'ഞാൻ എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല'; സഹോദരി പങ്കുവെച്ച വിരമിക്കൽ വാർത്ത തള്ളി റൊണാൾഡോ
text_fieldsടൊറന്റോ: ലോകകപ്പിൽ നിന്നും വിരമിക്കുന്നുവെന്ന തരത്തിൽ സഹോദരി പങ്കുവെച്ച വാർത്തകൾ തള്ളി പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് റൊണാൾഡോയുടെ സഹോദരി താരത്തിന്റെ വിരമിക്കൽ സൂചന നൽകുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാൽ ക്രൊയേഷ്യക്കെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി റൊണാൾഡോ നേരിട്ടെത്തുകയായിരുന്നു.
ടൂർണമെന്റിന്റെ മധ്യത്തിൽ വെച്ച് വിരമിക്കൽ പോലുള്ള തിടുക്കത്തിലുള്ള തീരുമാനങ്ങൾ താൻ എടുക്കാറില്ലെന്ന് 41-കാരനായ താരം വ്യക്തമാക്കി. "ഞാൻ ഒരിക്കലും എടുത്തുചാടി തീരുമാനങ്ങൾ എടുക്കാറില്ല. എന്റെ ഭാവി എന്താണെന്ന് ലോകകപ്പ് ടൂർണമെന്റിന് ശേഷം മാത്രമേ തീരുമാനിക്കൂ, ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല," മത്സരത്തിന് ശേഷം ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ റൊണാൾഡോ പറഞ്ഞു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. കളിയുടെ 67-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചിരുന്നു. ഇതോടെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (41 വയസ്സും 147 ദിവസവും) എന്ന ചരിത്ര റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ കുറിച്ചു. റൊണാൾഡോയുടെ ലോകകപ്പ് നോക്കൗട്ട് കരിയറിലെ ആദ്യ ഗോൾ കൂടിയാണിത്. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും റൊണാൾഡോ തന്നെയാണ്.
ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ റൊണാൾഡോയുടെ പെനാൽറ്റി ഗോളിന് പിന്നാലെ, ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ പോർച്ചുഗൽ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പ്രീ-ക്വാർട്ടറിൽ സ്പെയിനുമായാണ് പോർച്ചുഗലിന്റെ അടുത്ത പോരാട്ടം. തോൽവിയോടെ ക്രൊയേഷ്യൻ ഇതിഹാസം ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിനും വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

