ഗോൾരഹിതം ; പോർച്ചുഗലിനെ പിടിച്ചുകെട്ടിയ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാർ
text_fieldsമിയാമി : ലോകകപ്പിൽ ഗ്രൂപ്പ് കെയിലെ ആവേശകരമായ അവസാന പോരാട്ടത്തിൽ കൊളംബിയയും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ടാണ് രണ്ട് കൂട്ടരും ഇറങ്ങിയത്. മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോളുകൾ മാത്രം അകന്നുനിന്നു. തുടർച്ചയായ 25 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കൊളംബിയ ഒരു മത്സരത്തിൽ ഗോൾ നേടാതെ സമനിലയിലാകുന്നത്.
മിയാമി സ്റ്റേഡിയത്തിൽ മഞ്ഞക്കുപ്പായമണിഞ്ഞ ആയിരക്കണക്കിന് കൊളംബിയൻ ആരാധകരുടെ ആരവങ്ങൾക്കിടയിലായിരുന്നു മത്സരം. വിജയത്തിൽ കുറഞ്ഞതൊന്നും പോർച്ചുഗലിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ പോരായിരുന്നു. കളിയുടെ 90-ാം മിനിറ്റിൽ ഡാവിൻസൺ സാഞ്ചസ് പന്ത് വലയിലാക്കി കൊളംബിയ വിജയിച്ചെന്ന് തോന്നിച്ചെങ്കിലും, വാർ പരിശോധനയിൽ സാഞ്ചസ് നേരിയ വ്യത്യാസത്തിൽ ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിക്കപ്പെട്ടു.
മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണത്തിനാണ് മുൻഗണന നൽകിയത്. കൊളംബിയൻ താരം ജോൺ കോർഡോബയുടെ ശ്രമം പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റ തട്ടിയകറ്റിയപ്പോൾ, മറുഭാഗത്ത് ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ഷോട്ട് കൊളംബിയൻ ഗോളി കാമിലോ വർഗാസും രക്ഷപ്പെടുത്തി. 41-ാം വയസ്സിലും കളംനിറഞ്ഞു കളിക്കാറുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പക്ഷെ ഈ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല.
ജെയിംസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള കൊളംബിയൻ മധ്യനിരയും ബ്രൂണോ ഫെർണാണ്ടസ് നയിച്ച പോർച്ചുഗൽ മിഡ്ഫീൽഡും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ജൂലൈ 4-ന് കാൻസാസ് സിറ്റിയിൽ നടക്കുന്ന നോക്കൗട്ട് പോരാട്ടത്തിൽ ഘാനയെ നേരിടും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗൽ ജൂലൈ 3-ന് നടക്കുന്ന നോക്കൗട്ടിൽ ക്രോയേഷ്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

