ഘാനയെ വീഴ്ത്തി കൊളംബിയ പ്രീക്വാർട്ടറിൽ; അടുത്ത പോരാട്ടം സ്വിറ്റ്സർലൻഡുമായി
text_fieldsകൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026-ലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊളംബിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോൺ ഏരിയാസ് നേടിയ തകർപ്പൻ ഗോളിന്റെ ബലത്തിലാണ് ലാറ്റിനമേരിക്കൻ പട വിജയം അടിച്ചെടുത്തത്. പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ കൊളംബിയ സ്വിറ്റ്സർലൻഡിനെ നേരിടും.
മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. 75 ശതമാനത്തിലധികം സമയവും പന്ത് കൈവശം വെച്ച് അവർ ഘാന പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി. എട്ടാം മിനിറ്റിൽത്തന്നെ പരിക്കേറ്റ കൊളംബിയൻ താരം കോർഡോബയ്ക്ക് പകരം ലൂയിസ് സുവാരസ് മൈതാനത്തിറങ്ങി. ഈ മാറ്റം കൊളംബിയക്ക് അനുകൂലമായി മാറി. 15-ാം മിനിറ്റിൽ ലൂയിസ് സുവാരസ് വലതുവിങ്ങിൽ നിന്നും നൽകിയ അളന്നുമുറിച്ച ക്രോസ്, ഘാന പ്രതിരോധത്തെ അനായാസം മറികടന്ന് ജോൺ ഏരിയാസ് വലയിലെത്തിക്കുകയായിരുന്നു.
മറുഭാഗത്ത് ഘാന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 10-ാം മിനിറ്റിൽ വലതു പ്രതിരോധ താരം സെനായ്ക്ക് പരിക്കേറ്റത് അവർക്ക് തിരിച്ചടിയായി. സെനായ്ക്ക് പകരം അലിഡു സൈഡു കളത്തിലിറങ്ങി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഘാന സമനിലയ്ക്കായി ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊളംബിയൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.
രണ്ടാം പകുതി ആരംഭിച്ചപ്പോൾ കൊളംബിയൻ ക്യാമ്പിൽ നിന്ന് അപ്രതീക്ഷിത തന്ത്രപരമായ നീക്കമാണ് കണ്ടത്. കൊളംബിയൻ നായകനും സൂപ്പർ താരവുമായ ഹാമിഷ് റോഡ്രിഗസിനെ കോച്ച് നെസ്റ്റർ ലോറെൻസോ തിരിച്ചുവിളിച്ചു. ഹാമിഷിന് പകരം റിച്ചാർഡ് റിയോസ് മൈതാനത്തിറങ്ങി. രണ്ടാം പകുതിയിലും കൊളംബിയൻ മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. സൂപ്പർ താരം ലൂയിസ് ഡയസിന് ലീഡ് ഉയർത്താൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ വിനയായി. 59-ാം മിനിറ്റിൽ ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചതോടെ കൊളംബിയക്ക് രണ്ടാമത്തെ ഗോൾ നിഷേധിക്കപ്പെട്ടു. 73-ാം മിനിറ്റിൽ ഗോൾ സ്കോറർ ഏരിയാസിനെ പിൻവലിച്ച് ക്വിന്റേറോയെ കൊളംബിയ കളത്തിലിറക്കി.
മത്സരം അവസാനത്തോടടുത്തപ്പോൾ ഘാന ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഡാവിൻസൺ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള കൊളംബിയൻ പ്രതിരോധം ഉറച്ചുനിന്നു. ആറ് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും ഘാനയ്ക്ക് കൊളംബിയൻ ഗോൾവല കുലുക്കാനായില്ല. അവസാന നിമിഷങ്ങളിൽ ലൂയിസ് ഡയസിനെ പിൻവലിച്ച് കളി പൂർണ്ണമായും കൊളംബിയ തങ്ങളുടെ നിയന്ത്രണത്തിലാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 1-0 ത്തിന്റെ തകർപ്പൻ വിജയത്തോടെ കൊളംബിയ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

