മൊറോക്കോക്കെതിരെ പൊരുതി കാനഡ ; ലോകകപ്പ് പ്രീ ക്വാർട്ടറിൽ ആദ്യ പകുതി ഗോൾരഹിതം
text_fieldsഹൂസ്റ്റൺ : ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ കാനഡയും മൊറോക്കോയും ഏറ്റുമുട്ടുമ്പോൾ കളം നിറഞ്ഞ് ആവേശപ്പോരാട്ടം. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കളി കൈയ്യാങ്കളിയിലേക്ക് നീങ്ങിയ സന്ദർഭങ്ങളിൽ റഫറിക്ക് പലതവണ കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു.
തുടക്കം മുതൽ ആക്രമണാത്മക ഫുട്ബോളാണ് കാനഡ പുറത്തെടുത്തത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ജോനാഥൻ ഡേവിഡിന്റെ മികച്ചൊരു ശ്രമം മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോനു സമർത്ഥമായി തടുത്തു. പതിനഞ്ചാം മിനിറ്റിൽ താനി ഒലുവസെയുടെ ഷോട്ടും ബോനുവിന്റെ കാലുകളിൽ തട്ടി രക്ഷപ്പെട്ടു. കാനഡയുടെ തുടർച്ചയായ മുന്നേറ്റങ്ങളെ അതിജീവിച്ചാണ് മൊറോക്കോ പിടിച്ചുനിന്നത്.
മൊറോക്കോയ്ക്ക് കനത്ത തിരിച്ചടിയായത് അവരുടെ സ്റ്റാർ സ്‌ട്രൈക്കർ ഇസ്മായിൽ സൈബാരിയുടെ പരിക്കാണ്. പരിക്കേറ്റ താരത്തിന് പകരം സൗഫിയാൻ റഹീമി കളത്തിലിറങ്ങി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കളി കൂടുതൽ രൂക്ഷമായി. ജോനാഥൻ ഡേവിഡ്, അസ്സിദ്ദീൻ ഒനാഹി, അഷ്‌റഫ് ഹക്കിമി, റിച്ചി ലാരിയ തുടങ്ങിയവർക്കെതിരെ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. ആറ് താരങ്ങളാണ് ആദ്യ പകുതിയിൽ തന്നെ കാർഡ് വാങ്ങിയത്.
ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഇരുടീമുകളും രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിക്കുമെന്നുറപ്പാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർ ക്വാർട്ടറിൽ ഫ്രാൻസിനെയോ പരാഗ്വേയെയോ നേരിടും. 1998-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന കാനഡ തങ്ങളുടെ സ്വപ്നതുല്യമായ യാത്ര തുടരാൻ ഉറപ്പിച്ചാണ് കളിക്കുന്നത്. 2022-ലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയാകട്ടെ, തുടർച്ചയായ രണ്ടാം ക്വാർട്ടർ പ്രവേശനമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

