‘ആരാണ് ഈ ദുഷ്പ്രവൃത്തി ചെയ്യുന്നത്?’ വ്യാജ വാർത്ത ചൂണ്ടിക്കാട്ടിയ സുബൈറിനെതിരെ കേന്ദ്രമന്ത്രി; മറ്റാരുമല്ല, നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയെന്ന് സുബൈർ
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ സൈബറിടങ്ങളിൽ പാകിസ്താൻ നടത്തിയ വ്യാജ അവകാശവാദങ്ങളെ പൊളിച്ചടുക്കി ഇന്ത്യക്കാരുടെ മുഴുവൻ കൈയടി നേടിയ പ്രമുഖ വസ്തുതാന്വേഷണ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. മന്ത്രി എക്സിൽ പങ്കുവെച്ച വ്യാജ വാർത്ത സുബൈർ ചൂണ്ടിക്കാട്ടിയതിനാണ് വിമർശനം. എന്നാൽ, ഇതിന് മറുപടിയുമായി സുബൈറും രംഗത്തെത്തി.
നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്തയാണ് റിജിജുവിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത് വ്യാജമാണെന്നും കേന്ദ്ര മന്ത്രി വരെ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും വ്യാജ വാർത്തയിൽ വീണുവെന്നും ചൂണ്ടിക്കാട്ടി സുബൈർ രംഗത്തെത്തി. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രി, സുബൈറിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്യുകയും തന്റെ പേരിൽ ആരോ വ്യാജ പോസ്റ്റ് സൃഷ്ടിച്ചതാണ് എന്ന് ആരോപിക്കുകയും ചെയ്തു. ‘നിർണായക സമയത്ത് ആരാണ് ഈ ദുഷ്പ്രവൃത്തി ചെയ്യുന്നത്? രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. ആരോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു, അത് മാധ്യമപ്രവർത്തകർ വഴി പങ്ക് വെക്കുന്നു!’ എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി റിജിജുവിന്റെ പോസ്റ്റ്.
എന്നാൽ, ആരും വ്യാജ ട്വീറ്റ് സൃഷ്ടിച്ചതല്ലെന്നും നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് ആദ്യത്തെ ട്വീറ്റ് വന്നതെന്നും തെളിവുസഹിതം സുബൈർ വ്യക്തമാക്കി. ‘അല്ല റിജിജു സർ, ഇത് മറ്റാരുടെയും ദുഷ്പ്രവൃത്തിയല്ല. ആരും വ്യാജ അക്കൗണ്ട് ഉണ്ടാക്കി മാധ്യമപ്രവർത്തകർ വഴി പ്രചരിപ്പിച്ചതല്ല. ഇത് നിങ്ങളുടെ സ്വന്തം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ്. തെളിവ് ഇതാ. നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിയോട് ദയവായി അന്വേഷിക്കുക’ -സുബൈർ വ്യക്തമാക്കി. ഇതിനൊപ്പം തെളിവായി സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചു.
വ്യാജ വാർത്തകൾക്ക് ഇരയാകരുതെന്ന് നിരന്തരം സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്ത പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പങ്കുവെച്ചത്. സുബൈർ അടക്കമുള്ളവർ അത് തുറന്നുകാട്ടിയതോടെയാണ് മന്ത്രി പിൻവലിച്ചത്. കറാച്ചി അടക്കമുള്ള നഗരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വിദേശമന്ത്രാലയവും സേനയും സ്ഥിരീകരിച്ചിരുന്നില്ല.
