മൊറീനോയുടെ ഗോളാഘോഷം; ഇത് ഒരച്ഛന് വേണ്ടി മകന്റെ ഹൃദയസ്പർശിയായ ആദരവ്
text_fieldsന്യൂയോര്‍ക്ക് : ഫുട്ബാൾ ഗ്യാലറികളെ ആവേശത്തിലാഴ്ത്തുന്ന ഗോളാഘോഷങ്ങൾ പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിൽ സ്പെയിനിന്റെ വിജയഗോൾ നേടിയ മൈക്കൽ മൊറീനോയുടെ ആഘോഷം ഇതിനൊരു മികച്ച ഉദാഹരണമായിരുന്നു. കോർണർ ഫ്ലാഗിന് ചുറ്റും വലംവെച്ചുള്ള താരത്തിന്റെ പ്രകടനം വെറുമൊരു ആഹ്ലാദപ്രകടനമായിരുന്നില്ല, മറിച്ച് തന്റെ കരിയറിന് അടിത്തറപാകിയ അച്ഛനോടുള്ള മകന്റെ വൈകാരികമായ സ്നേഹാദരമായിരുന്നു.
നിർണായക നിമിഷങ്ങളിൽ സ്പെയിനിന്റെ രക്ഷകനായി മാറുകയെന്ന ശീലം മൊറീനോ ഈ ലോകകപ്പിലും ആവർത്തിച്ചു. പോർച്ചുഗലിന്റെ പ്രതിരോധക്കോട്ട തകർത്ത് വല കുലുക്കിയ നിമിഷം, പതിവുപോലെ താരം കോർണർ ഫ്ലാഗിലേക്ക് ഓടിയടുക്കുകയും ആവേശത്തോടെ അതിനെ വലംവെച്ച് ആർത്തുവിളിക്കുകയും ചെയ്തു. 2024 യൂറോ കപ്പിന്റെ ക്വാർട്ടറിൽ ജർമ്മനിക്കെതിരെ 119-ാം മിനിറ്റിൽ വിജയഗോൾ നേടിയപ്പോഴും താരം പുറത്തെടുത്തത് ഇതേ ആഘോഷരീതി തന്നെയായിരുന്നു.
മൈക്കേൽ മൊറീനോയുടെ ഈ സിഗ്നേച്ചർ സെലിബ്രേഷന് പിന്നിൽ പഴയൊരു ലാലിഗ ചരിത്രമുണ്ട്. സ്പാനിഷ് ലാലിഗയിലെ അത്ലറ്റിക്കോ ഒസാസുന, സെൽറ്റ വീഗോ തുടങ്ങിയ പ്രമുഖ ക്ലബുകളുടെ മുൻ താരമായിരുന്ന ഏഞ്ചൽ മൊറീനോയുടെ പ്രശസ്തമായ ഗോളാഘോഷത്തിന്റെ തനിപ്പകർപ്പാണിത്. അന്ന് അച്ഛൻ ചെയ്തിരുന്ന അതേ രീതിയിൽ കോർണർ ഫ്ലാഗിനെ ചുറ്റി വലംവെച്ചാണ് മകൻ മൈക്കേൽ തന്റെ ഗോൾ നേട്ടങ്ങൾ ആഘോഷിക്കുന്നത്. ഫുട്ബോളിലേക്ക് തനിക്ക് വഴികാട്ടിയായ അച്ഛനുള്ള ഏറ്റവും വലിയ ഉപഹാരമായാണ് താരം ഈ ഗോളാഘോഷത്തെ കാണുന്നത്. മൊറീനോയുടെ ഈ നിർണായക ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയപ്പോൾ, സ്പെയിനിനെ അത് ക്വാർട്ടർ ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ എത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

