Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സംരക്ഷകർക്ക് ജീവഹാനി; 2025ൽ മാത്രം കൊല്ലപ്പെട്ടത് 124 പേർ

text_fields
bookmark_border
കണക്കുകൾ പുറത്തുവിട്ട് ഗ്ലോബൽ വിറ്റ്നസ്
പരിസ്ഥിതി സംരക്ഷകർക്ക് ജീവഹാനി; 2025ൽ മാത്രം കൊല്ലപ്പെട്ടത് 124 പേർ
cancel

ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാൻ പോരാടിയ കുറഞ്ഞത് 124 പേരാണ് 2025ൽ ലോകമെമ്പാടും കൊല്ലപ്പെട്ടതെന്ന് ഗ്ലോബൽ വിറ്റ്നസിന്റെ റിപ്പോർട്ട്. പരിസ്ഥിതി സംരക്ഷകരുടെ കൊലപാതകങ്ങളിൽ 85 ശതമാനവും ലാറ്റിനമേരിക്കയിലാണ് നടന്നത്. തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ രേഖപ്പെടുത്തിയ രാജ്യം കൊളംബിയയാണ്.

2025ൽ കൊളംബിയയിൽ 39 പരിസ്ഥിതി സംരക്ഷകർ കൊല്ലപ്പെട്ടു. അയൽരാജ്യമായ ബ്രസീലിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 12 കൊലപാതകങ്ങളുമായി ഹോണ്ടുറാസ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 2012 മുതൽ സംഘടന ശേഖരിച്ച കണക്കുകൾ പ്രകാരം ഇതുവരെ 2,375 പരിസ്ഥിതി സംരക്ഷകരുടെ കൊലപാതകങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിനാൽ യഥാർഥ കണക്ക് ഇതിലും ഉയർന്നതായിരിക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

കൊല്ലപ്പെട്ടവരിൽ 43% തദ്ദേശീയർ

2025ൽ കൊല്ലപ്പെട്ട പരിസ്ഥിതി സംരക്ഷകരിൽ 43 ശതമാനം തദ്ദേശീയ ജനവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു. 12 ശതമാനം സ്ത്രീകളുമാണ്. ചെറുകിട കർഷകർ, തദ്ദേശീയർ, ആഫ്രോ-വംശജർ എന്നിവർ ചേർന്ന് കൊല്ലപ്പെട്ടവരുടെ നാലിൽ മൂന്ന് ഭാഗത്തിലധികം വരും. ഭൂമി സംബന്ധമായ തർക്കങ്ങളാണ് കൊലപാതകങ്ങളുടെ പ്രധാന കാരണമെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്ലോബൽ വിറ്റ്നസ് പറയുന്നു.

വ്യവസായ മേഖലയിൽ ഖനനമാണ് പ്രധാന കാരണമായി കണ്ടെത്തിയത്. ഖനന പദ്ധതികളെ എതിർത്ത പരിസ്ഥിതി സംരക്ഷകരുമായി ബന്ധപ്പെട്ട 11 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരംമുറി താൽപര്യങ്ങളുമായി ബന്ധപ്പെട്ട് എട്ട് കൊലപാതകങ്ങളും കാർഷിക വ്യവസായവുമായി ബന്ധപ്പെട്ട് ആറ് കൊലപാതകങ്ങളും നടന്നു.

ഏഷ്യയിൽ ഫിലിപ്പീൻസ് മുന്നിൽ

ഏഷ്യയിൽ പരിസ്ഥിതി സംരക്ഷകർക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഫിലിപ്പീൻസ് മാറി. 2025ൽ ഇവിടെ 12 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തദ്ദേശീയ ജനവിഭാഗങ്ങളിൽപ്പെട്ടവരും ചെറുകിട കർഷകരുമായിരുന്നു.

മെക്സിക്കോ, ഗ്വാട്ടിമാല, പെറു, ഇക്വഡോർ, നിക്കരാഗ്വ, ടാൻസാനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ്, ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും പരിസ്ഥിതി സംരക്ഷകരുടെ കൊലപാതകങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഘടിത കുറ്റകൃത്യങ്ങളും ഭീഷണിയാകുന്നു

2025ലെ ആഗോള കൊലപാതകങ്ങളിൽ മൂന്നിലൊന്നിലധികവും സംഘടിത കുറ്റകൃത്യങ്ങളുമായോ വാടകക്കൊലയാളികളുമായോ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. അഴിമതി, ദുർബലമായ നിയമസംരക്ഷണം, ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും ചൂഷണം എന്നിവ പരിസ്ഥിതി സംരക്ഷകർ നേരിടുന്ന അപകടം വർധിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങൾക്ക് പുറമെ ഭീഷണിപ്പെടുത്തൽ, ശാരീരിക ആക്രമണം, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ കേസുകൾ എന്നിവയും പരിസ്ഥിതി സംരക്ഷകർ നേരിടുന്നുണ്ട്.

മാധ്യമപ്രവർത്തകർക്കും ഭീഷണി

പരിസ്ഥിതി വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും വലിയ അപകടസാധ്യത നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. അനധികൃത ഖനനം, വേട്ടയാടൽ, വൻകിട വ്യവസായങ്ങൾ തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർ ആക്രമണങ്ങൾക്ക് ഇരയാകുന്നു.

പരിസ്ഥിതി വിഷയങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ 15 വർഷത്തിനിടെ ലോകമെമ്പാടുമായി കുറഞ്ഞത് 749 മാധ്യമപ്രവർത്തകരോ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടവരോ കൊലപാതകം, ശാരീരിക ആക്രമണം, തടങ്കൽ, അറസ്റ്റ്, ഓൺലൈൻ പീഡനം, നിയമനടപടി തുടങ്ങിയവക്ക് ഇരയായതായി യുനെസ്കോ വ്യക്തമാക്കിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷകർക്കെതിരായ ആക്രമണങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ഭൂമിയിലുള്ള അവകാശങ്ങൾ സംരക്ഷിക്കുകയും ആക്രമണങ്ങളിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുകയും വേണമെന്ന് ഗ്ലോബൽ വിറ്റ്നസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Loss of life for environmental defenders; 124 people killed in 2025 alone
Next Story