോളിലൂടെ തുടച്ചുനീക്കിയ കിലിയൻ എംബാപ്പെയുടെ മികവിൽ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് പട കീഴടക്കിയത്. കിലിയൻ എംബാപ്പെ (60'), ഒസ്മാൻ ഡെംബെലെ (66') എന്നിവരാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്.
2022 ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇതേ സ്കോറിനായിരുന്നു (2-0) ഫ്രാൻസിന്റെ വിജയം. ഈ തോൽവിയോടെ മൊറോക്കോയുടെ രാജ്യാന്തര ഫുട്ബാളിലെ 34 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനും വിരാമമായി.
മത്സരത്തിന്റെ ആദ്യപകുതി പൂർണ്ണമായും ഫ്രാൻസിന്റെ ആക്രമണങ്ങളും മൊറോക്കോയുടെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു. പരിക്കേറ്റ സ്ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവത്തിൽ അമിത പ്രതിരോധത്തിലേക്ക് മാറിയ മൊറോക്കോയെയാണ് ആദ്യപകുതിയിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് പട മൊറോക്കൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ യാസ്സിൻ ബോനുവിന്റെ അവിശ്വസനീയമായ സേവുകളാണ് മൊറോക്കോയ്ക്ക് തുണയായത്.
25-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ കൗണ്ടർ അറ്റാക്കിനൊടുവിൽ പന്ത് സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച എംബാപ്പെയെ നുസ്സെയ്‍ർ മസ്രാവി ഫൗൾ ചെയ്തതിനെ തുടർന്ന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. നീണ്ട വാർ പരിശോധനകൾക്കൊടുവിൽ 28-ാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. താരത്തിന്റെ ദുർബലമായ ഷോട്ട് ബോനു മനോഹരമായി തട്ടിയകറ്റി. ഈ ലോകകപ്പിൽ പാഴാകുന്ന അഞ്ചാമത്തെ പെനാൽറ്റിയായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലൂക്കാസ് ഡിഗ്നെയുടെ ലോങ് റേഞ്ച് തണ്ടർബോൾട്ട് ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും ഫ്രാൻസിന് നിർഭാഗ്യമായി.
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഫ്രാൻസ് 60-ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊളിച്ചു. മാനു കോനെ മധ്യനിരയിൽ നിന്ന് നൽകിയ പാസ് സ്വീകരിച്ച് ഡിസൈർ ഡൂയെയുടെ അസിസ്റ്റിൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് മൂന്ന് മൊറോക്കൻ പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കി എംബാപ്പെ തൊടുത്ത മനോഹരമായ ഷോട്ട് ബോനുവിനെ മറികടന്ന് വലയുടെ വലത് മൂലയിൽ പതിച്ചു. ടൂർണമെന്റിലെ എംബാപ്പെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ 30 വയസ്സ് തികയുന്നതിന് മുൻപ് 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡും (ആകെ 20 ലോകകപ്പ് ഗോളുകൾ) ഫ്രഞ്ച് നായകൻ സ്വന്തമാക്കി. ലയണൽ മെസ്സിക്കു ശേഷം (21 ഗോളുകൾ) ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ.
ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്ന് മൊറോക്കോ മുക്തമാകും മുൻപ് 66-ാം മിനിറ്റിൽ ഫ്രാൻസ് അടുത്ത പ്രഹരമേൽപ്പിച്ചു. ഒലീസെ നൽകിയ പാസ് സ്വീകരിച്ച് എംബാപ്പെ ബോക്സിന് നടുവിലേക്ക് നൽകിയ പന്തുമായി കുതിച്ച ഒസ്മാൻ ഡെംബെലെ, മസ്രാവിെയ വെട്ടിച്ച് പന്ത് ബോനുവിനെ മറികടന്ന് വലയിലെത്തിച്ചു (2-0). ഈ ലോകകപ്പിൽ ഡെംബെലെയുടെ അഞ്ചാം ഗോളാണിത്.
മത്സരത്തിന്റെ 77-ാം മിനിറ്റിൽ നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച എംബാപ്പെയെയും ഡൂയെയെയും പിൻവലിച്ച് കോച്ച് ദിദിയർ ദെഷോം മാറ്റെറ്റയെയും ബാർക്കോളയെയും കളത്തിലിറക്കി പ്രതിരോധം ശക്തമാക്കി. 83-ാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് മൊറോക്കോയുടെ ഔനാഹി തൊടുത്ത ശക്തമായ ഷോട്ട് ഫ്രഞ്ച് കീപ്പർ മൈക്ക് മൈനാൻ തട്ടിയകറ്റി. 88-ാം മിനിറ്റിൽ ബാർക്കോളയിലൂടെ ഫ്രാൻസിന് ലീഡ് ഉയർത്താൻ മൂന്നാമതൊരു അവസരം ലഭിച്ചെങ്കിലും ബോനു വീണ്ടും രക്ഷകനായി.
ഈ മത്സരത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഒരു ടീമിനെ പരിശീലിപ്പിച്ച ഹെൽമുട്ട് ഷോണിന്റെ (പശ്ചിമ ജർമ്മനി - 25 മത്സരങ്ങൾ) ചരിത്ര റെക്കോർഡിനൊപ്പം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷോം എത്തി. തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ അവസാന നാലിൽ ഇടംപിടിക്കുന്നത്. വരാനിരിക്കുന്ന സ്പെയിൻ – ബൽജിയം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലെ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

