തീവ്രന്യൂനമർദം 'സെൻയാർ' ചുഴലിക്കാറ്റായി മാറി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ
text_fieldsന്യൂഡൽഹി: മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്രന്യുനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'സെൻയാർ' എന്നാണ് ഈ ചുഴലിക്കാറ്റിന്‍റെ പേര്. യു.എ.ഇയാണ് ചുഴലിക്കാറ്റിന് സെൻയാർ എന്ന പേര് നിർദേശിച്ചത്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഉച്ചയോടെ ഇന്തോനേഷ്യ തീരത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂർ ചുഴലിക്കാറ്റിന്‍റെ തീവ്രത നിലനിൽക്കാനും പിന്നീട് ക്രമേണ ദുർബലമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലുമായി തീവ്ര ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഈ തീവ്ര ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും.
ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയുടെ ശക്തി കുറയുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഇടവിട്ടുള്ള മഴക്ക് സാധ്യത. പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീർഥാടകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

