ജപ്പാൻ ദ്വീപുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായത് 900 ഭൂകമ്പങ്ങൾ; ഉറക്കം നഷ്ടപ്പെട്ട് നിവാസികൾ
text_fieldsടോക്യോ: കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 900ലധികം ഭൂകമ്പങ്ങൾ തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപ് ശൃംഖലയെ പിടിച്ചുലച്ചതായി രാജ്യത്തെ കാലാവസ്ഥാ ഏജൻസി. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭൂകമ്പങ്ങൾ എപ്പോൾ അവസാനിക്കുമെന്ന് അറിയില്ലെന്ന് ഏജൻസി പറഞ്ഞു.
എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് ഉറക്കം നഷ്ടപ്പെട്ട ദ്വീപു നിവാസികൾ. ജൂൺ 21 മുതൽ ടോക്കറ ദ്വീപ് ശൃംഖലക്ക് ചുറ്റുമുള്ള കടലുകളിൽ ഭൂകമ്പ പ്രവർത്തനങ്ങൾ വളരെ സജീവമാണെന്ന് ഏജൻസിയുടെ ഭൂകമ്പ-സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ ആയതക എബിറ്റ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 3.30ഓടെ ജപ്പാനിലെ പ്രധാന ദ്വീപായ ക്യൂഷുവിന് തെക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് ശൃംഖലയിൽ 5.5തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായെന്നും വ്യാഴാഴ്ച വൈകുന്നേരം 4 മണി വരെ ഭൂകമ്പത്തിന്റെ എണ്ണം 900 കവിഞ്ഞുവെന്നും അദ്ദേഹം അടിയന്തര വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ താമസക്കാർ അഭയം തേടാനോ ഒഴിഞ്ഞുമാറാനോ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്ച വരെയുള്ള 10 ദിവസ കാലയളവിൽ ദ്വീപ് ശൃംഖലയിലുടനീളം റെക്കോർഡ് എണ്ണം 740 ഭൂകമ്പങ്ങൾ ഉണ്ടായതായി ‘മൈനിച്ചി ഷിംബൺ’ ഏജൻസി പറഞ്ഞു. ഭൂകമ്പത്തിന്റെ തോത് വിവരിക്കാൻ ഉപയോഗിക്കുന്ന ‘7 പോയിന്റ്’ ജാപ്പനീസ് ഭൂകമ്പ തീവ്രത സ്കെയിലിൽ ഭൂകമ്പങ്ങളെല്ലാം 1 അല്ലെങ്കിൽ അതിൽ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. 7 ആണ് ഏറ്റവും ശക്തമായത്. 5 എന്നത് ആളുകളെ ഭയപ്പെടുത്താനും സ്ഥിരതയുള്ള എന്തെങ്കിലും മുറുകെ പിടിക്കാൻ നിർബന്ധിതരാക്കാനും പര്യാപ്തമാണെന്ന് കണക്കാക്കപ്പെടുന്നു.
താമസക്കാർക്ക് ഉറങ്ങാൻ കഴിയാത്തതിനാൽ അവർ ക്ഷീണിതരായിരിക്കുന്നു. ഇത് എപ്പോഴും കുലുങ്ങുന്നതായി തോന്നുന്നുവെന്ന് ടോക്കറ ഗ്രാമം അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു. ഇതെല്ലാം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമല്ലെന്ന് ഒരു ദ്വീപു നിവാസി പ്രതികരിച്ചു.
ഏകദേശം 125 ദശലക്ഷം ആളുകൾ താമസിക്കുന്ന ഈ ദ്വീപസമൂഹത്തിൽ പ്രതിവർഷം 1,500 ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18ശതമാനം ഇവിടെ സംഭവിക്കുന്നു. ഭൂരിഭാഗവും നേരിയ ഭൂകമ്പങ്ങളാണ്.
2024 ലെ പുതുവത്സര ദിനത്തിൽ മധ്യ ജപ്പാനിലെ നോട്ടോ പെനിൻസുലയിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തിൽ 600റോളം പേർ മരിക്കുകയുണ്ടായി. 2011 മാർച്ചിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് വടക്കുകിഴക്കൻ ജപ്പാനിലെ തീരപ്രദേശത്തിന്റെ വലിയൊരു ഭാഗം തകർത്ത ശക്തമായ സുനാമിയിൽ 18,000 ൽ അധികം ആളുകൾ മരിച്ചു. ഭൂകമ്പം ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകളും വരുത്തി.
അടുത്ത മൂന്ന് ദശകങ്ങളിൽ പസഫിക് തീരത്ത് കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ള ഒരു ‘മെഗാ ഭൂകമ്പം’ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിനാൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് ജപ്പാൻ സർക്കാർ ഈ ആഴ്ച പറഞ്ഞു.
ഭൂകമ്പം എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും ജനുവരിയിൽ ഒരു സർക്കാർ പാനൽ അടുത്ത 30 വർഷത്തിനുള്ളിൽ ഒരു വലിയ ഭൂചലനത്തിനുള്ള സാധ്യത 75മുതൽ 82ശതമാനം വരെയാണെന്ന് പറഞ്ഞു. മാർച്ചിൽ പുതുക്കിയ സർക്കാർ കണക്കനുസരിച്ച് ഈ മേഖലയിൽ ഒരു മെഗാഭൂകമ്പവും സുനാമിയും ഉണ്ടായാൽ 2,98000 പേർ കൊല്ലപ്പെടുമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

