കുനോ നാഷനൽ പാർക്കിൽ കുഞ്ഞു അതിഥികൾ; ‘ജ്വാല’ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങൾ
text_fieldsമധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലെ ‘ജ്വാല’ എന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു. നമീബിയയിൽനിന്ന് കുനോയിലെത്തിച്ച എട്ട് ചീറ്റകളിൽ ഒന്നായിരുന്നു ജ്വാല. ഇന്ത്യയിലേക്ക് മാറ്റിപ്പാർപ്പിച്ചതിന് ശേഷം മൂന്നാം തവണയാണ് ഈ അമ്മപ്പുലി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.
"പ്രോജക്ട് ചീറ്റയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നിമിഷമാണ്. നമീബിയൻ ചീറ്റയായ ജ്വാല മൂന്നാം തവണയും അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഇതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ വിജയകരമായി പിറക്കുന്ന പത്താമത്തെ ചീറ്റക്കൂട്ടമാണിത്. ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിത്." -കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എക്സിൽ കുറിച്ചു.
ഇന്ത്യൻ പരിസ്ഥിതി വകുപ്പിന്റെ പ്രോജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി 2022 സെപ്റ്റംബർ 17ന് നമീബിയയിൽനിന്ന് കുനോ നാഷനൽ പാർക്കിലേക്ക് കൊണ്ടുവന്ന ആദ്യ ബാച്ചിലെ അംഗമായിരുന്നു ‘ജ്വാല’ എന്ന ഈ ചീറ്റപ്പുലി. 2032ഓടെ ഇന്ത്യയിൽ സ്വാഭാവിക സാഹചര്യത്തിൽ തനിയെ വളരുന്നതും നിലനിൽക്കുന്നതുമായ ഒരു ചീറ്റസമൂഹത്തെ സാധ്യമാക്കുകയെന്നതാണ് പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

