ഇക്വഡോറിന് മുന്നിൽ വൻമതിലായി എലോയ് റൂം, കുറസാവോയ്ക്ക് ചരിത്ര സമനില
text_fieldsകാൻസാസ് സിറ്റി: കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ഇക്വഡോർ നിരന്തരം ആക്രമിച്ചു കളിച്ചു, എന്നാൽ കുറസാവോയുടെ ഗോൾവലയ്ക്ക് മുന്നിൽ എലോയ് റൂം എന്നൊരു മനുഷ്യൻ പാറപോലെ ഉറച്ചുനിന്നു. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കരുത്തരായ ഇക്വഡോറിനെ ഗോള്രഹിത സമനിലയിൽ (0-0) തളച്ച് കുഞ്ഞൻമാരായ കുറസാവോയ്ക്ക് ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റും ചരിത്ര നേട്ടവും. പന്തടക്കത്തിലും ആക്രമണത്തിലും ഇക്വഡോർ സമ്പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും, 15 പടുകൂറ്റൻ സേവുകളുമായി കളംനിറഞ്ഞ കുറക്കാവോ ഗോൾകീപ്പർ എലോയ് റൂമാണ് അക്ഷരാർത്ഥത്തിൽ ഇക്വഡോറിന്റെ നെഞ്ചകം പിളർന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇക്വഡോറിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. 27 ഷോട്ടുകളാണ് ഇക്വഡോർ താരങ്ങൾ കുറക്കാവോ ഗോൾമുഖത്തേക്ക് തൊടുത്തുവിട്ടത്. ഇതിൽ 15 എണ്ണവും കൃത്യം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ 15 പടുകൂറ്റൻ സേവുകളുമായി കളംനിറഞ്ഞ എലോയ് റൂമാണ് അക്ഷരാർത്ഥത്തിൽ ഇക്വഡോറിന്റെ നെഞ്ചകം പിളർന്നത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇക്വഡോർ നായകൻ ഇന്നർ വലൻസിയക്ക് ലഭിച്ച സുവർണ്ണാവസരം റൂം അത്ഭുതകരമായി തട്ടിയകറ്റിയിരുന്നു. മോയിസസ് കായ്‌സെഡോ നൽകിയ പാസിൽ നിന്നുള്ള വൺ-ഓൺ-വൺ സിറ്റുവേഷനിൽ നിന്നായിരുന്നു വലൻസിയയുടെ ഗോളെന്നുറച്ച ഷോട്ട് റൂം രക്ഷപ്പെടുത്തിയത്.
മറുവശത്ത്, പരിശീലകൻ ഡിക്ക് അഡ്‌വോക്കാറ്റിന്റെ തന്ത്രങ്ങൾ മൈതാനത്ത് കൃത്യമായി ഫലിക്കുന്ന കാഴ്ചയാണ് കണ്ടത്. 5-4-1 എന്ന ശൈലിയിൽ കടുത്ത പ്രതിരോധത്തിലൂന്നി കളിച്ച കുറക്കാവോ, കിട്ടുന്ന അവസരങ്ങളിൽ ഇക്വഡോർ പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച പ്രത്യാക്രമണങ്ങളും (Counter attacks) സംഘടിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം തഹിത് ചോങ്, ജുനിഞ്ഞോ ബക്കൂന എന്നിവരുടെ മുന്നേറ്റങ്ങൾ തടയാൻ ഇക്വഡോർ പ്രതിരോധനിരയിലെ പിയേറോ ഹിൻകാപിക്കും വില്യം പാച്ചോയ്ക്കും ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു.
രണ്ടാം പകുതിയിലും ഇക്വഡോർ ആക്രമണം കടുപ്പിച്ചു. എന്നാൽ അറുപതാം മിനിറ്റിലും എൺപത്തിമൂന്നാം മിനിറ്റിലും വലൻസിയക്ക് വീണ്ടും സുവർണ്ണാവസരങ്ങൾ പിഴച്ചു. ഹിൻകാപിയുടെ ഒരു ക്ലോസ് റേഞ്ച് ഹെഡർ പോസ്റ്റിന് മുകളിലൂടെ പറന്നതും, ഇഞ്ചുറി ടൈമിൽ (90') പകരക്കാരനായി ഇറങ്ങിയ ഏഞ്ചലോ പ്രെസിയാഡോയുടെ ഒരു ബുള്ളറ്റ് ക്രോസ്സ് ബാറിലിടിച്ച് മടങ്ങിയതും ഇക്വഡോർ താരങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. നിർഭാഗ്യം ഒപ്പമുള്ളപ്പോൾ എന്ത് ചെയ്താലും ഫലം ലഭിക്കില്ലെന്നതിന്റെ തെളിവായിരുന്നു ഇക്വഡോറിന്റെ പ്രകടനം.
ആദ്യ മത്സരത്തിൽ ജർമനിയോട് 7-1ന് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് വിസ്മയകരമായ ഈ മടങ്ങിവരവിലൂടെ കുറസാവോ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് നേടിയെടുത്തിരിക്കുന്നത്. മറുവശത്ത്, ജർമനി ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ ഈ സമനില ഇക്വഡോറിന് കനത്ത തിരിച്ചടിയായി മാറി. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ ഇക്വഡോറിന് അവസാന മത്സരത്തിൽ വമ്പന്മാരായ ജർമനിക്കെതിരെ ജീവൻമരണ പോരാട്ടം നടത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

