സിനിമ ഇറങ്ങുന്നതിനു മുമ്പ് നെഗറ്റീവ് പ്രതികരണം; ലോജിക് മനസിലാവുന്നില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ
text_fieldsതന്റെ ഏറ്റവും പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിനെതിരെ നടക്കുന്ന ഡിഗ്രേഡിങ്ങിനെ രൂക്ഷമായി വിമർശിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമ പുറത്ത് ഇറങ്ങുന്നതിന് മുമ്പുള്ള ഡിഗ്രേഡിങ് മനസിലാവുന്നില്ലെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കേരളത്തിൽ മാത്രം രാവിലെ 10 മണിക്ക് പ്രദർശനമുള്ള ചിത്രത്തെ കുറിച്ച് 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം നടന്നിരുന്നുവെന്നും ഇത് തിയറ്ററിൽ ആളെ കയറ്റാതിരിക്കാനുളള അന്താരാഷ്ട്ര നാടകമാണെന്നും നടൻ കൂട്ടിച്ചേർത്തു.
'ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്. കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്.
ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്.
ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം'- നടൻ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.