വീണ്ടും വിറപ്പിച്ച് സൗദി; ഉറുഗ്വേയെ സമനിലയിൽ തളച്ചു
text_fieldsസൗത്ത് ഫ്ലോറിഡ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ച്-ലെ ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഉറുഗ്വേയെ സമനിലയിൽ തളച്ച് സൗദി അറേബ്യ. മത്സരത്തിന്റെ അവസാന നിമിഷം വരെ അട്ടിമറി വിജയം ലക്ഷ്യമിട്ട സൗദിയെ, 80-ാം മിനിറ്റിൽ മാക്സി അറോഹോ നേടിയ ഗോളാണ് സമനിലയിലേക്ക് തള്ളിയിട്ടത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.
2022 ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സൗദി മൈതാനത്തിറങ്ങിയത്. ഉറുഗ്വേ പന്തിന്റെ നിയന്ത്രണം കൈക്കലാക്കി മുന്നേറിയെങ്കിലും, പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സൗദി ആദ്യ പകുതിയിൽ ലീഡ് നേടി. 41-ാം മിനിറ്റിൽ അബ്ദുല്ല അൽ-അംറിയാണ് സൗദിക്കായി ഗോൾ നേടിയത്. ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര തട്ടിയകറ്റിയ പന്ത് കൃത്യമായി വലയിലാക്കിയ അൽ-അംറി സൗദി ആരാധകരെ ആവേശത്തിലാഴ്ത്തി.
രണ്ടാം പകുതിയിൽ പൂർണ്ണമായും ഉറുഗ്വേയുടെ ആധിപത്യമായിരുന്നു കണ്ടത്. മത്സരത്തിൽ പത്ത് തവണയാണ് അവർ സൗദി പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. എന്നാൽ, സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസിന്റെ തകർപ്പൻ സേവുകൾ ഉറുഗ്വേയുടെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. ഫെഡറിക്കോ വിനാസിന്റെയും മാനുവൽ ഉഗാർട്ടെയുടെയും മികച്ച ശ്രമങ്ങളെ അൽ-ഒവൈസ് വിഫലമാക്കി. ഒടുവിൽ 80-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി അറോഹോ ഉറുഗ്വേയ്ക്ക് സമനില നേടിക്കൊടുത്തു. കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ഫെഡറിക്കോ വാൽവെർദെയുടെ ഷോട്ട് തടഞ്ഞും അൽ-ഒവൈസ് തന്റെ മികവ് തെളിയിച്ചു. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ അരങ്ങേറ്റക്കാരായ കേപ് വെർഡെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ, ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

