വെഞ്ഞാറന്മൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയാതെ ഹൈകോടതി; ‘സിനിമയെ കലയായി കണ്ടാൽ മതിയെന്ന് കോടതി’
text_fieldsകൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിന്റെ അടിസ്ഥാനത്തിലുളള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് പ്രതിയുടെ പിതാവ് നൽകിയ ഹരജിയിൽ സെൻസർ ബോർഡടക്കം എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്.
യുവാവ് അഞ്ച് ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കഥയുടെ അടിസ്ഥാനത്തിലുള്ള സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അബ്ദുറഹീം നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസിന് ഉത്തരവിട്ടത്.
തിരുവനന്തപുരം സെഷൻസ് കോടതിയിൽ നടക്കേണ്ട കേസിന്‍റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സിനിമ പ്രദർശിപ്പിക്കുന്നത് മാധ്യമ വിചാരണക്കിടയാക്കുമെന്നുമാണ് ഹരജിക്കാരന്‍റെ വാദം. എന്നാൽ, സിനിമയുടെ കഥക്ക് എന്തെങ്കിലും സംഭവവുമായി സാമ്യമുണ്ടായാൽ എന്താണ് കുഴപ്പമെന്നും സിനിമ റിലീസ് ചെയ്യുന്നത് എങ്ങനെയാണ് കേസിന്റെ വിചാരണയെ ബാധിക്കുന്നതെന്നും ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് മാത്രം പ്രമേയമാക്കിയുള്ള സിനിമയല്ലെന്ന് സംവിധായകൻ പ്രസാദ് നൂറനാട് കോടതിയെ അറിയിച്ചു. കേരളത്തിൽ പല കാലങ്ങളിൽ നടന്നിട്ടുള്ള പല സംഭവങ്ങൾ കോർത്തിണക്കിയുള്ള സിനിമയാണ്. ലഹരി വ്യാപനം അടക്കമുള്ള കാര്യങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
2025 ഫെബ്രുവരി 25നാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതാവിന്‍റെ മാതാവ് സൽമ ബീവി എന്നിവരെയാണ് തലക്കടിച്ച് അഫാൻ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

