ഈജിപ്ത് പരിശീലകൻ ഹുസാം ഹസന്റെ കരാർ 2030 വരെ നീട്ടി ഫെഡറേഷൻ
text_fieldsകെയ്‌റോ: 2026 ഫിഫ ലോകകപ്പിലെ ചരിത്രപരമായ കുതിപ്പിനും മികച്ച പ്രകടനത്തിനും പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ഹുസാം ഹസന്റെ കരാർ നീട്ടിനൽകി ഫുട്ബാൾ അസോസിയേഷൻ. ദേശീയ ടീം കോച്ച് ഹുസാം ഹസന്റെയും ടീം ഡയറക്ടർ ഇബ്രാഹിം ഹസന്റെയും കരാറുകൾ പുതുക്കാൻ അസോസിയേഷൻ ബോർഡ് അംഗീകാരം നൽകിയതായി ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ (ഇ.എഫ്.എ) പ്രസിഡന്റ് ഹാനി അബോ റിദ ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 2030 വരെയാണ് പുതിയ കരാർ.
2024 ഫെബ്രുവരിയിലാണ് 59-കാരനായ ഹൊസാം ഹസൻ ഈജിപ്തിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന് കീഴിൽ 2025-ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്ത് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ 2026 ഫെബ്രുവരി മുതൽ താൻ കരാറില്ലാതെയാണ് ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുന്നതെന്ന് ലോകകപ്പ് വേളയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ ഈ അനിശ്ചിതത്വങ്ങൾക്കാണ് വിരാമമാകുന്നത്.
അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ഈ ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹസന് കീഴിൽ ഈജിപ്ത് കാഴ്ചവെച്ചത്. ഗ്രൂപ്പ് ജി-യിൽ ന്യൂസിലൻഡിനെ 3-1 ന് തകർത്ത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ ഈജിപ്തിനായി. തുടർന്ന് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ നോക്കൗട്ട് മത്സരത്തിൽ (റൗണ്ട് ഓഫ് 32) കരുത്തരായ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി പ്രീക്വാർട്ടറിലും പ്രവേശിച്ചു. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പൊരുതിയാണ് (3-2) ഈജിപ്ത് കീഴടങ്ങിയത്.
അർജന്റീനക്കെതിരായ തോൽവിക്ക് പിന്നാലെ മാച്ച് ഒഫീഷ്യലുകൾക്കെതിരെയും ഫിഫക്കെതിരെയും ഹൊസാം ഹസ്സൻ നടത്തിയ രൂക്ഷ വിമർശനങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഫിഫയ്ക്ക് ഫെഡറേഷൻ ഔദ്യോഗികമായി പരാതി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ പരിശീലകന്റെ കരാർ നീട്ടിനൽകിയ വാർത്തയും പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

