ഹാസ്യത്തിന്റെ പുത്തൻ താരോദയത്തിന് അവാർഡിന്റെ പൊൻതിളക്കം
text_fieldsഹാസ്യത്തിന്റെ പുത്തൻ താരോദയ പ്രതിഭക്കുള്ള അംഗീകാരമായി സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത് നാടിനാകെ ആഹ്ലാദവും അഭിമാനവും പകർന്നു. മിനിസ്ക്രീനിലെ കോമഡി ഷോകളിൽ നിറഞ്ഞു നിൽക്കുന്ന ഭരണിക്കാവ് പള്ളിക്കൽ ചാങ്ങേത്തറയിൽ രശ്മി അനിലിനാണ് വനിത ഹാസ്യനടിക്കുള്ള ടെലിവിഷൻ ജൂറി അവാർഡ്. പള്ളിക്കൽ ഗവ.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മോണോആക്ട് അവതരിപ്പിച്ചാണ് രശ്മി ആദ്യമായി സദസ്സിനെ അഭിമുഖീകരിക്കുന്നത്. ഏഴ് മുതൽ പത്താം ക്ലാസുവരെയുള്ള പഠനകാലത്ത് സ്റ്റേജിലെ നിറസാന്നിധ്യമായിരുന്നു.
സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് അതിൽ അഭിനേതാവുമായി രശ്മി മാറിയിരുന്നു. കായംകുളം എം.എസ്.എം കോളജിൽ പ്രീഡിഗ്രി-ഡിഗ്രികാലത്ത് സർവകലാശാല തലത്തിൽ സ്കിറ്റിൽ ഒന്നാം സ്ഥാനങ്ങൾ തൂത്തുവാരി. പിന്നീട് കെ.പി.എ.സിയുടെ നാടകങ്ങളിലേക്ക് ചേക്കേറി. തമസ്സ്, തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ, അശ്വമേധം തുടങ്ങിയവയിൽ അഭിനയിച്ചു. ബി.എഡും പാസായി രശ്മി 2006ൽ വിവാഹശേഷം അധ്യാപന രംഗത്തേക്ക് മാറുകയായിരുന്നു.
ശ്രീനാരായണ ഗുരു എന്ന പരമ്പരയിൽ കുരുന്നായ മകൻ ശബരീനാഥിന് അഭിനയിക്കാൻ അവസരം തേടിയെത്തുന്നിടത്താണ് രശ്മി എന്ന നടിയുടെ വഴിത്തിരിവ് ഉണ്ടായത്. മകനോടൊപ്പം അഭിനയിക്കാനുള്ള ക്ഷണത്തിന് ഭർത്താവ് അനിൽ പച്ചക്കൊടി കാട്ടി. അങ്ങനെ ചട്ടമ്പിസ്വാമിയുടെ അമ്മ ഭഗവതിയമ്മയായി കാമറയെ അഭിമുഖീകരിച്ചു. ഫസ്റ്റ്ബെൽ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മികച്ച കൊമേഡിയൻ അവാർഡ് ലഭ്യമായതോടെ സ്കിറ്റുകളുടെ ഒഴിവാക്കാനാകാത്ത നടിയായി രശ്മി.
അമൃത ടി.വിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് ഇപ്പോൾ സംസ്ഥാന പുരസ്കാരം ലഭിച്ചത്. പപ്പൻ നരിപ്പറ്റയുടെ കരിങ്കണ്ണൻ സിനിമയിലെ കളിക്കുടുക്കയെന്ന കഥാപാത്രമാണ് ശ്രദ്ധേയയാക്കിയത്. വസന്തത്തിെൻറ കനൽവഴികൾ, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പിൽ ജോപ്പൻ, ഒരുമുറൈ വന്ത് പാർത്തായ, ഒരു യമണ്ടൻ പ്രേമകഥ, ബ്രദേഴ്സ് ഡേ തുടങ്ങി 15ഓളം സിനിമകളിലും പത്തോളം സീരിയലുകളിലും നൂറിലധികം കോമഡി പരിപാടികളിലും അഭിനയിച്ചു.
അഭിനയ തിരക്കിനിടയിൽ എം.എയും പൂർത്തിയാക്കി. ഇപ്പോൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ജോൺ ജാഫർ ജനാർദനൻ, തട്ടീം മുട്ടീം, ലൗഡ് സ്പീക്കർ എന്നിവയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഭരണിക്കാവ് ചാങ്ങേത്തറയിൽ കൃഷ്ണപിള്ള രത്നമ്മ ദമ്പതികളുടെ ഇളയ മകളാണ് രശ്മി. ഭർത്താവ് അനിൽകുമാർ. മക്കൾ കൃഷ്ണപ്രിയ, ശബരീനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.