മഞ്ഞുപുലിയെ തേടി ലഡാക്കിലേക്ക്; 'വൈൽഡ്‌ലൈഫ് എക്സ്പീരിയൻസ് ഇൻഡക്സ്' പട്ടികയിൽ നാലാം സ്ഥാനം
text_fieldsലഡാക്ക്: അപൂർവ വന്യജീവി അനുഭവങ്ങൾ വിലയിരുത്തുന്ന ആഗോള പട്ടികയിൽ ലഡാക്കിലെ മഞ്ഞുപുലി (സ്നോ ലെപ്പാർഡ്) ട്രാക്കിങ് ലോകത്തിലെ നാലാമത്തെ മികച്ച വന്യജീവി അനുഭവമായി തെരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ കമ്പനിയായ ബെയ്‌ലി റോബിൻസൺ പുറത്തിറക്കിയ ‘വൈൽഡ്‌ലൈഫ് എക്സ്പീരിയൻസ് ഇൻഡക്സ്’ പട്ടികയിലാണ് ലഡാക്ക് ഈ നേട്ടം സ്വന്തമാക്കിയത്. 100ൽ 85.5 പോയിന്റാണ് മഞ്ഞുപുലി ട്രാക്കിങ്ങിന് ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 വന്യജീവി അനുഭവങ്ങളെയാണ് സൂചികക്കായി വിലയിരുത്തിയത്. ജീവിയുടെ അപൂർവത, ആവാസകേന്ദ്രത്തിന്റെ വിദൂരത, സംരക്ഷണ പ്രാധാന്യം, അനുഭവത്തിന്റെ പ്രത്യേകത, എത്തിച്ചേരാനുള്ള സൗകര്യം, ജീവിയെ കാണാനുള്ള സാധ്യത എന്നീ ആറ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്.
ഹിമാലയൻ മലനിരകളിലെയും ലഡാക്കിലെയും ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞുപുലികൾ ജീവിക്കുന്നത്. മഞ്ഞും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങളുമായി ഇഴചേരുന്ന ചാര-വെളുത്ത നിറത്തിലുള്ള രോമാവരണം കാരണം ഇവയെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്. പ്രധാനമായും ശൈത്യകാലത്താണ് ഇവയെ കാണാൻ കഴിയുന്നത്. വിദൂര പ്രദേശങ്ങളിലാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ ഇവയുടെ സ്വാഭാവിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും പരിമിതമാണ്.
ബെയ്‌ലി റോബിൻസണിന്റെ സെയിൽസ് ഡയറക്ടറായ സാറ പാർക്കറുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വന്യജീവി അനുഭവങ്ങൾ സാധാരണയായി കൂടുതൽ ദൂരെയുള്ള വനപ്രദേശങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടവയാണ്. അപൂർവതയും വിദൂരതയും ചേർന്നാണ് ഇത്തരം അനുഭവങ്ങളുടെ പ്രത്യേകത നിർണയിക്കപ്പെടുന്നതെന്നും അവർ പറഞ്ഞു.
റുവാണ്ടയിലെയും ഉഗാണ്ടയിലെയും മൗണ്ടൻ ഗൊറില്ല ട്രെക്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അന്റാർട്ടിക്കയിലെ എംപറർ പെൻഗ്വിൻ ദൗത്യങ്ങൾ രണ്ടാം സ്ഥാനവും കസാക്കിസ്താനിലെ സൈഗ ആന്റിലോപ്പ് നിരീക്ഷണ യാത്രകൾ മൂന്നാം സ്ഥാനവും നേടി. ഇന്തോനേഷ്യയിലെ ജാവൻ കൈമാനം (ജാവൻ റൈനോ) ട്രാക്കിങ് അഞ്ചാം സ്ഥാനത്താണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റ് രണ്ട് വന്യജീവി അനുഭവങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ചുവന്ന പാണ്ട ട്രാക്കിങ് 78.5 പോയിന്റോടെ 15-ാം സ്ഥാനത്തും ഇന്ത്യയിലെയും നേപ്പാളിലെയും ഒറ്റക്കൊമ്പൻ കാണ്ടാമൃഗ സഫാരികൾ 74.5 പോയിന്റോടെ 21-ാം സ്ഥാനത്തുമാണ് ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

