ഗോവയിലെ കാട്ടിൽ കടുവകളുണ്ടോ? ഉണ്ടെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി; ഇല്ലെന്ന് സംസ്ഥാന സർക്കാർ; യുദ്ധം സുപ്രീം കോടതിയിൽ
text_fieldsപനാജി: ജൈവവൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഗോവയിൽ ഒരു കടുവാസങ്കേതം വേണമെന്ന ദേശീയ കടുവാ സംരക്ഷണ അതോറിറിയുടെ ആവശ്യം നിരസിച്ച് സംസ്ഥാന സർക്കാർ. 750 ചതുരശ്ര കിലോമീറ്റർ വരുന്ന ഏരിയ കടുവാസങ്കേതമായി പ്രഖ്യാപിക്കണമെന്നാണ് ദേശീയ കടുവാ സംരക്ഷണ അതോറിറിയുടെ നിർദേശം.
ബോംബെ ഹൈക്കോടതി ഇക്കാര്യം അംഗീകരിച്ചതുമാണ്. ഇവിടെ കടുവകളുടെ സാന്നിധ്യം ഉണ്ടെന്ന അതോറിറ്റിയുടെ കണ്ടെത്തൽ തെറ്റാണെന്നും കർണാടകയിലെയും മഹാരാഷ്ട്രയിലെയും കടുവാ സങ്കേതങ്ങളിൽ നിന്ന് കടന്നുവരുന്ന കടുവകളുടെ സാന്നിധ്യം മാത്രമാണ് ഇവിടെയുള്ളതെന്നും സംസ്ഥാന ഗവൺമെന്റ് വാദിക്കുന്നു.
2023 സെപ്റ്റംബറിൽ ഗോവയിൽ കടുവാ സങ്കേതം സ്ഥാപിക്കണമെന്ന ബോംബെ ഹൈകോടതിയുടെ ഗോവ ബഞ്ചിന്റെ ഉത്തരവ് ഗോവ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. അതേസമയം കർണാടകയുമായി ‘മാദേയി’ നദിയിലെ വെള്ളം പങ്കുവെക്കുന്ന വിഷയത്തിൽ ഗോവ സർക്കാർ കൈക്കൊണ്ട നിലപാട് കടകവിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു.
കർണാടകയുമായ നിലനിൽക്കുന്ന നീണ്ട നദീജല തർക്കത്തിൽ ഗോവ നേരത്തെ വാദിച്ചിരുന്നത് തങ്ങളുടെ വന്യജീവി സങ്കേതമായ മഹാദേയിയിൽ കടുവകൾ വസിക്കുന്നുണ്ട് എന്നായിരുന്നു. കർണാടകയുടെ ‘ഭിംഗാഡ്’ വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്നതാണ് മഹാദേയി വന്യജീവി സങ്കേതം. ഇതുവഴി കടന്നുപോകുന്ന മഹാദേയി നദിയിലെ വെള്ളം വഴിതിരിച്ചുവിട്ടാൽ അവിടത്തെ ജൈവവൈവിധ്യത്തെ ബാധിക്കും എന്നായിരുന്നു ഗോവ നേരത്തെ വാദിച്ചിരുന്നത്.
നിലവിൽ സ്റ്റാറ്റസ്കോ നിലനിർത്താനാണ് കോടതി പറഞ്ഞിട്ടുള്ളത്. സെൻട്രൽ എംപവേർഡ് കമ്മിറ്റിയോട് പഠിച്ച് റിപ്പോർട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

