ജില്ലയിലെ നീർത്തടങ്ങളിൽ നീർപ്പക്ഷികളുടെ എണ്ണം കൂടി
text_fieldsവർണ്ണക്കൊക്കുകൾ
തിരുവനന്തപുരം: ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആവാസവ്യവസ്ഥ നേരിടുന്ന കടുത്ത ശോഷണത്തിനിടയിലും നീർപക്ഷികളുടെ ആകെ എണ്ണത്തിൽ നേരിയ വർധനവ്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യു.ഡബ്ല്യു.എഫ്), തിരുവനന്തപുരം ബേർഡിങ് ടീം, കേരള വനം വകുപ്പിന് കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവർ സംയുക്തമായി നടത്തിയ 2026 ലെ വാർഷിക ഏഷ്യൻ നീർപ്പക്ഷി സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടത്തിയ നിരീക്ഷണത്തിൽ 73 ഇനങ്ങളിൽ നിന്നുള്ള 4,868 പക്ഷികളെ കണ്ടെത്തി. ഇതിൽ 37 ഇനങ്ങൾ ദേശാടന പക്ഷികളാണ്. ജില്ലയിലെ മൊത്തം കണക്കിൽ വർധനയുണ്ടെങ്കിലും പുഞ്ചക്കരി, ആക്കുളം, വേളി, കണ്ണമ്മൂല തോട് എന്നീ പ്രധാന കേന്ദ്രങ്ങളിൽ പക്ഷികളുടെ എണ്ണത്തിൽ ആശങ്കാജനകമായ കുറവ് രേഖപ്പെടുത്തി. കഠിനംകുളം-പെരുമാതുറ തണ്ണീർത്തടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ നീർപ്പക്ഷികളെ കണ്ടെത്തിയത്. 37 ഇനങ്ങളിൽ നിന്ന് 1,200 പക്ഷികൾ. കഴിഞ്ഞ വർഷത്തെ 306 പക്ഷികളിൽ നിന്നാണ് ഗണ്യമായ ഈ കുതിപ്പ്.
വോളന്റിയർമാർ സംഘാടകർക്കൊപ്പം
ആറ്റിങ്ങലിനടുത്തുള്ള പഴഞ്ചിറ തണ്ണീർത്താടാകം 38 ഇനങ്ങളിൽ നിന്ന് 1,183 പക്ഷികളുമായി തൊട്ടുപിന്നിലുണ്ട്. എന്നാൽ പുഞ്ചക്കരിയിൽ കഴിഞ്ഞ വർഷത്തെ 855ൽ നിന്ന് ഇത്തവണ പക്ഷികളുടെ എണ്ണം 358 ആയി ചുരുങ്ങി. അശാസ്ത്രീയമായ നിർമ്മാണങ്ങൾ, മലിനീകരണം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, കഠിനംകുളം-പെരുമാതുറ തണ്ണീർത്തടങ്ങളിൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് (1,200 പക്ഷികൾ) രേഖപ്പെടുത്തിയിട്ടുണ്ട്.
മലിനീകരണം രൂക്ഷമായ ഇടങ്ങളിൽ ‘കാമ്പ’ ഫണ്ട് ഉപയോഗിച്ച് ശുചീകരണം നടത്തുമെന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

