പാക് ഡ്രോണുകളിൽനിന്ന് രക്ഷനേടാൻ ലൊക്കേഷൻ ഓഫ് ചെയ്യാൻ നിർദേശമെന്ന വ്യാജപ്രചരണം പൊളിച്ച് പി.ഐ.ബി
text_fieldsന്യൂഡൽഹി: ഇന്ത്യ പാക് അതിർത്തികളിൽ ഡ്രോൺ ആക്രമണ ഭീഷണികൾ കടുക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് തെറ്റായ വാർത്തകളും പ്രചരിക്കുന്നു. പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് സ്മാർട്ട്‌ഫോണുകളിലെ ജി.പി.എസ് അല്ലെങ്കിൽ ലൊക്കേഷൻ ഓഫ് ചെയ്യാൻ ഇന്ത്യൻ ഗവൺമെന്‍റ് നിർദേശം എന്ന സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്ക്, വാട്സ്ആപ്പ്, എക്സ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ലൊക്കേഷൻ സേവനങ്ങൾ സജീവമായി നിലനിർത്തുന്നത് പാകിസ്താൻ ഡ്രോണുകൾക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ സഹായിക്കുമെന്നും അവ എളുപ്പത്തിൽ ആക്രമണം നടത്താൻ സഹായിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
സർക്കാർ അധികാരികളിൽ നിന്നുള്ള 'പ്രധാനപ്പെട്ട ഇമെയിൽ ഉപദേശം' എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്.
സന്ദേശം 'വ്യാജ'മാണെന്ന് പി.ഐ.ബി സ്ഥിരീകരിച്ചു. ഇത്തരം വാർത്തകൾ പൊതുജനങ്ങൾ അവഗണിക്കണമെന്ന് പി.ഐ.ബി പറഞ്ഞു. ഡ്രോൺ ആക്രമണങ്ങൾ ഒഴിവാക്കാൻ സ്മാർട്ട്‌ഫോൺ ലൊക്കേഷനുകൾ ഓഫാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ അത്തരമൊരു ഉപദേശം നൽകിയിട്ടില്ലെന്ന് എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ പി.ഐ.ബി വ്യക്തമാക്കി.
വസ്തുതാ പരിശോധനാ വിഭാഗം ഈ സന്ദേശം 'പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്' എന്ന് വ്യക്തമാക്കി. ഇത്തരം സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളിൽ വീഴരുതെന്നും അവ കൂടുതൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
സുരക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക സർക്കാർ ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് പി.ഐ.ബി അഭ്യർഥിച്ചു.
ഡ്രോണുകൾ ഉൾപ്പെടെയുള്ള വ്യോമ ഭീഷണികളെ നേരിടാൻ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും പ്രാപ്തമാണെന്നും പൊതുജനങ്ങൾ അത്തരം സ്ഥിരീകരിക്കാത്ത നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.