സെന്റിനിയിൽ ഒളിമ്പിക് പാർക്ക് -പങ്കാളിത്ത വികസനം കൊത്തിവെച്ച പേര്
text_fieldsഅറ്റ്ലാന്റയിലെ സെന്റിനിയിൽ ഒളിംപിക് പാർക്കിൽ പാകിയ ഇഷ്ടികകൾ
ലോകകപ്പ് വേദികൾക്കരിക്കിൽ വ്യത്യസ്ത കലാ പരിപാടികളോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കളി പ്രേമികൾക്ക് ഒത്തുചേരാനുള്ള ഒരു പൊതു ഇടമാണ് ഫാൻ ഫെസ്റ്റുകൾ. ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. പക്ഷേ, നേരത്തെ ഓൺ ലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ സൗജന്യ പ്രവേശന ടിക്കറ്റിന്റെ ക്യു.ആർ കോഡ് ലഭിക്കുകയുള്ളൂ.
അറ്റ്ലാന്റയിലെ ഫാൻ ഫെസ്റ്റിന് മുന്നിൽ ഇംഗ്ലണ്ട് ആരാധകരുടെ കൂടെ വരിയായി പോകുമ്പോൾ മുന്നിൽ ഒളിമ്പിക്സിന്റെ ആ വലിയ അഞ്ച് വളയങ്ങളാണ് വരവേറ്റത്. ഇവിടെ ഫാൻ ഫെസ്റ്റ് നടക്കുന്ന വേദിക്ക് ഒളിമ്പിക്സുമായുള്ള ബന്ധമാണ് കൗതുകകരമായ ഈ ചിഹ്നസ്ഥാപനത്തിന് കാരണം. ഇതാണ് ഇവിടത്തെ സെന്റിനിയിൽ ഒളിമ്പിക് പാർക്ക്, 1996ലെ സമ്മർ ഒളിമ്പിക് ഗെയിംസിന്റെ പ്രധാന ഒത്തുചേരൽ കേന്ദ്രമായി നിർമിച്ചത്.
തകർന്നടിഞ്ഞ വ്യവസായ കെട്ടിടങ്ങളും ഒഴിഞ്ഞ പാർക്കിങ് സ്ഥലങ്ങളും നിറഞ്ഞ പഴയ ഡൗൺ ടൗൺ പ്രദേശത്തെയാണ് ഈ 22 ഏക്കർ പാർക്ക് ആധുനിക അറ്റ്‌ലാന്റയുടെ അഭിമാനസ്തംഭമായി മാറ്റിമറിച്ചത്. ഇതിന് പിന്നിലെ കൂട്ടായ്മയെ അറിയാൻ വെറുതെ കൗതുകത്തിന് കെയർ ടേക്കർ ഡ്യൂട്ടിയിലുള്ള ലൂയിസ് അൽവറോയെ സമീപിച്ചു. 1990ൽ അറ്റ്‌ലാന്റ ഒളിമ്പിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഒത്തുചേരാനും ആഘോഷിക്കാനും വലിയൊരു പൊതുയിടം ആവശ്യമാണെന്ന് നഗര ആസൂത്രകർ തിരിച്ചറിഞ്ഞതിന്റെ ഉൽപന്നമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു തന്നു.
മുഖ്യ കവാടം കഴിഞ്ഞ് കയറുമ്പോൾ തന്നെ ഒരു പാട് ഇഷ്‌ടികകളിൽ വിവിധ പേരുകൾ ചേർത്ത് നിലത്ത് പാകിയിരിക്കുന്നു. ഈ പാർക്കിന്റെ ഒന്നാം ഘട്ട നിർമാണത്തിനായുള്ള 28 മില്യൺ ഡോളർ സമാഹരിച്ചത് ഇങ്ങനെയാണ് എന്നറിഞ്ഞപ്പോൾ കൂട്ടായ്മയെ അഭിനന്ദിക്കാതെ വയ്യ എന്ന് തോന്നി. പ്രധാനമായും പൊതുജനങ്ങൾക്ക് ഇതിനായി പേര് കൊത്തിയെടുത്ത ഏകദേശം എട്ട് ലക്ഷം ഇഷ്ടികകൾ വിറ്റഴിച്ചുവത്രെ! ലോകമെമ്പാടുമുള്ള ദാതാക്കളുടെയും ഒളിമ്പിക് കായികതാരങ്ങളുടെയും പേരുകൾ വഹിക്കുന്ന ഇഷ്ടികകളാണ് പാർക്കിലെ നടപ്പാതകളിൽ കാണുന്നത്. ജലധാരകളും അരുവികളുമൊക്കെ ചേർന്ന പാർക്കിനുള്ളിലിരുന്ന് കളി കാണുന്നതിനോടൊപ്പം ഈ ചരിത്രവും പകർത്താനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

