എൽ നിനോ അതിവേഗം ശക്തിപ്രാപിക്കുന്നു; കടുത്ത ചൂടിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് യു.എൻ മുന്നറിയിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ ആഗോള കാലാവസ്ഥാ ഗതിയെ തന്നെ മാറ്റിമറിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യൂ.എം.ഒ) മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും കടുത്ത ഉഷ്ണതരംഗങ്ങൾക്കും വരൾച്ചക്കും വെള്ളപ്പൊക്കത്തിനും ഈ പ്രതിഭാസം കാരണമായേക്കാമെന്നാണ് യു.എൻ കാലാവസ്ഥാ ഏജൻസിയുടെ പുതിയ വിലയിരുത്തൽ വ്യക്തമാക്കുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും കാട്ടുതീ പടർന്നുപിടിക്കുന്നതിനിടയിലും, ദക്ഷിണേഷ്യയിൽ മൺസൂൺ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വിതക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ നിർണായക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
‘എൽ നിനോ നമ്മുടെ പടിവാതിൽക്കൽ മാത്രമല്ല, വീടിനുള്ളിൽ തന്നെയെത്തി ചൂട് കൂട്ടിക്കൊണ്ടിരിക്കുകയാണ്’ എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇത് ഒരു തുടക്കം മാത്രമാണെന്നും, ഇതിനകം തന്നെ കത്തികൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയിലേക്ക് എൽ നിനോ കൂടുതൽ തീ പകരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ 2.9 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സമുദ്രജലത്തിലെ ഈ അസാധാരണ ചൂടുവർധനവ് കാലാവസ്ഥാ വ്യവസ്ഥകളെ തലതിരിച്ചുമറിക്കുകയും ആഗോള താപനിലയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്യും.
മനുഷ്യന്റെ ഇടപെടലുകൾ മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം എൽ നിനോയുടെ ആഘാതവും ഒന്നിച്ചുചേരുമ്പോൾ രാജ്യങ്ങൾ അടിയന്തരമായി കാലാവസ്ഥാ പ്രതിരോധ നടപടികൾ വേഗത്തിലാക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്ന പ്രധാന കാരണം ഫോസിൽ ഫ്യൂവലുകളുടെ അനിയന്ത്രിതമായ ഉപയോഗമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പുതിയ കൽക്കരി, എണ്ണ, ഗ്യാസ് പദ്ധതികൾ ഉടൻ നിർത്തിവെക്കണമെന്നും ആഹ്വാനം ചെയ്തു.
ആഫ്രിക്ക,യൂറോപ്പ്, ഇന്ത്യ, കിഴക്കൻ ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെല്ലാം സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് ഡബ്ല്യു.എം.ഒ പ്രവചിക്കുന്നത്. എൽ നിനോ പ്രതിഭാസം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി മുൻകരുതൽ മുന്നറിയിപ്പുകൾ സർക്കാരുകളുടെയും മാനുഷിക ഏജൻസികളുടെയും കൃത്യമായ ഇടപെടലുകളായി മാറണമെന്ന് ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ സെലസ്റ്റ സാവു വ്യക്തമാക്കി. ഈ വർഷാവസാനത്തോടെ എൽ നിനോ അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ റെക്കോർഡ് തീവ്രത കൈവരിച്ചേക്കാമെന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുമ്പോഴും, കമ്പ്യൂട്ടർ മോഡൽ പ്രവചനങ്ങളിൽ ഇപ്പോഴും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

