യൂറോപ്പിലെ കടുത്ത ഉഷ്ണതരംഗം: ഡാന്യൂബ് നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പുറത്തുവന്നത് നാസി യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങൾ
text_fieldsയൂറോപ്പിനെ പിടിച്ചുകുലുക്കുന്ന അതിശക്തമായ ഉഷ്ണതരംഗവും വരൾച്ചയും മൂലം ഡാന്യൂബ് നദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ, രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിക്കിടന്നിരുന്ന നാസി ജർമ്മനിയുടെ യുദ്ധക്കപ്പലുകൾ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവന്നു. ഒരുവശത്ത് ചരിത്രത്തിന്റെ അവശിഷ്ടങ്ങളെയും മറുവശത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെയും ഈ സംഭവം ഒരേസമയം ഓർമിപ്പിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
തെക്കൻ, മധ്യ യൂറോപ്പിലുടനീളം ആഴ്ചകളായി തുടരുന്ന കടുത്ത ചൂടും മഴയുടെ അഭാവവും നദികളിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നിലേക്ക് എത്തിച്ചു. ഇതോടെയാണ് വെള്ളത്തിലാണ്ടു കിടന്നിരുന്ന കപ്പൽ അവശിഷ്ടങ്ങൾ വീണ്ടും പുറത്തുവന്നത്. ഉഷ്ണതരംഗങ്ങളും വരൾച്ചയും കൂടുതൽ തീവ്രമാകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.
1944-ൽ മനഃപൂർവം മുക്കിയ യുദ്ധക്കപ്പലുകൾ
സെർബിയയിലെ പ്രഹോവോ പട്ടണത്തിന് സമീപമാണ് ഡസൻ കണക്കിന് ജർമ്മൻ യുദ്ധക്കപ്പലുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. 1944-ൽ സോവിയറ്റ് സൈന്യം മുന്നേറുന്നതിനിടെ അവ പിടിച്ചെടുക്കാതിരിക്കാനായി പിന്മാറിയ നാസി സേന തന്നെയാണ് ഈ കപ്പലുകൾ മനഃപൂർവം മുങ്ങിച്ചത്. ഡാന്യൂബ് നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കപ്പലുകളുടെ കമാൻഡ് ബ്രിഡ്ജുകൾ, തോക്കുകൾ ഘടിപ്പിച്ച ടററ്റുകൾ, തുരുമ്പെടുത്ത ഹളുകൾ, മാസ്റ്റുകൾ എന്നിവ വീണ്ടും വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവന്നു.
ചില കപ്പലുകളിൽ ഇപ്പോഴും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും ഉണ്ടായേക്കാം. അതിനാൽ ജലനിരപ്പ് വീണ്ടും താഴുമ്പോൾ നദിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇവ അപകടസാധ്യത സൃഷ്ടിക്കാമെന്നും ചരിത്രക്കാരൻന്മാർ മുന്നറിയിപ്പ് നൽകുന്നു. സെർബിയക്ക് പുറമെ ഹംഗറിയിലും ക്രൊയേഷ്യയിലുമുള്ള ഡാന്യൂബ് നദിയുടെ ഭാഗങ്ങളിലും പഴയ കപ്പൽ അവശിഷ്ടങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടുകളുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ നദികളിലൊന്ന്
ഏകദേശം 2,850 കിലോമീറ്റർ നീളമുള്ള ഡാന്യൂബ് നദി 10 യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്നു. എന്നാൽ ആഴ്ചകളായി തുടരുന്ന അതിശക്തമായ ചൂടും മഴക്കുറവും കാരണം നദിയിലെ ജലനിരപ്പ് അസാധാരണമായി കുറഞ്ഞു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജലനിരപ്പ് വെറും 23 സെന്റിമീറ്ററായി താഴ്ന്നു. ഇത് 2018-ൽ രേഖപ്പെടുത്തിയ റെക്കോർഡിനേക്കാൾ താഴ്ന്ന നിലയാണ്.
കാട്ടുതീയും വരൾച്ചയും രൂക്ഷം
ഡാന്യൂബിലെ വരൾച്ച യൂറോപ്പിലെ സമീപകാലത്തെ ഏറ്റവും രൂക്ഷമായ കാട്ടുതീ സീസണിനൊപ്പമാണ് ഉണ്ടായിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഗ്രീസ്, ബാൽക്കൻ മേഖലകളിലെ നിരവധി രാജ്യങ്ങളിൽ വലിയ തോതിൽ കാട്ടുതീ പടരുകയാണ്. ഉയർന്ന താപനിലയും വരണ്ട സസ്യജാലവും ശക്തമായ കാറ്റും അഗ്നിശമനസേനയുടെ പ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നു. നിരവധി പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നതോടൊപ്പം വനങ്ങളും കൃഷിയിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ മുന്നറിയിപ്പ്
ആഗോളതാപനം യൂറോപ്പിൽ ദീർഘകാല ഉഷ്ണതരംഗങ്ങളും വരൾച്ചയും കൂടുതൽ പതിവും തീവ്രവുമാക്കുകയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഡാന്യൂബിൽ നിന്ന് പുറത്തുവന്ന നാസി കാലത്തെ യുദ്ധക്കപ്പലുകൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രസ്മരണകൾ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ ലോകം നേരിടേണ്ടിവരുന്ന ഭാവിയുടെ ഗൗരവമുള്ള സൂചന കൂടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