ഓപറേഷൻ സിന്ദൂർ ആരംഭിച്ച ബുധനാഴ്ച രാത്രി മാത്രം സുബൈർ150 ലേറെ വാർത്തകളുടെ കൃത്യത പരിശോധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ പാക്കിസ്താൻ അടിച്ചിട്ടു എന്ന് പാക് ഓഫിസർമാർ അവകാശവാദമുന്നയിച്ചപ്പോൾ തന്നെ സുബൈർ പൊളിച്ചു കൈയിൽ കൊടുത്തിരുന്നു. മുമ്പെങ്ങോ വിമാനം തകർന്നു വീണതിന്റെ ചിത്രങ്ങളും വിഡിയോകളും എടുത്ത് ഇന്ത്യൻ റാഫേൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന് പാക് ഹാൻഡിലുകൾ സൈബറിടങ്ങളിൽ വാസ്തവ വിരുദ്ധ വാർത്ത പ്രചരിപ്പിച്ചപ്പോൾ സുബൈറും സംഘവും സത്യം വെളിച്ചത്തു കൊണ്ടു വന്നു. ആ വിഡിയോകളുടെ യഥാർഥ ഉറവിടങ്ങൾ ദിവസവും തിയതിയും വെച്ച് കൃത്യമായി പുറത്തു വിട്ടതോടെ സത്യം വെളിപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഭീകരരുടെ താവളങ്ങൾ വിറപ്പിച്ചു കൊണ്ടിരുന്ന രാത്രിയിൽ ഒരു ഒറ്റയാൾ പട്ടാളം കണക്കെ ഉറക്കമിളച്ച് സുബൈർ പൊരുതിക്കൊണ്ടിരുന്നു.
പാക് സാമൂഹിക മാധ്യമങ്ങളും ഒരു പക്ഷേ ഏറ്റവും കൂടുതൽ ഭയപ്പെട്ടത് സുബൈറിനെ ആയിരിക്കും. പ്രൊപ്പഗൻഡ സോഷ്യൽ ഹാൻഡിലുകളുടെ പ്രവർത്തനം വ്യകതമായി അറിയുന്ന സുബൈർ യുദ്ധവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ദൃശ്യങ്ങളും പാക് സാമൂഹിക മാധ്യമങ്ങൾ പുറത്തുവിടുന്നത് കൈയോടെ പൊക്കി. പാകിസ്താനിൽനിന്നും വ്യാജ വാർത്തകൾ മാത്രമല്ല. വ്യാജ അക്കൗണ്ടുകളുടെയും കുത്തൊഴുക്കായിരുന്നു. ഇന്ത്യൻ സൈനിക ഓഫിസർമാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ സത്യാവസ്ഥയും സുബൈർ വെളിച്ചത്തു കൊണ്ടു വന്നു.
സ്വന്തം ഹാൻഡിലിൽ ട്വീറ്റ് ചെയ്യുക മാത്രമായിരുന്നില്ല സുബൈർ ചെയ്തത്. വ്യാജ ട്വീറ്റുകൾ വരുന്ന ഹാൻഡിലുകളിൽ പോയി അവിടേയും അത് വ്യാജമാണെന്ന് വിളിച്ചു പറഞ്ഞു. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആ ഹാൻഡിൽ ഫോളോ ചെയ്യുന്നവരെക്കൂടി അറിയിക്കുകയായിരുന്നു ലക്ഷ്യം. ഹാമിദ് മീറിനെപ്പോലുള്ള പാകിസ്താനിലെ സീനിയർ ജേണലിസ്റ്റുകളുടെ പ്രൊഫൈലുകളിൽ പോയി അവർ പ്രചരിപ്പിച്ച വ്യാജങ്ങൾക്കെതിരെ സുബൈർ വാസ്തവം എഴുതി. മുഹമ്മദ് സുബൈറിന്റെ പരിശ്രമത്തെ ഇന്ത്യൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രശംസിച്ചു.
വ്യാജ വാർത്തകൾക്കെതിരെയുള്ള നിരന്തര പോരാട്ടം നടത്തുന്ന സുബൈറിനെയും അദ്ദേഹം സഹസ്ഥാപകനായ ആൾട്ട് ന്യൂസിനെയും പലപ്പോഴും സംഘ്പരിവാറും ഭരണകൂടവും ഉന്നമിട്ടിരുന്നു. സുബൈറിന്റെ പേരിൽ നിരവധി കേസുകളും ചുമത്തപ്പെട്ടു. വിദ്വേഷ പ്രചാരകന്റെ വിഡിയോക്കെതിരെ പോസ്റ്റ് ഇട്ടതിന് മുഹമ്മദ് സുബൈറിനെ യു.പി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഡൽഹി പൊലീസ് 2022 ജൂണിൽ മുഹമ്മദ് സുബൈറിനെ ഒരു മാസം ജയിലിലും അടച്ചു. സാമൂഹിക മാധ്യമങ്ങളിൽ സുബൈറിനെതിരെ കൊലവിളി ഉയർത്തുന്നവരും നിരവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.