ഗോളടിമേളവുമായി ഇംഗ്ലീഷ് പട; ക്രൊയേഷ്യയെ തകർത്തെറിഞ്ഞ് ലോകകപ്പിൽ രാജകീയ തുടക്കം
text_fieldsഡാളസ്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് ഗംഭീര തുടക്കം. ആറു ഗോളുകൾ പിറന്ന ആവേശകരമായ ത്രില്ലർ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് (4-2) ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകൾ നേടിയ നായകൻ ഹാരി കെയ്‌നിന്റെയും, ജൂഡ് ബെല്ലിങ്ഹാം, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരുടെയും മികവിലാണ് പുതിയ പരിശീലകൻ തോമസ് തുഷേലിന് കീഴിൽ ഇംഗ്ലണ്ട് ആദ്യ ജയം കുറിച്ചത്.
ആദ്യ പകുതിയിലെ ഇഞ്ചോടിഞ്ച് പോരാട്ടം
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ നാടകീയമായ നിമിഷങ്ങൾക്കാണ് ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി ആദ്യം വലകുലുക്കിയത്. കെയ്‌നെടുത്ത ആദ്യ കിക്ക് ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് തടഞ്ഞെങ്കിലും, ഗോളി ലൈനിൽ നിന്ന് മുന്നോട്ട് കയറിയതിനാൽ വാർ ഇടപെട്ട് റീ-ടേക്ക് വിധിക്കുകയായിരുന്നു. എന്നാൽ 36-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മാർട്ടിൻ ബറ്റുറീനയുടെ തകർപ്പൻ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു (1-1).
വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഇംഗ്ലണ്ട് 42-ാം മിനിറ്റിൽ വീണ്ടും മുന്നിലെത്തി. ഡെക്ലാൻ റൈസ് എടുത്ത സെറ്റ് പീസിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ കെയ്‌ൻ തന്റെ രണ്ടാം ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ (10) നേടിയ ഗാരി ലിനേക്കറുടെ റെക്കോർഡിനൊപ്പമെത്താനും കെയ്‌നായി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5') മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ പീറ്റർ മൂസയിലൂടെ ക്രൊയേഷ്യ വീണ്ടും സമനില പിടിച്ചു (2-2).
രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവ്വാധിപത്യം
രണ്ടാം പകുതി തുടങ്ങി വെറും 90 സെക്കൻഡുകൾക്കുള്ളിൽ ഇംഗ്ലണ്ട് വീണ്ടും കളിയിൽ ലീഡെടുത്തു. 47-ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സന്റെ പാസിൽ നിന്നും റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത് (3-2). ഈ ഗോളോടെ ക്രൊയേഷ്യൻ നിര പതറി.
തുടർന്ന് ഇംഗ്ലണ്ട് പന്ത് കൂടുതൽ നേരം കൈവശം വെക്കുകയും തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്‌ഫോർഡ് 85-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ പതനം പൂർത്തിയാക്കി (4-2). മറ്റൊരു പകരക്കാരനായ ബുക്കായോ സാക്കയുടെ അസിസ്റ്റിൽ നിന്നായിരുന്നു റാഷ്‌ഫോർഡിന്റെ ക്ലിനിക്കൽ ഫിനിഷിങ്.
ടുഷേലിനും ഇംഗ്ലണ്ടിനും മികച്ച തുടക്കം
ഗാറെത് സൗത്ത്ഗേറ്റിന് പകരം പരിശീലകനായെത്തിയ തോമസ് ടുഷേലിന്റെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിന്റെ ആദ്യ വലിയ ടൂർണമെന്റാണിത്. പ്രതിരോധ നിരയിൽ ചില വിള്ളലുകൾ പ്രകടമായിരുന്നെങ്കിലും, ഇംഗ്ലണ്ടിന്റെ മുന്നേറ്റനിര പുറത്തെടുത്ത പ്രകടനം മറ്റ് ടീമുകൾക്കൊരു മുന്നറിയിപ്പ് കൂടിയാണ്. വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് എല്ലിൽ ഒന്നാമതെത്തി. ബുധനാഴ്ച നടക്കുന്ന അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഘാനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ തോറ്റ ക്രൊയേഷ്യ പനാമയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

