ഹിമാലയൻ മഞ്ഞുമലകൾ വേഗത്തിൽ ഉരുകിയൊലിക്കുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പഠനം
text_fieldsനേപ്പാൾ: ഹിമാലയൻ നിരകളിൽ മഞ്ഞുമലകൾ വേഗത്തിൽ ഉരുകിയൊലിക്കുന്നതും മഞ്ഞുമല തടാകങ്ങൾ ഉറപ്പില്ലാതാകുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ഒരു ദശാബ്ദം മുൻപുള്ളതിനേക്കാൾ 65 ശതമാനം വേഗത്തിലാണ് ഹിമാലയൻ മഞ്ഞുമലകൾ ഇപ്പോൾ ഉരുകുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നേപ്പാളിലും തിബറ്റിലുമുണ്ടായ കനത്ത പ്രളയത്തിൽ 1,300ലധികം ആളുകൾ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹിമാലയൻ മേഖലയിലെ ഈ ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആഗോള കൺസൾട്ടൻസിയായ സിസ്റ്റെമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ് എന്നിവയുടെ നേതൃത്വത്തിൽ പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പഠനം തയാറാക്കിയിരിക്കുന്നത്.
ഹിമാലയ-കാരക്കോറം മേഖലയിലെ ഏകദേശം 40,000 ഹിമാനികളിൽ 21 എണ്ണം മാത്രമാണ് നിലവിൽ കൃത്യമായും തുടർച്ചയായും നിരീക്ഷിക്കപ്പെടുന്നത്. ഹിമാനികൾ ഉരുകിമാറുമ്പോൾ അവ ബാക്കിവെക്കുന്ന പാറക്കെട്ടുകളുടെയും ഐസിന്റെയും അവശിഷ്ടങ്ങൾ വലിയ തടാകങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നുണ്ട്. താപനില ഉയരുന്നതോടെ വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന മണ്ണും പർവ്വതനിരകളും അസ്ഥിരമാവുകയും, ഇത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെ ആകെ ഭൂപ്രകൃതിയുടെ 18 ശതമാനത്തോളം ഹിമാലയൻ മേഖലയാണെങ്കിലും, രാജ്യത്തെ മൊത്തം ദുരന്തങ്ങളുടെ 35 ശതമാനവും ഈ പ്രദേശത്താണ് നടക്കുന്നത്. ഇന്ത്യ ഇതിനകം തന്നെ ഇത്തരം പ്രകൃതിദുരന്തങ്ങളുടെ കനത്ത ആഘാതം അനുഭവിച്ചിട്ടുണ്ട്. ഹിമാലയൻ മേഖലയിലെ അതിഭയങ്കരമായ അപകടസാധ്യതയുള്ള 189 തടാകങ്ങളിൽ 56 എണ്ണം ‘വളരെ ഉയർന്ന അപകടസാധ്യതയുള്ള’ ആയി സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെയും സിക്കിമിലെയും മുൻകാല പ്രളയങ്ങൾ ഹിമാലയൻ മേഖലയിലെ തടാകങ്ങൾ പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്ന വലിയ നാശനഷ്ടങ്ങളുടെ ഉദാഹരണങ്ങളാണ്. 2023ൽ സിക്കിമിലുണ്ടായ പ്രളയത്തിൽ 70ലധികം ആളുകൾ കൊല്ലപ്പെടുകയും റോഡുകളും പാലങ്ങളും തകരുകയും ചെയ്തിരുന്നു.
ദക്ഷിണേഷ്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും നൽകുന്ന പ്രധാന ജലസ്രോതസ്സാണ് ഹിമാലയം. ഹിമാലയത്തിലെ ഹിമാനികൾ പരമാവധി ഉരുകിത്തീരുന്ന അവസ്ഥ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ എത്തിയേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യയുടെ ജി.ഡി.പിയുടെ ഏകദേശം 20 ശതമാനത്തോളം ഹിമാലയൻ നദികളിലെ ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഗോതമ്പ്, അരി, തേയില കൃഷികൾ, ജലവൈദ്യുത പദ്ധതികൾ, തീർത്ഥാടന ടൂറിസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ ജലസമ്പത്തിന്റെ വലിയൊരു പങ്ക് പ്രയോജനപ്പെടുത്തുന്ന മലയോര സംസ്ഥാനങ്ങൾക്ക് ഇതിന്റെ അഞ്ച് ശതമാനത്തോളം മാത്രമാണ് സാമ്പത്തികമായി തിരികെ ലഭിക്കുന്നത്.
ഈ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യക്കും അയൽരാജ്യങ്ങൾക്കും നേരിട്ട് ഇടപെടാൻ കഴിയുന്ന ചില മേഖലകളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഹിമാലയത്തിലെ ഹിമാനികൾ ഉരുകുന്നതിന്റെ മൂന്നിലൊന്ന് ഭാഗവും കാർബൺ കണികകൾ കാരണം സംഭവിക്കുന്നതാണ്. സമതല പ്രദേശങ്ങളിലുള്ള ഇവ മഞ്ഞുപാളികളിൽ പറ്റിപ്പിടിച്ച് സൂര്യപ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യുകയും മഞ്ഞ് ഉരുകുന്നതിന്റെ വേഗത വർധിപ്പിക്കുകയും ചെയ്യും. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഈ ഘടകങ്ങളെ നിയന്ത്രിക്കാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. കൂടാതെ, പ്രതിവർഷം ഏകദേശം 40 കോടി ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഇന്ത്യൻ ഹിമാലയൻ മേഖലയിലെ ടൂറിസം രീതികൾ പുനഃക്രമീകരിക്കണമെന്നും, പ്രാദേശിക ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ വികസനം കൊണ്ടുവരണമെന്നും പഠനം നിർദേശിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ആഘാതം ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതല്ലെന്ന് ഐസിമോഡ് ഡയറക്ടർ ജനറൽ പെമ ഗ്യാത്സോ വ്യക്തമാക്കി. അതിർത്തികൾക്കപ്പുറമുള്ള സംയുക്ത നിരീക്ഷണ സംവിധാനങ്ങളും, മുൻകൂട്ടി തയാറെടുപ്പുകളും വഴി കോടിക്കണക്കിന് ജനങ്ങളുടെ ജീവനും ഉപജീവനമാർഗ്ഗവും സംരക്ഷിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

