മൂന്ന് റെഡ് കാർഡുകൾ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി മെക്സിക്കോ
text_fieldsമെക്സിക്കോ സിറ്റി: ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പോരാട്ടത്തിൽ ജൂലിയൻ ക്വിനോനസ്, റൗൾ ജിമെനെസ് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. ഇരുടീമുകളിലുമായി മൂന്ന് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ നാടകീയ നിമിഷങ്ങൾക്കാണ് അസ്ടെക്ക സാക്ഷ്യം വഹിച്ചത്.
ആക്രമണ ശൈലിയിലുള്ള ഫോർമേഷനിൽ ഇറങ്ങിയ മെക്സിക്കോ കളി ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിര വരുത്തിയ കടുത്ത പിഴവ് മുതലെടുത്ത് ജൂലിയൻ ക്വിനോനസാണ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ക്വിനോനസിന്റെ മറ്റൊരു തകർപ്പൻ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യമായി. ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ ബെഞ്ചിലിരുത്തി റൗൾ റേഞ്ചലിനെയാണ് മെക്സിക്കോ വലകാക്കാൻ ഇറക്കിയത്. രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച മെക്സിക്കോയ്ക്കായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡുയർത്തി. വലതുവിങ്ങിൽ നിന്നെത്തിയ അളന്നുമുറിച്ച ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ജിമെനെസ് പോസ്റ്റിന്റെ കോർണറിലേക്ക് തിരിച്ചുവിടുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതി കടുത്ത ഫൗളുകൾക്കും നാടകീയ രംഗങ്ങൾക്കുമാണ് വഴിമാറിയത്. ആകെ മൂന്ന് കളിക്കാരാണ് റഫറിയുടെ ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടത്. 49-ാം മിനിറ്റിൽ മെക്സിക്കോയുടെ ബ്രയാൻ ഗുട്ടറസിനെ അപകടകരമായ രീതിയിൽ വീഴ്ത്തിയതിന് ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളിന് രണ്ടാം മഞ്ഞക്കാർഡോടെ ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് പത്തുപേരുമായി പൊരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് 80-ാം മിനിറ്റിൽ അടുത്ത പ്രഹരമേറ്റു. മെക്സിക്കൻ താരത്തെ ഫൗൾ ചെയ്തതിന് പിന്നാലെ തെമ്പ സ്വാനെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഒൻപതു പേരായി ചുരുങ്ങി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെക്സിക്കൻ ക്യാപ്റ്റൻ സെസാർ മോണ്ടസിനും റഫറി ചുവപ്പ് കാർഡ് നൽകിയതോടെ ആതിഥേയരും പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.
കൃത്യം 16 വർഷങ്ങൾക്ക് മുൻപ്, 2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇതേ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കളി സമനിലയിലാണ് കലാശിച്ചിരുന്നത്. അന്ന് സ്വന്തം നാട്ടിൽ വെച്ച് മെക്സിക്കോയോട് വഴങ്ങിയ സമനിലയ്ക്ക്, ഇത്തവണ തങ്ങളുടെ കാണികൾക്ക് മുന്നിൽ രണ്ട് ഗോളിന്റെ ആധികാരിക വിജയത്തോടെ മെക്സിക്കോ മധുരപ്രതികാരം വീട്ടി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയതോടെ മെക്സിക്കോ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി മുന്നിലെത്തി. ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
മത്സരത്തിന് തൊട്ടുപിന്നാലെ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ ഷക്കീറയും ബർണ ബോയും ചേർന്ന് ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഹോളിവുഡ് താരം സൽമ ഹായെക്കും ചേർന്നാണ് ലോകകപ്പ് ട്രോഫി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

