തോൽവിയറിയാത്ത 34 മത്സരങ്ങൾ; മൊറോക്കൻ കുതിപ്പിന് കടിഞ്ഞാണിട്ട് ഫ്രാൻസ്
text_fieldsബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്തായതിന് പുറമെ മറ്റൊരു റെക്കോർഡ് കൂടി മൊറോക്കോയ്ക്ക് നഷ്ടമായി. രാജ്യാന്തര ഫുട്ബാളിൽ 34 മത്സരങ്ങൾ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനാണ് ഫ്രാൻസ് (2-0) തടയിട്ടത്. 2025-ന് ശേഷം മൊറോക്കോ വഴങ്ങുന്ന ആദ്യ പരാജയമാണിത്.
രാജ്യാന്തര ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ അപരാജിത കുതിപ്പാണ് ബോസ്റ്റണിൽ അവസാനിച്ചത്. പരിശീലകൻ മുഹമ്മദ് ഔഹാബിയുടെ കീഴിലിറങ്ങിയ അറ്റ്ലസ് സിംഹങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കുകയും സ്കോട്ട്ലൻഡ്, ഹെയ്തി എന്നീ ടീമുകളെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. റൗണ്ട് ഓഫ് 32-ൽ കരുത്തരായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലും, പ്രീ-ക്വാർട്ടറിൽ കാനഡയെ അനായാസവും കീഴടക്കിയാണ് അവർ ക്വാർട്ടറിലെത്തിയത്. എന്നാൽ അവസാന നാലിലേക്കുള്ള പോരാട്ടത്തിൽ ഫ്രഞ്ച് പടയ്ക്ക് മുന്നിൽ അവർക്ക് അടിതെറ്റുകയായിരുന്നു.
2018 നും 2021 നും ഇടയിൽ തുടർച്ചയായി 37 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ഇറ്റലിയുടെ പേരിലാണ് നിലവിൽ ഈ ലോക റെക്കോർഡുള്ളത്.
രാജ്യാന്തര ഫുട്ബാളിലെ ഏറ്റവും വലിയ അപരാജിത കുതിപ്പുകൾ:
* ഇറ്റലി: 37 മത്സരങ്ങൾ (2018 - 2021)
* അർജന്റീന: 36 മത്സരങ്ങൾ (2019 - 2022)
* അൾജീരിയ: 35 മത്സരങ്ങൾ (2018 - 2021)
* സ്പെയിൻ: 35 മത്സരങ്ങൾ (2007 - 2009)
* ബ്രസീൽ: 35 മത്സരങ്ങൾ (1993 - 1996)
* മൊറോക്കോ: 34 മത്സരങ്ങൾ (2025 - 2026)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

