മൃതദേഹങ്ങളുടെ കാവലാള്‍ വിനു പി യുടെ വേറിട്ട ജീവിതം സിനിമയാകുന്നു
text_fieldsകൊച്ചി: പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പി യുടെ ജീവിതം സിനിമയാകുന്നു. തണ്ടര്‍ ബോള്‍ട്ട് കമാന്‍റോയും പ്രമുഖ സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ വിനുവിന് ജീവന്‍ പകരുന്നത് മലയാളികളുടെ പ്രിയതാരം മണികണ്ഠനാണ്. സിനിമയുടെ പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ ആരംഭിച്ചു. പുതുമുഖ തിരക്കഥാകൃത്ത് ജോയ്സണ്‍ ജോര്‍ജ്ജാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അപൂര്‍വ്വമായ മനുഷ്യാനുഭവങ്ങളാണ് വിനുവിന്‍റെ ജീവിതത്തിലുടനീളമുള്ളത്.
ഏറെ പുതുമയും സങ്കീര്‍ണ്ണതയും നിറഞ്ഞ ആ ജീവിതമാണ് സിനിമയാക്കുന്നതെന്ന് സംവിധായകന്‍ സജിത്ത് വി സത്യന്‍ പറഞ്ഞു. വിനുവിന്‍റെ ജീവിതമാണ് പ്രമേയമെങ്കിലും ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതെന്നും ഒരു മനുഷ്യന്‍റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.
കൂടാതെ, ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനുവിന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായകനായ മണികണ്ഠന്‍ ആചാരി പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടന്‍ കൊച്ചിയില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.