ലോകകപ്പ് ആവേശം കാനഡയിലേക്ക്; രണ്ടാമത്തെ ഉദ്ഘാടനച്ചടങ്ങ് മണിക്കൂറുകൾ മാത്രം, വേദി കീഴടക്കാൻ നോറ ഫത്തേഹിയും
text_fieldsടൊറന്റോ: ആവേശകരമായ തുടക്കത്തിന് പിന്നാലെ 2026 ഫിഫ ലോകകപ്പിന്റെ ആവേശം കാനഡയിലേക്ക്. ടൂർണമെന്റിലെ രണ്ടാമത്തെ ഉദ്ഘാടനച്ചടങ്ങിന് ഇന്ന് ടൊറന്റോ സ്റ്റേഡിയം വേദിയാകും. മെക്സിക്കോയിലെ ആദ്യ ഉദ്ഘാടന പരിപാടികൾക്കും മെക്സിക്കോയുടെ വിജയത്തിനും പിന്നാലെയാണ് കാനഡയിലെ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. സഹആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് കലാപരിപാടികൾ അരങ്ങേറുക.
ആഗോള പ്രശസ്തരായ വൻ താരനിരയാണ് കാനഡയിലെ ഉദ്ഘാടനച്ചടങ്ങിനായി അണിനിരക്കുന്നത്. ബോളിവുഡ് താരവും രാജ്യാന്തര പെർഫോമറുമായ നോറ ഫത്തേഹിയുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഫ്രഞ്ച് ഹിപ്-ഹോപ്പ് താരം വെജ്ഡ്രീമിനൊപ്പം നോറ സ്റ്റേജിലെത്തും. പ്രശസ്ത ഗായകൻ മൈക്കൽ ബൂബ്ലെ പ്രധാന അവതാരകനായി എത്തുമ്പോൾ കനേഡിയൻ നടൻ വിൽ ആർനെറ്റ് ലോകകപ്പ് അംബാസഡറായി ചടങ്ങിൽ പങ്കെടുക്കും.
താരപ്പൊലിമയോടെ കലാവിരുന്ന്
അലാനിസ് മോറിസെറ്റ്, അലസ്സിയ കാര, എലിയാന, ജെസ്സി റെയെസ്, സഞ്ജോയ്, വില്യം പ്രിൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കലാകാരന്മാരും ഉദ്ഘാടന രാവിനെ സംഗീതസാന്ദ്രമാക്കാൻ ടൊറന്റോയിൽ എത്തുന്നുണ്ട്. അലാനിസ് മോറിസെറ്റ് കാനഡയുടെയും അലക്സാണ്ടർ ഗാജിച്ച് ബോസ്നിയയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കും.
മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാൽ ഇത്തവണ മൂന്ന് ഉദ്ഘാടന ചടങ്ങുകളാണ് ഫിഫ ക്രമീകരിച്ചിരിക്കുന്നത്. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്ടെക്കയിൽ നടന്ന ആദ്യ ചടങ്ങിൽ ഷക്കീറയും നൈജീരിയൻ താരം ബർണാ ബോയും ചേർന്നാണ് കാണികളെ ഇളക്കിമറിച്ചത്. ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
കാനഡയുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ലോകകപ്പ് മത്സരമെന്ന പ്രത്യേകതയും കളിക്കുണ്ട്. ഖത്തറും സ്വിറ്റ്സർലൻഡുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ആയതിനാൽ ജയത്തിൽ കുറഞ്ഞൊന്നും കാനഡയും ബോസ്നിയയും ആഗ്രഹിക്കുന്നില്ല. മുമ്പ് രണ്ടുതവണ മാത്രമാണ് കാനഡ ലോകകപ്പ് കളിച്ചത് 1986ലും 2022ലും. ഗ്രൂപ് റൗണ്ടിലെ ആകെ ആറ് കളികളിലും തോൽക്കാനായിരുന്നു വിധി. ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തം കാണികൾക്ക് മുന്നിൽ നേടാമെന്ന പ്രതീക്ഷയാണ് ടൊറന്റോ സ്റ്റേഡിയത്തിലിറങ്ങുന്ന സംഘത്തിനുള്ളത്. 2014നുശേഷം വീണ്ടും ലോകകപ്പിനെത്തുന്ന ബോസ്നിയക്ക് അമിത പ്രതീക്ഷകളില്ലെങ്കിലും ഗ്രൂപ്പിൽ അത്ഭുതങ്ങൾ കാണിക്കുമോയെന്ന ആശങ്ക എതിരാളികൾക്കുണ്ട്. യോഗ്യത നേടിയ വഴികൾ നോക്കുമ്പോൾ ഇവരെ കരുതിയിരിക്കണം. യോഗ്യതാ േപ്ല ഓഫ് സെമി ഫൈനലിൽ വെയ്ൽസിനെയും ഫൈനലിൽ ഇറ്റലിയെയും ഷൂട്ടൗട്ടിൽ മറിച്ചിട്ടാണ് ബോസ്നിയയുടെ വരവ്. അസൂറികൾ ഇക്കുറിയും ലോകകപ്പ് കാണാതിരിക്കാൻ കാരണക്കാർ ഇവരാണെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

