പുതിയ തന്ത്രങ്ങളുമായി മാഫിയകൾ; ആമസോൺ മഴക്കാടുകളിൽ അനധികൃത സ്വർണ്ണഖനനമെന്ന് ഗ്രീൻപീസ് റിപ്പോർട്ട്
text_fieldsബ്രസീലിയ: ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ സർക്കാർ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് അനധികൃത സ്വർണ്ണഖനനം വ്യാപകമാകുന്നതായി ഗ്രീൻപീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2023ൽ അധികാരമേറ്റ ലുല ഡ സിൽവ സർക്കാർ അനധികൃത ഖനനം പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഖനന മാഫിയകൾ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തി പ്രവർത്തനം തുടരുകയാണ്.
ഖനനം നടക്കാത്ത സ്ഥലങ്ങളുടെ പേരിൽ ലഭിക്കുന്ന നിയമപരമായ അനുമതിപത്രങ്ങൾ ഉപയോഗിച്ച്, അനധികൃതമായി ഖനനം ചെയ്യുന്ന സ്വർണ്ണത്തിന്റെ ഉറവിടം മാഫിയകൾ നിയമവിധേയമാക്കുന്നു. ആമസോണിന് സമീപം അനുമതി ലഭിച്ച 187 ഖനന മേഖലകളിൽ നടത്തിയ പരിശോധനയിൽ 98 എണ്ണത്തിലും ഖനനം നടക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും, ഈ പെർമിറ്റുകൾ ഉപയോഗിച്ച് 2018 മുതൽ 2026 മാർച്ച് വരെ ഏകദേശം 3.88 ബില്യൺ ഡോളർ മൂല്യമുള്ള 26.8 മെട്രിക് ടൺ സ്വർണ്ണം വിറ്റഴിച്ചതായി ഗ്രീൻപീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾ ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെയും ആമസോൺ വനമേഖലയെയും വല്ലാതെ ബാധിക്കുന്നു. കയാപോ ആദിവാസി വിഭാഗത്തിന്റെ ഭൂമിയിലാണ് ഖനനം കൂടുതലായി നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുഴകൾ മലിനമാവുകയും, മത്സ്യങ്ങളിലൂടെ ആദിവാസികൾക്ക് വിഷബാധയേൽക്കുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ആദിവാസി നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ആയിരക്കണക്കിന് പെർമിറ്റുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ ഇത് വലിയൊരു ലോജിസ്റ്റിക്കൽ വെല്ലുവിളിയാണെന്ന് ബ്രസീലിയൻ ഖനന ഏജൻസിയായ എ.എൻ.എം പ്രതികരിച്ചു. ഗ്രീൻപീസ് ചൂണ്ടിക്കാണിച്ച പെർമിറ്റുകളിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഏജൻസി വ്യക്തമാക്കി. ഖനന അനുമതിപത്രങ്ങൾ ഉപയോഗിച്ച് സ്വർണ്ണം വെളുപ്പിക്കുന്നത് തടയാൻ കഴിയാത്തപക്ഷം ആമസോണിലെ ഈ അനധികൃത പ്രവർത്തനം ഇനിയും വ്യാപിക്കുമെന്ന് ഗ്രീൻപീസ് വക്താവ് ഡാനിക്കിലി അഗുയാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

