ചെങ്കടൽ തീരത്ത് അഞ്ചു കോടി കണ്ടൽച്ചെടികൾ നടീൽ പുരോഗമിക്കുന്നു
text_fieldsയാംബു: ഹരിത സൗദി സംരംഭത്തിന്റെയും സൗദി വിഷൻ 2030ന്റെയും ലക്ഷ്യങ്ങളുടെ ഭാഗമായി ചെങ്കടൽ തീരത്ത് അഞ്ചു കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും തീരങ്ങളുടെ ആവാസവ്യവസ്ഥക്കും കണ്ടൽമരങ്ങൾ വഹിക്കുന്ന മുഖ്യ പങ്ക് തിരിച്ചറിഞ്ഞാണ് ഈ നടപടി.
കാർബൺരഹിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹരിത സൗദി സംരംഭത്തിന്റെ ഭാഗമാണ് 2030ഓടെ അഞ്ചു കോടി കണ്ടൽ മരങ്ങൾ വളർത്താനുള്ള പദ്ധതി. കണ്ടൽച്ചെടികളുടെ ശാസ്ത്രീയമായ നടീൽ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 80 സെന്റിമീറ്റർ ഉയരം വെക്കുന്നതുവരെ ഏകദേശം എട്ടു മാസം കണ്ടൽ തൈകൾ പ്രത്യേകം ഒരുക്കിയ നഴ്സറിയിൽ പരിപാലിക്കുകയാണ് ചെയ്യുന്നത്.
തൈകളുടെ വളർച്ച വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണ്ട പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും ചെങ്കടൽ പദ്ധതി മേധാവി ജോൺ പഗാനോ പറഞ്ഞു. ചുവന്ന കണ്ടൽക്കാടുകളും ചാരനിറത്തിലുള്ള കണ്ടൽക്കാടുകളും വ്യാപകമാക്കാൻ അതിനാവശ്യമായ കണ്ടൽച്ചെടികൾ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കുകയായിരുന്നു.
തൈകൾ ഉചിതമായ ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ, ലക്ഷ്യസ്ഥാനങ്ങളിലെ നിയുക്ത കണ്ടൽ ഉദ്യാനങ്ങളിലേക്ക് ശ്രദ്ധാപൂർവം അവയെ പറിച്ചുനടും. ഈ കണ്ടൽ ഉദ്യാനങ്ങൾ ചെങ്കടൽ തീരപ്രദേശത്തിന്റെ സംരക്ഷണത്തിന് മാത്രമല്ല, പ്രകൃതിക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും കണ്ടൽക്കാടുകൾ നൽകുന്ന സംഭാവനയെ കുറിച്ച് പഠിക്കാനുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രവുമായി വർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഷ്ണമേഖല മഴക്കാടുകളേക്കാൾ രണ്ടോ നാലോ ഇരട്ടി ഉയർന്ന നിരക്കിൽ കണ്ടൽക്കാടുകൾക്ക് കാർബൺ വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കണ്ടൽക്കാടുകൾ ജൈവവൈവിധ്യം വർധിപ്പിക്കുകയും കടലാമകൾ, മത്സ്യം, ഒച്ചുകൾ, പക്ഷികൾ, കടൽപക്ഷികൾ എന്നിവയുടെയും വിവിധ സമുദ്രജീവികളുടെയും ആവാസകേന്ദ്രമായി അവ മാറുകയും ചെയ്യുന്നു. സൗദിയിലെ ആവാസവ്യവസ്ഥയുടെ സുസ്ഥിരതയിൽ കണ്ടൽമരങ്ങളുടെ കാര്യമായ സ്വാധീനം പരിസ്ഥിതി വിദഗ്ധരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
പ്രത്യേക ശാരീരിക പ്രക്രിയകളിലൂടെ ഉപ്പുവെള്ളത്തിൽ കണ്ടൽക്കാടുകൾക്ക് തഴച്ചുവളരാൻ കഴിയുമെന്നും കണ്ടൽമരങ്ങൾക്ക് പിന്നിലെ ജീവശാസ്ത്രത്തെക്കുറിച്ചും പ്രകാശസംേശ്ലഷണ പ്രക്രിയയെക്കുറിച്ചും പഠനം നടത്തിയാൽ വിസ്മയകരമാണ് ഫലമെന്നും സൗദി പരിസ്ഥിതി വിദഗ്ധൻ യാസർ അൽ മുതൈരി പറഞ്ഞു.
സൗദിയുടെ ചെങ്കടൽ തീരങ്ങളിലെ ചില ഭാഗങ്ങളിലും പൊതു ഉദ്യാനങ്ങളിലും ഹരിതാഭമായ കണ്ടൽക്കാടുകളുടെ ശേഖരം ഹൃദ്യമായ കാഴ്ചയാണ് ഒരുക്കുന്നത്. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പലഭാഗത്തും കണ്ടൽച്ചെടികൾ സുലഭമായി വളരുന്നത്.
സൗദി പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികൾ നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നു. ഹരിത സൗദി സംരംഭത്തിന്റെ ഭാഗമായി ഇപ്പോൾ വ്യാപകമാക്കാനൊരുങ്ങുന്ന കണ്ടൽച്ചെടികൾ നടീൽ പദ്ധതി പൂർത്തിയാകുന്നതോടെ കണ്ടൽക്കാടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരിക്കും എവിടെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.