തിയറ്ററിൽ സിനിമയുടെ സസ്‌പെൻസ് വിളിച്ചുപറഞ്ഞു; യുവാവിന് കാണികളുടെ മർദനം
text_fieldsകൊച്ചി: സിനിമ കാണുന്നതിനിടയിൽ അടുത്തിരുന്നയാൾ ചിത്രത്തിന്റെ സസ്‌പെൻസും കഥയും ഉറക്കെ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് തിയറ്ററിൽ കൂട്ടത്തല്ല്. സ്‌പൈഡർമാൻ ചിത്രത്തിന്റെ പ്രദർശനത്തിനിടയിലാണ് സംഭവം. സ്‌പോയ്‌ലറുകൾ പറഞ്ഞ യുവാവിനെ മറ്റ് പ്രേക്ഷകർ ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ അടുത്തിരുന്ന കാമുകിക്ക് യുവാവ് സിനിമയുടെ കഥയും നിർണായക സംഭവങ്ങളും ഉച്ചത്തിൽ വിവരിച്ചുകൊടുക്കുകയായിരുന്നു. അടുത്തിരുന്ന മറ്റ് പ്രേക്ഷകർക്കും കേൾക്കാവുന്ന തരത്തിലായിരുന്നു സംസാരം. ആദ്യം ആരും പ്രതികരിച്ചില്ലെങ്കിലും യുവാവ് തുടർച്ചയായി സ്‌പോയ്‌ലറുകൾ പറയാൻ തുടങ്ങിയതോടെ സദസ്സിലുണ്ടായിരുന്നവർ അസ്വസ്ഥരായി. തുടർന്ന് ഇയാളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് വകവെയ്ക്കാതെ സംസാരം തുടർന്നു.
ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലേക്കും വഴിമാറുകയായിരുന്നു. തിയറ്ററിലുണ്ടായിരുന്നവർ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്ക് താഴെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ തിയറ്റർ അനുഭവത്തെ തകരാറിലാക്കുമെന്നും മറ്റുള്ളവരുടെ സിനിമ കാണാനുള്ള അവകാശത്തെയാണ് ഇത് ഹനിക്കുന്നതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

