പവിഴപ്പുറ്റുകളെ ശ്വാസം മുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യം; ഇന്ത്യക്ക് വേണം ഒരു സമുദ്ര മാലിന്യ നയം
text_fieldsതീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറ് കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ. പവിഴപ്പുറ്റുകൾക്ക് വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട്. താപനില (180 മുതൽ 300 വരെ), തെളിഞ്ഞ ജലം, ഉപ്പിന്റെ അളവിലുള്ള സ്ഥിരത എന്നിവ പവിഴപുറ്റുകൾക്ക് ആവശ്യമാണ്. 50 മീറ്റർ ആഴത്തിൽ ഇവ വളരുകയുമില്ല. ജലോപരിതലത്തിൽ എത്തുന്നതോടെ വളർച്ച നിൽക്കുകയും ചെയ്യും.
പല പവിഴപ്പുറ്റുകളും പല ചെറുജീവികളുടെ കൂട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സോളമൻ ദ്വീപിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. നാഷനൽ ജ്യോഗ്രഫിക് പ്രിസ്റ്റീൻ സീ എക്‌സ്പഡീഷൻ എന്ന പര്യവേക്ഷണത്തിനിടെയാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തിയത്. 100 അടി നീളമുള്ള ഈ പവിഴപ്പുറ്റിന്റെ പഴക്കം മുന്നൂറിലധികം വർഷങ്ങളാണ്. ബഹിരാകാശത്തുനിന്ന് പോലും കാണാവുന്ന തരത്തിലുള്ളതാണ് ഈ പവിഴപ്പുറ്റ്.
വിദൂരമേഖലയിൽ സ്ഥിതി ചെയ്യുകയാണെങ്കിലും പാരിസ്ഥിതികമായ കുറേയേറെ ഭീഷണികൾ ഈ പവിഴപ്പുറ്റിനുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിലെ പവിഴപ്പുറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം ഗുരുതരമായ ഭീഷണി നേരിടുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രത്യേകിച്ച് ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും, ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയെ പ്രത്യേകിച്ചും പവിഴപ്പുറ്റുകളെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സർവേ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ബ്ലീച്ചിങ്ങും (പവിഴപുറ്റുകളുടെ കോശങ്ങളില്‍ ജീവിക്കുന്ന ആല്‍ഗേകളെ അവ പുറന്തള്ളുന്നതോടെ ഇവയ്ക്ക് വെളുപ്പു നിറമാകുന്നത്) മറ്റ് പ്രശ്നങ്ങളും നേരിടുന്ന പവിഴപ്പുറ്റുകൾക്ക് പ്ലാസ്റ്റിക് മലിനീകരണം ഒരു അധിക ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയുടെ സുരക്ഷക്ക് ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിലെ പ്രധാന പവിഴപ്പുറ്റ് മേഖലകളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗൾഫ് ഓഫ് മാന്നാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ പവിഴപ്പുറ്റുകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഈ മാലിന്യങ്ങളിൽ 60 ശതമാനവും പ്ലാസ്റ്റിക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽത്തന്നെ 34% വരെ ഉപയോഗശൂന്യമായ മത്സ്യബന്ധന വലകളാണ്. പ്ലാസ്റ്റിക് കഷണങ്ങളും വലകളും പവിഴപ്പുറ്റുകൾക്ക് മുകളിൽ അടിഞ്ഞുകൂടി അവയെ ശ്വാസം മുട്ടിക്കുന്നു. ഇത് സൂര്യപ്രകാശവും ഓക്സിജനും ലഭിക്കുന്നത് തടയുകയും പവിഴപ്പുറ്റുകൾ നശിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഒരു ദ്വീപ് എന്ന നിലയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് സമുദ്ര ടൂറിസം. ഇതിൽ പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളുമുള്ള ആവാസവ്യവസ്ഥയും ഉൾപ്പെടുന്നു. ഈ ആവാസവ്യവസ്ഥകളെ മനുഷ്യനിർമിത ആഘാതങ്ങളിൽ നിന്ന് സുസ്ഥിരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരമാവധി മുൻഗണന നൽകണം. പ്ലാസ്റ്റിക് മാലിന്യങ്ങളുമായി സമ്പർക്കത്തിൽ വരുന്ന പവിഴപ്പുറ്റുകൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത 20 ഇരട്ടി വരെ കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മത്സ്യബന്ധന വലകൾ പോലുള്ള വലിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പവിഴപ്പുറ്റുകളുടെ ദുർബലമായ ഘടനയെ നശിപ്പിക്കുകയും അവയെ തകർക്കുകയും ചെയ്യുന്നു. വലിയ പ്ലാസ്റ്റിക്കുകൾ കാലക്രമേണ മൈക്രോപ്ലാസ്റ്റിക്കുകളായി മാറുന്നു. ഈ സൂക്ഷ്മകണികകൾ പവിഴപ്പുറ്റുകൾക്ക് ദോഷകരമാണ്. പവിഴപ്പുറ്റുകൾ ഈ മൈക്രോപ്ലാസ്റ്റിക്കുകൾ ഭക്ഷണമാണെന്ന് കരുതി കഴിക്കുകയും അവയുടെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പവിഴപ്പുറ്റുകളുടെ നാശത്തിന്റെ സ്വഭാവവും വ്യാപ്തിയും വ്യത്യസ്തമാണ്. ഉദാഹരണത്തിന് മത്സ്യബന്ധന ഉപകരണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് അക്രോപോറ ഇനങ്ങളെയാണ്.
മാലിന്യം അടിഞ്ഞുകൂടുന്നതിനെക്കുറിച്ചും പവിഴപ്പുറ്റുകളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള ഗവേഷണം പരിമിതമാണ്. ഇത് മലിനീകരണത്തിന്റെ വ്യാപ്തിയും ഏറ്റവും ദുർബലമായ പവിഴപ്പുറ്റ് സംവിധാനങ്ങളും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. പവിഴപ്പുറ്റുകള്‍ നാശം അഭിമുഖീകരിച്ച് കഴിഞ്ഞാല്‍ അത് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. പുതിയ സമുദ്രജീവികളെ അവിടെ കണ്ടെത്തിയേക്കാം. എന്നാല്‍ അവക്ക് ഒന്നിനും തന്നെ ഒരു പവിഴപ്പുറ്റ് നിര്‍മിച്ചെടുക്കാന്‍ സാധിക്കുകയില്ല.
പവിഴപ്പുറ്റുകളുടെ നാശം സമുദ്ര നിരപ്പുയരുന്നതില്‍ നിന്നുള്ള സംരക്ഷണം ഇല്ലാതാക്കും. 1950 കളിലെ ആഗോള താപനം, മലിനീകരണം, പരിസ്ഥിതി നാശം എന്നിവ ലോകത്താകെയുള്ള പവിഴപ്പുറ്റുകളുടെ എണ്ണം പകുതിയാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകളിലെ മാലിന്യം കുറക്കുന്നതിനുള്ള തന്ത്രങ്ങളിൽ ഉത്തരവാദിത്തമുള്ള ടൂറിസം രീതികൾ, മെച്ചപ്പെട്ട പൊതുജന അവബോധ കാമ്പെയ്‌നുകൾ, പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരെ നിയമിച്ചുകൊണ്ട് അണ്ടർവാട്ടർ ക്ലീൻ അപ്പ് പ്രോഗ്രാമുകൾ നടപ്പിലാക്കൽ എന്നിവ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

