Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightസുവർണ്ണ യുഗാന്ത്യം;...

സുവർണ്ണ യുഗാന്ത്യം; പൊരുതി തോറ്റ റെഡ് ഡെവിൾസ് മൈതാനം വിടുമ്പോൾ

text_fields
bookmark_border
സുവർണ്ണ യുഗാന്ത്യം; പൊരുതി തോറ്റ റെഡ് ഡെവിൾസ് മൈതാനം വിടുമ്പോൾ
cancel

ഫുട്ബോൾ മൈതാനങ്ങളെ തങ്ങളുടെ മാന്ത്രിക സ്പർശം കൊണ്ട് ചുവപ്പണിയിച്ച ഒരു വിസ്മയ യുഗത്തിന് ഒടുവിൽ തിരശ്ശീല വീണിരിക്കുന്നു. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ സ്പെയിനിനോട് 2-1ന് തോറ്റ് ബെൽജിയം പുറത്താകുമ്പോൾ, അത് വെറുമൊരു തോൽവിയല്ല; ലോകമെമ്പടുമുള്ള കാൽപന്ത് പ്രേമികൾ നെഞ്ചിലേറ്റിയ സുവർണ്ണ തലമുറയുടെ കണ്ണീർ നനവുള്ള പടിയിറക്കം കൂടിയാണ്. തിബോ കോർട്ടുവയുടെ കാവൽക്കരുത്തും, കെവിൻ ഡി ബ്രൂയിന്റെ മാന്ത്രിക പാസുകളും, റോമലു ലുകാക്കുവിന്റെ ഗോൾവേട്ടകളും, ആക്സൽ വിറ്റ്സലിന്റെ പോരാട്ടവീര്യവും ഇനി ലോകകപ്പിന്റെ പുൽമൈതാനങ്ങളിൽ ആവർത്തിക്കില്ല. ഒരു ദശാബ്ദക്കാലം ഫുട്ബോൾ ലോകത്തെ വിറപ്പിച്ച ആ ഇതിഹാസങ്ങൾ ഒടുവിൽ കനകിരീടമില്ലാതെ കളം വിടുകയാണ്.

ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരെ തുല്യശക്തികളുടെ പോരാട്ടം സമനിലയിൽ തുടർന്നുപോയ ആ നിമിഷം. പകരക്കാരനായി ഗോൾവലയ്ക്ക് മുന്നിലെത്തിയ യുവ ഗോൾകീപ്പർ സെനെ ലമ്മൻസിന്റെ ഭാഗത്ത് നിന്നും കളിയുടെ 88-ാം മിനിറ്റിലുണ്ടായ ഒരു ചെറിയ പിഴവ് ബെൽജിയത്തിന്റെ നെഞ്ച് തകർത്തു കളഞ്ഞു. ലമ്മൻസ് വിട്ടുകളഞ്ഞ ആ പന്ത് മിഖായേൽ മെറിനോ വലയിലെത്തിച്ചപ്പോൾ, തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പ് പോരാട്ടത്തിൽ മുതിർന്ന താരങ്ങൾക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ സമയത്താണ് മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പരിക്കേറ്റ് കണ്ണീരണിഞ്ഞ് കളം വിട്ട കോർട്ടുവയുടെ മുഖത്തേക്ക് ക്യാമറകൾ തിരിഞ്ഞത്. ഉള്ളിൽ അടക്കിപിടിച്ച വേദനയോടെ മൈതാനത്തേക്ക് നോക്കി നിന്ന അയാൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

വിജയത്തിനരികെ വെച്ച് ഒരു ചെറിയ പിഴവിലൂടെ ടീം പുറത്തായത് കളിക്കളത്തിൽ സർവ്വശക്തിയുമെടുത്ത് പൊരുതിയ ഇതിഹാസങ്ങൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. 2014 മുതൽ ബെൽജിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായിരുന്ന ഈ സുവർണ്ണ തലമുറയ്ക്ക് ലോകകപ്പ് കിരീടമെന്ന സ്വപ്നം ഇത്തവണയും ബാലികേറാമലയായി തുടർന്നു. 2018 ലോകകപ്പിൽ അവർ കൈവരിച്ച മൂന്നാം സ്ഥാനമാണ് ഈ തലമുറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി അവശേഷിക്കുന്നത്. അത്രമേൽ പ്രതിഭയുണ്ടായിട്ടും വലിയൊരു കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം കാലങ്ങളായി ഇവരെ വേട്ടയാടുന്നുണ്ടാകാം. എങ്കിലും, തങ്ങളുടെ രാജ്യത്തിന്റെ വിലാസത്തെ ലോക ഫുട്ബോളിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ഈ നായകന്മാരെ ചരിത്രം 'കിരീടമില്ലാത്ത രാജാക്കന്മാർ' എന്ന് മാത്രമേ അടയാളപ്പെടുത്തൂ.

ഒരു യുഗം അവസാനിക്കുമ്പോൾ തളർന്നുനിൽക്കാനല്ല, പുതിയൊരു പ്രഭാതത്തിലേക്ക് കണ്ണുതുറക്കാനാണ് ബെൽജിയത്തിന്റെ തീരുമാനം. നിലവിലെ ടീമിലെ 13 താരങ്ങളും 25 വയസ്സിൽ താഴെയുള്ളവരാണെന്നത് വരാനിരിക്കുന്ന വസന്തത്തിന്റെ സൂചനയാണ്. ചാർൾസ് ഡി കെറ്റലെയർ, ജെറെമി ഡോകു, അമദൗ ഒനാന തുടങ്ങിയ യുവരക്തങ്ങൾ ഈ ലോകകപ്പിൽ തന്നെ തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. "ഞങ്ങളുടെ യുവതാരങ്ങൾക്ക് ഈ ടൂർണമെന്റ് വലിയൊരു അനുഭവമാണ്. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പൊരുതിയാണ് വീണത്. പരാജയങ്ങളിൽ നിന്ന് പഠിച്ചാണ് ഞങ്ങൾ വളരേണ്ടത്," എന്ന് പരിശീലകൻ റൂഡി ഗാർഷ്യ പറയുമ്പോൾ അതിൽ പുതിയൊരു ബെൽജിയത്തിന്റെ ഉദയമുണ്ട്. സുവർണ്ണ തലമുറയുടെ അന്ത്യം ആരാധകർക്ക് വലിയൊരു നൊമ്പരമാണെങ്കിലും, വരാനിരിക്കുന്ന തലമുറയുടെ ബൂട്ടുകളിൽ അവർ പുതിയൊരു ലോകകപ്പ് സ്വപ്നം നെയ്തുതുടങ്ങുകയാണ്. പെയ്യാതെ പോയ ആ സുവർണ്ണ മേഘങ്ങൾക്ക് വിട!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Romelu Lukakukevin de bruyneThibaut Courtoisbelgium footballBelgium football teamWorld Cup 2026FIFA World Cup 2026
News Summary - End of an Era: Belgium’s Golden Generation Departs World Cup After Heartbreak
Next Story