Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightചുവപ്പുകണ്ട് ഖത്തർ,...

ചുവപ്പുകണ്ട് ഖത്തർ, വലനിറച്ച് കാനഡ; എതിരില്ലാത്ത 6 ഗോളിന് ഖത്തറിനെ വീഴ്ത്തി കനേഡിയൻ പടയോട്ടം

text_fields
bookmark_border
ചുവപ്പുകണ്ട് ഖത്തർ, വലനിറച്ച് കാനഡ; എതിരില്ലാത്ത 6 ഗോളിന് ഖത്തറിനെ വീഴ്ത്തി കനേഡിയൻ പടയോട്ടം
cancel

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ ചരിത്രവിജയം സ്വന്തമാക്കി കാനഡ. ബിസി പ്ലേസ് സ്റ്റേഡിയത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെയും പതിനായിരക്കണക്കിന് ആരാധകരെയും സാക്ഷിയാക്കി എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് (6-0) സഹ-ആതിഥേയരായ കാനഡ ഖത്തറിനെ തകർത്തെറിഞ്ഞത്. ജോനാഥൻ ഡേവിഡിന്റെ ചരിത്ര ഹാട്രിക്കും, നാഥൻ സലീബ, കെയ്ൽ ലാറിൻ എന്നിവരുടെ ഗോളുകളുമാണ് കാനഡയ്ക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. എന്നാൽ ഖത്തർ താരങ്ങളുടെ പരുക്കൻ കളിയിൽ കനേഡിയൻ മിഡ്ഫീൽഡർ ഇസ്മായിൽ കോനെയ്ക്ക് ഗുരുതരമായി പരിക്കേറ്റതും, രണ്ട് ചുവപ്പുകാർഡുകളും, ഫൈനൽ വിസിലിന് പിന്നാലെ ഇരു ടീമുകളും തമ്മിലുണ്ടായ കയ്യാങ്കളിയും മത്സരത്തിന്റെ ശോഭ കെടുത്തി.

1930-ന് ശേഷം ആദ്യം; റെക്കോർഡിട്ട് ഡേവിഡ്

മത്സരത്തിന്റെ 16-ാം മിനിറ്റിൽ കെയ്ൽ ലാറിനിലൂടെ ലീഡെടുത്ത കാനഡയ്ക്ക് വേണ്ടി പിന്നീട് ജോനാഥൻ ഡേവിഡിന്റെ വകയായിരുന്നു യഥാർത്ഥ വെടിക്കെട്ട്. ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടിയ താരം, ഇഞ്ചുറി ടൈമിൽ (90+2') തന്റെ ഹാട്രിക് പൂർത്തിയാക്കി. പുരുഷ ലോകകപ്പിലെ 56-ാമത്തെ ഹാട്രിക്കാണിത്. കൂടാതെ 1930-ന് ശേഷം ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ കോൺകാകാഫ് താരം എന്ന ചരിത്ര നേട്ടവും, ലോകകപ്പിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ കനേഡിയൻ താരം എന്ന റെക്കോർഡും ഡേവിഡ് സ്വന്തമാക്കി.

കോനെയുടെ പരിക്ക്, സലീബയുടെ വൈകാരിക ആദരവ്

മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് വാൻകൂവർ സ്റ്റേഡിയത്തെ നിശബ്ദമാക്കിയ ആ സംഭവം അരങ്ങേറിയത്. ഖത്തർ താരം ആസിം മദീബോ പിന്നിലൂടെ നടത്തിയ ടാക്കിളിനിരയായ ഇസ്മായിൽ കോനെ ഗ്രൗണ്ടിൽ വീണു. പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയ സഹതാരങ്ങൾ ഉടൻ തന്നെ മെഡിക്കൽ സംഘത്തെ വിളിച്ചു. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ സ്ട്രെച്ചറിലാണ് കോനെയെ പുറത്തേക്ക് കൊണ്ടുപോയത്.

തുടർന്ന് കോനെയ്ക്ക് പകരക്കാരനായി ഇറങ്ങിയ നാഥൻ സലീബ 64-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ തകർപ്പനൊരു ഗോൾ നേടി. ഗോൾ നേടിയ ഉടൻ സൈഡ്‌ലൈനിലേക്ക് ഓടിയ സലീബ, കോനെയുടെ എട്ടാം നമ്പർ കുപ്പായം ആരാധകർക്ക് നേരെ ഉയർത്തിക്കാട്ടി തന്റെ പ്രിയ സഹതാരത്തിന് വൈകാരികമായ ആദരവ് അർപ്പിച്ചു.

ചുവപ്പുകാർഡും കൂട്ടത്തല്ലും

കളിയിലുടനീളം പരുക്കൻ കളി പുറത്തെടുത്ത ഖത്തർ ഒമ്പത് പേരായി ചുരുങ്ങിയാണ് കളി പൂർത്തിയാക്കിയത്. ആദ്യ പകുതിയിൽ ഹൊമാം അഹമ്മദ് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി. പിന്നീട് കോനെയെ ഫൗൾ ചെയ്തതിന് മദീബോയ്ക്ക് റഫറി ആദ്യം മഞ്ഞക്കാർഡ് നൽകിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം അത് ചുവപ്പുകാർഡാക്കി മാറ്റുകയായിരുന്നു. ഖത്തർ പ്രതിരോധ താരം മുഹമ്മദ് മനായിയുടെ പിഴവിൽ പിറന്ന സെൽഫ് ഗോൾ കൂടി ചേർന്നതോടെ കാനഡയുടെ ഗോൾ നേട്ടം ആറായി. എന്നാൽ റഫറിയുടെ ഫൈനൽ വിസിലിന് പിന്നാലെ മൈതാനമധ്യത്ത് ഇരു ടീമിലെയും കളിക്കാർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഫിഫ വോളണ്ടിയർമാരും ടീം ഒഫീഷ്യൽസും ഇടപെട്ടാണ് കളിക്കാരെ പിടിച്ചുമാറ്റിയത്.

"കോനെയ്ക്ക് പരിക്കേറ്റതിന് ശേഷം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കളി വേഗം തീർന്നിരുന്നെങ്കിൽ എന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്," ഹാട്രിക് നേടിയ ശേഷം ജോനാഥൻ ഡേവിഡ് പ്രതികരിച്ചു. ഈ വമ്പൻ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതുള്ള കാനഡയ്ക്ക് നോക്കൗട്ടിലെത്താൻ ഇനി സ്വിറ്റ്സർലൻഡിനെതിരായ അവസാന മത്സരത്തിൽ ഒരു സമനില മാത്രം മതിയാകും. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയാണ് ഖത്തറിന്റെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Canadaqatar​FIFA World Cup 2026Tahsin Mohammed Jamshid
News Summary - Canada vs Qatar World Cup: 3 goals for David, 2 red cards, 1 injured Kone
Next Story