ആരവല്ലികളെ അപകടത്തിലേക്ക് തള്ളിവിടാനുള്ള മനഃപൂർവ ശ്രമം; താർ മരുഭൂമി ഡൽഹി വരെ വ്യാപിക്കും -സച്ചിൻ പൈലറ്റ്
text_fieldsജെയ്പൂർ: ആരവല്ലി കുന്നുകളുടെ സമീപകാല പുനഃർനിർവചനം അതിന്റെ 90 ശതമാനം ഭാഗങ്ങളെയും സംരക്ഷണമില്ലാത്തവയാക്കുമെന്നും താർ മരുഭൂമി ഡൽഹിയിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ‘സേവ് ആരവല്ലി - സേവ് ദി ഫ്യൂച്ചർ’ കാമ്പെയ്‌നിന് കീഴിലുള്ള നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) രാജസ്ഥാൻ തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിൻ തന്റെ മകനോടൊപ്പമാണ് മാർച്ചിൽ പങ്കുചേർന്നത്. മകനെ ഒരു രാഷ്ട്രീയ പ്രകടനത്തിലേക്ക് കൊണ്ടുവന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി ആരവല്ലികൾ പ്രകൃതിദത്ത കവചമായി വർത്തിക്കുകയും വലിയ ജനവിഭാഗങ്ങളെ വായു മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ഭൂഗർഭജല പുനഃരുജ്ജീവനത്തെ പിന്തുണക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
പുരാതന കാലം മുതൽ കോടിക്കണക്കിന് ആളുകളുടെ സംരക്ഷണ കവചമായി വർത്തിച്ച ആരവല്ലി പർവതനിരകളെ മനഃപൂർവ്വം അപകടത്തിലാക്കാനുശ്ശ ശ്രമങ്ങളിൽ രാജ്യമെമ്പാടുമുള്ള ആളുകൾ ആശങ്കാകുലരാണ്. ആരവല്ലി നശിപ്പിക്കപ്പെട്ടാൽ, താർ മരുഭൂമി ഡൽഹി വരെ വ്യാപിച്ചേക്കാം -അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് ഹോസ്റ്റൽ കവലയിൽ പൊലീസ് മാർച്ച് തടഞ്ഞു. പരിമിതമായ അനുമതി മാത്രമാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും അനുവദനീയമായ സ്ഥലത്തിനപ്പുറത്തേക്ക് പ്രതിഷേധക്കാർ നീങ്ങിയാൽ നടപടിയെടുക്കുമെന്ന്ന്നും പൊലീസ് മുന്നറിയിപ്പ് നൽകിയതിശന തുടർന്ന് മാർച്ച് അവസാനിച്ചു.
ആരവല്ലി കുന്നുകളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ അംഗീകൃത നിർവചനം മിക്ക ശ്രേണികളെയും നിയമപരമായ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് വാദിക്കാൻ പൈലറ്റ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ഡാറ്റ പരാമർശിച്ചു.
കഴിഞ്ഞ മാസം, ആരവല്ലി കുന്നുകളുടെയും ശ്രേണികളുടെയും ഏകീകൃത നിർവചനം സുപ്രീംകോടതി അംഗീകരിക്കുകയും വിദഗ്ധ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതുവരെ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ പുതിയ ഖനന പാട്ടങ്ങൾ നിരോധിക്കുകയും ചെയ്തു.
പുതിയ നിർവചനമനസുരിച്ച് ആരവല്ലി കുന്ന് എന്നത് നിയുക്ത ആരവല്ലി ജില്ലകളിലെ അതിന്റെ പ്രാദേശിക ഭൂപ്രകൃതിക്ക് മുകളിൽ 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രകൃതിയെ ആണ് സൂചിപ്പിക്കുന്നത്. ആരവല്ലി മലനിരകൾ എന്നത് പരസ്പരം 500 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന രണ്ടോ അതിലധികമോ കുന്നുകളുടെ ഒരു കൂട്ടം എന്നാണ് നിർവചിച്ചിരിക്കുന്നത്. ഈ ചട്ടക്കൂട് വിശാലമായ പ്രദേശങ്ങളെ ദുർബലപ്പെടുത്തും. എഫ്.എസ്.ഐ ഡാറ്റ പ്രകാരം, ആരവല്ലി മലനിരകളിൽ 100 മീറ്ററിൽ താഴെയുള്ള 1.18 ലക്ഷം കുന്നുകൾ ഉണ്ട്. അതേസമയം 1,048 കുന്നുകൾ മാത്രമേ 100 മീറ്ററിന് മുകളിലുള്ളൂ. ഇതിനർത്ഥം ആരവല്ലി പ്രദേശത്തിന്റെ ഏകദേശം 90 ശതമാനവും നിർവചനത്തിന് പുറത്ത് പോയി സംരക്ഷണമില്ലാത്തതായിത്തീരും എന്നാണ്.
ഇത്തരം നിയന്ത്രണങ്ങൾ വർഷങ്ങളായി നിലവിലുണ്ടെങ്കിലും നിയമലംഘനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ നിരോധനങ്ങൾ ഉണ്ടായിരുന്നിട്ടും, സർക്കാറിന്റെ മൂക്കിനു താഴെ അനധികൃത ഖനനം നടക്കുന്നുണ്ട്. ഇന്നും അത് തുടരുന്നു. അത് തടയാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരവല്ലികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്, പ്രത്യേകിച്ച് രാജസ്ഥാനിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പൈലറ്റ് മുന്നറിയിപ്പ് നൽകി.
വായു മലിനീകരണമായാലും, ഭൂഗർഭജലമായാലും, പരിസ്ഥിതിയായാലും, ജൈവവൈവിധ്യമായാലും, ആരവല്ലി ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. അതിന്റെ നാശം മരുഭൂമി വികാസത്തെ ത്വരിതപ്പെടുത്തും. നിയമപരമായ പരിഹാരം തേടാതെ ആവർത്തിച്ചുള്ള വിശദീകരണങ്ങൾ നൽകിയതിന് കേന്ദ്രത്തെയും അദ്ദേഹം വിമർശിച്ചു. നിർവചന പ്രശ്നം വീണ്ടും അവതരിപ്പിക്കാനും പരിഹരിക്കാനും സർക്കാർ ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.
പർവതനിരയെ അപകടത്തിലാക്കുന്ന ഒരു ഏകോപിത രാഷ്ട്രീയ സമീപനമാണ് നിലവിലുള്ളതെന്ന് ബി.ജെ.പിയെ ലക്ഷ്യംവെച്ചുകൊണ്ട് പൈലറ്റ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

