Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഗോൾമഴ പെയ്ത ലൂസേഴ്സ്...

ഗോൾമഴ പെയ്ത ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

text_fields
bookmark_border
ഗോൾമഴ പെയ്ത ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം
cancel

മയാമി: ആവേശവും ഗോളുകളും നിറഞ്ഞുനിന്ന ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ത്രീ ലയൺസ് മുൻ ചാമ്പ്യന്മാരായ ഫ്രഞ്ച് പടയെ കീഴടക്കിയത്. 1966-ൽ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോൾ, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്നു.

ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് മുന്നിട്ടുനിന്ന ഇംഗ്ലണ്ടിനെ, രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് വിറപ്പിച്ചെങ്കിലും അവസാന മിനിറ്റുകളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുകയായിരുന്നു. ബുകായോ സാക്ക (37', 45+1', 87'), ഡെക്ലാൻ റൈസ് (3'), എസ്രി കോൻസ (18'), ജൂഡ് ബെല്ലിങ്ങാം (90+8') എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഫ്രാൻസിനായി കിലിയൻ എംബാപ്പെ (48', 66'), ബ്രാഡ്‌ലി ബാർകോള (54'), ഉസ്മാൻ ഡെംബലെ (90+6') എന്നിവർ സ്കോർ ചെയ്തു.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഫ്രഞ്ച് പ്രതിരോധത്തെ ഞെട്ടിച്ച് ഡെക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു. ബോക്സിന് പുറത്തുനിന്നുള്ള റൈസിന്റെ തകർപ്പൻ ഷോട്ട് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നനെ മറികടന്ന് വലയിൽ കയറി. 18-ാം മിനിറ്റിൽ റൈസിന്റെ തന്നെ കോർണർ കിക്കിൽ നിന്ന് എസ്രി കോൻസ ലീഡ് രണ്ടാക്കി. 37-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിന്റെ പാസിൽ നിന്ന് ബുകായോ സാക്ക തന്റെ ആദ്യ ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് എബരെചി എസെയുടെ അസിസ്റ്റിൽ സാക്ക വീണ്ടും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 4-0 എന്ന കൂറ്റൻ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിൽ നാല് മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസ് ശക്തമായി തിരിച്ചടിക്കുന്നതാണ് മയാമി കണ്ടത്. 48-ാം മിനിറ്റിൽ മിച്ചൽ ഒലിസെയുടെ പാസിൽ നിന്ന് എംബാപ്പെ ഫ്രാൻസിന്റെ ആദ്യ ഗോൾ മടക്കി. 54-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ ബ്രാഡ്‌ലി ബാർകോള സ്കോർ ചെയ്തതോടെ ഫ്രാൻസ് പ്രതീക്ഷ കാത്തു. 66-ാം മിനിറ്റിൽ ഒലിസെയുടെ പാസിൽ വീണ്ടും വലകുലുക്കി എംബാപ്പെ സ്കോർ 4-3 എന്ന നിലയിലാക്കി.

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു എഡിഷനിൽ 14 ഗോൾ പങ്കാളിത്തം എന്ന അപൂർവ നേട്ടം എംബാപ്പെ സ്വന്തമാക്കി. മാത്രമല്ല, ഈ ലോകകപ്പിലെ തന്റെ പത്താം ഗോളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്ന് ഒന്നാമതെത്താനും ഫ്രഞ്ച് നായകനായി.

സമനിലയ്ക്കായി ഫ്രാൻസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് 85-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ഫ്രഞ്ച് താരം മാലോ ഗസ്റ്റോ ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനായിരുന്നു കിക്ക്. കിക്കെടുത്ത സാക്ക അനായാസം പന്ത് വലയിലെത്തിച്ച് തന്റെ ഹാട്രിക് പൂർത്തിയാക്കി (5-3). ലോകകപ്പിൽ ഹാട്രിക് നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലീഷ് താരമാണ് സാക്ക.

90+6 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഉസ്മാൻ ഡെംബലെ ഫ്രാൻസിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും, 90+8 മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിന്റെ സോളോ ഗോളിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ വമ്പൻ ജയം (6-4) ഉറപ്പിക്കുകയായിരുന്നു. ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ പിറക്കുന്ന ഏറ്റവും ഉയർന്ന ഗോൾ നിരക്കാണിത്. സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ ഫ്രാൻസിനും, അർജന്റീനയോട് തോറ്റ ഇംഗ്ലണ്ടിനും ഈ മത്സരം അഭിമാന പോരാട്ടമായിരുന്നു. അന്തിമ വിസിൽ മുഴങ്ങിയപ്പോൾ ആവേശപ്പോരിനൊടുവിൽ ഇംഗ്ലീഷ് നിര വെങ്കല മെഡലുമായി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandfranceFIFA World Cup 2026
News Summary - England Defeats France 6-4 to Claim 3rd Place
Next Story