40 ഡിഗ്രി സെൽഷ്യസിൽ ബ്രിട്ടനിലെ റോഡുകൾ ഉരുകും; ഇന്ത്യൻ റോഡുകൾ കടുത്ത ചൂടിലും നിലനിൽക്കുന്നു?
text_fieldsകടുത്ത ചൂടിൽ റോഡ് ഉരുകിയപ്പോൾ . ഫോട്ടോ കടപ്പാട് എൻ.ഡി.ടി.വി
ലണ്ടൻ: ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുത്തപ്പോൾ റോഡുകൾ മൃദുവാകുകയും ചില സ്ഥലങ്ങളിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായുളള റിപ്പോർട്ടുകൾ വലിയതോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. വേനൽക്കാലത്ത് താപനില പതിവായി 45 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ഇന്ത്യയുമായും താരതമ്യപ്പെടുത്താനും ഈ സാഹചര്യം കാരണമായി.
ഈ വ്യത്യാസത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിദഗ്ധർ പറയുന്നത് റോഡുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബിറ്റുമിന്റെ സ്വഭാവവും നിർമ്മാണ മാനദണ്ഡങ്ങളും ഓരോ രാജ്യത്തിന്റെയും കാലാവസ്ഥയെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നതെന്നാണ്. ഇന്ത്യയിൽ വർഷംതോറും കടുത്ത വേനൽ അനുഭവപ്പെടുന്നതിനാൽ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ഗ്രേഡിലുള്ള ബിറ്റുമിനാണ് ദേശീയപാതകളിലും പ്രധാന റോഡുകളിലും ഉപയോഗിക്കുന്നത്. ചൂടിൽ മൃദുവാകാതിരിക്കാനും കനത്ത വാഹനഗതാഗതം താങ്ങാനും കഴിയുന്ന രീതിയിലാണ് റോഡുകൾ രൂപകൽപ്പന ചെയ്യുന്നത്.
ബ്രിട്ടനിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ വർഷത്തിലെ ഭൂരിഭാഗം സമയവും തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ റോഡ് എഞ്ചിനീയറിംഗ് തണുത്തുറഞ്ഞ ശൈത്യകാലത്തെ അതിജീവിക്കാനുള്ള വഴക്കത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. തണുത്ത കാലാവസ്ഥക്ക് അനുയോജ്യമായ ബിറ്റുമിനും റോഡ് നിർമാണ രീതികളുമാണ് അതിനാൽ ഉപയോഗിക്കുന്നത്.
ഇതിനായി ഹോട്ട്-റോൾഡ് ആസ്ഫാൾട്ട് , ഡെൻസ് ആസ്ഫാൾട്ട് കോൺക്രീറ്റ് തുടങ്ങിയ മിശ്രിതങ്ങളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇവയിൽ ബിറ്റുമിന്റെ അളവ് താരതമ്യേന കൂടുതലും കല്ലുകളുടെ വലിപ്പം ചെറുതുമാണ്. അതിനാൽ റോഡുകൾക്ക് കൂടുതൽ വഴക്കമുള്ള സ്വഭാവം ലഭിക്കുകയും തണുപ്പിൽ വികസന-സങ്കോചങ്ങൾ ഉണ്ടായാലും എളുപ്പത്തിൽ പൊട്ടിപ്പോകാതിരിക്കുകയും ചെയ്യുന്നു. 40 ഡിഗ്രിയിലോ അതിന് മുകളിലോ എത്തുന്ന താപനില ബ്രിട്ടനിൽ വളരെ അപൂർവമായതിനാൽ അത്തരം ചൂട് നേരിടാൻ അവിടുത്തെ റോഡുകൾ രൂപകൽപ്പന ചെയ്തിട്ടില്ല. ഫലമായി, കടുത്ത ചൂടിൽ ബിറ്റുമിൻ മൃദുവാകുകയും വാഹനങ്ങളുടെ ടയറുകളിൽ ഒട്ടിപ്പിടിക്കുകയും ഉപരിതലം കേടാകുകയും ചെയ്യുന്നു.
ഇന്ത്യയിൽ റോഡുകൾ നിർമ്മിക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കുന്നതിനാണ് പ്രധാന മുൻഗണന നൽകിയിരിക്കുന്നത്. എന്നിരുന്നാലും കനത്ത മഴ, അമിതഭാരമുള്ള ചരക്കുവാഹനങ്ങൾ, ദീർഘകാല ഉപയോഗം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കാറുണ്ട്. ഇന്ത്യയിലെ എല്ലാ റോഡുകളും ഒരുപോലെ ചൂടിനെ പ്രതിരോധിക്കുമെന്നില്ല. നിലവാരമില്ലാത്ത നിർമ്മാണം, കുറഞ്ഞ നിലവാരത്തിലുള്ള ബിറ്റുമിൻ, അമിതഭാരമുള്ള വാഹനങ്ങൾ എന്നിവ കാരണം ചില റോഡുകളിൽ വേനൽക്കാലത്ത് വിള്ളലുകളും ഉപരിതല തകരാറുകളും ഉണ്ടാക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

