'ഇത് മരണത്തോളം വേദനാജനകമാണ്'; ജനനായകന്‍റെ വ്യാജ പതിപ്പ് കണ്ട വ്യക്തിയുടെ ഫോൺ പിടിച്ചു വാങ്ങിയെന്ന് വിഘ്നേഷ് ശിവൻ
text_fieldsവിജയ്‌യുടെ റിലീസ് ചെയ്യാത്ത ചിത്രമായ ജനനായകന്റെ നിയമ വിരുദ്ധ പ്രചാരണത്തെ കുറിച്ച് തുറന്നടിച്ച് തമിഴ് സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവൻ. തമിഴ് സിനിമാ മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിഘ്നേഷ് ശിവന്‍റെ ഏറ്റവും പുതിയ ചിത്രമായ എൽ.ഐ.കെയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോ ദിവസവും കോളിവുഡിൽ നിന്ന് ഒരു സിനിമയെങ്കിലും ഒഴിവാക്കപ്പെടുന്നു. സംവിധായകരെ മാറ്റുന്നു. ഇന്ന് സംവിധായകരുടെ അവസ്ഥ വളരെ മോശമായി വരികയാണ്. ഞാൻ പേരുകൾ എടുത്തു പറയുന്നില്ല..., ഒരു വലിയ സിനിമ ഓൺലൈനിൽ ചോർന്നു. ഈ സാഹചര്യത്തിൽ, എന്റെ സുഹൃത്ത് എച്ച്. വിനോദിനോട് എന്റെ അനുശോചനം അറിയിക്കുന്നു' വിഘ്നേഷ് പറഞ്ഞു.
'കാരണം ഇത് മരണത്തോളം വേദനാജനകമാണ്. ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമേ നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയൂ. ഓരോ ദിവസവും, ഓരോ ഷോട്ടിലും, സംവിധായകൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാകും. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ആ വേദന അനുഭവിക്കാൻ കഴിയും. ഒന്നും പ്രതീക്ഷിച്ചതുപോലെ നടക്കാതെ വരുമ്പോൾ അത് വളരെ ബുദ്ധിമുട്ടാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
മധുര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഒരാൾ മൊബൈലിൽ ജനനായകൻ കാണുന്നത് കണ്ടെന്നും. താൻ അവരുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയെന്നും വിഘ്നേഷ് പറഞ്ഞു. 'ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെ, 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ, അങ്ങനെ ചിലർ മുഴുവൻ സിനിമയും അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അപ്‌ലോഡ് ചെയ്യുന്നു' ആളുകളുടെ ഇത്തരം പ്രവൃത്തികൾ സിനിമ മേഖലയിൽ ജോലി ചെയ്യുന്നവരെ മാനസ്സികമായി തകർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ജനനായകൻ ഇപ്പോഴും പ്രതിസന്ധിയിലാണ്. സെൻസർ ബോർഡിന്‍റെ അനുമതി ലഭിക്കാൻ വൈകിയ ചിത്രം ഇനി തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ റിലീസിനെത്തുകയുള്ളൂ എന്നാണ് റിപ്പോർട്ട്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

