അടി, ഇടി, തൊഴി...ചുവപ്പ് കാർഡ് ചോദിച്ചു വാങ്ങി ലിയാൻഡ്രോ പരേഡസ്; ഫൈനൽ വിസിലിന് ശേഷം 'തല്ലുമാല'
text_fieldsഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് അർജന്റീന കിരീടം കൈവിട്ടതിന് പിന്നാലെ മൈതാനത്ത് സംഘർഷം. മത്സരം കണ്ണീരിലവസാനിപ്പിച്ച നിരാശയ്ക്ക് പിന്നാലെയാണ് അർജന്റീനൻ താരങ്ങൾ സ്പാനിഷ് നിരയുമായി കയ്യാങ്കളിയിലേക്ക് നീങ്ങിയത്. മത്സരത്തിനിടെ ഒരു ചുവപ്പ് കാർഡ് കണ്ട അർജന്റീനയ്ക്ക്, കളിക്ക് ശേഷമുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിൽ രണ്ടാമതൊരു ചുവപ്പ് കാർഡ് കൂടി ലഭിച്ചു.
എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളിലാണ് സ്പെയിൻ അർജന്റീനയെ വീഴ്ത്തിയത്. 120 മിനിറ്റ് നീണ്ട മത്സരത്തിൽ ഒരു ഷോട്ട് പോലും സ്പെയിൻ പോസ്റ്റിലേക്ക് ഉതിർക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞിരുന്നില്ല. കളത്തിലുടനീളം സ്പെയിനിന്റെ മുന്നേറ്റങ്ങളെ ഫൗളുകളിലൂടെ തടയാനാണ് അർജന്റീനൻ താരങ്ങൾ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ സ്പാനിഷ് പ്രതിരോധ താരം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.
എന്നാൽ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് മൈതാനം യുദ്ധക്കളമായി മാറിയത്. സ്പാനിഷ് താരങ്ങൾ കിരീടവിജയം ആഘോഷിക്കുന്നതിനിടയിൽ അർജന്റീനൻ കോച്ച് ലയണൽ സ്കലോണി ആരോടോ ആക്രോശിച്ചുകൊണ്ട് മുന്നോട്ട് ആഞ്ഞു. ഉടൻ തന്നെ ഒരു സ്പാനിഷ് താരം അദ്ദേഹത്തെ തടഞ്ഞു വെക്കുകയായിരുന്നു. ഇതിന് പിന്നാലെ അർജന്റീനൻ താരം ലിയാൻഡ്രോ പരേഡസ് സ്പെയിനിന്റെ എറിക് ഗാർസിയയെ തൊണ്ടക്ക് പിടിച്ചു തള്ളുകയും, ഗാവി ഗാവിയെ താഴേക്ക് വലിച്ചിടുകയും ചെയ്തു. ഇതിനിടെ നിക്കോളാസ് ഒട്ടാമെൻഡി സ്പാനിഷ് താരം റോഡ്രിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
തുടർന്നുണ്ടായ കയ്യാങ്കളിക്കും സംഘർഷത്തിനും ഒടുവിലാണ് റഫറി ലിയാൻഡ്രോ പരേഡസിന് നേരെ ചുവപ്പ് കാർഡ് വീശിയത്. കളി കഴിഞ്ഞ ശേഷമുള്ള ബഹളത്തിനിടയിലായതിനാൽ ഭൂരിഭാഗം പേരും ഈ രണ്ടാമത്തെ ചുവപ്പ് കാർഡ് ശ്രദ്ധിച്ചിരുന്നില്ല.
മൈതാനത്ത് മറ്റ് താരങ്ങൾ തമ്മിൽ തല്ലുമാല നടക്കുമ്പോഴും സ്പോർട്സ്മാൻഷിപ്പിന്റെ ഉദാത്തമായ മാതൃകയായി ലയണൽ മെസ്സി മാറി.
തോൽവിയുടെ സങ്കടത്തിൽ മൈതാനത്ത് ഇരിക്കുകയായിരുന്ന മെസ്സിയുടെ അടുത്തേക്ക് സ്പെയിനിന്റെ 19 കാരനായ താരം ലമീൻ യമാൽ എത്തുകയും, ഇരുവരും പരസ്പരം കൈകൊടുത്ത് കെട്ടിപ്പിടിക്കുകയും ചെയ്തത് മത്സരശേഷമുള്ള മനോഹരമായ കാഴ്ചയായി.
സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടനേട്ടമാണിത്. വില്ല്യംസിന്റെ പാസിൽ നിന്നും ഫെറാൻ ടോറസ് നേടിയ ഗോൾ സ്പാനിഷ് ജനതയ്ക്ക് സമ്മാനിച്ചത് സുവർണ്ണ നിമിഷങ്ങളാണെങ്കിൽ, അർജന്റീനയ്ക്ക് അത് മൈതാനത്തെ തല്ലുമാലയുടെയും കനത്ത പരാജയത്തിന്റെയും കറുത്ത ഓർമ്മയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

